കണ്ണൂര്‍: ആര്‍എസ്എസ് കണ്ണൂര്‍ ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് കതിരൂര്‍ ഡയമണ്ട് മുക്കില്‍ ഇളന്തോട്ടത്തില്‍ കെ.മനോജിനെ സിപിഎം സംഘം മൃഗീയമായി കൊലപ്പെടുത്തിയിട്ട് ഇന്ന് മൂന്ന് വര്‍ഷം തികയുന്നു. 2014 സെപ്തംബര്‍ ഒന്നിന് രാവിലെ 11 മണിയോടെയായിരുന്നു കതിരൂര്‍ ഉക്കാസ് മൊട്ടയില്‍ വെച്ച് മനോജിനെ മൃഗീയമായി സിപിഎം ക്രിമിനലുകള്‍ കൊലപ്പെടുത്തിയത്. അക്രമത്തില്‍ മനോജിന്റെ കൂടെയുണ്ടായിരുന്ന ബിജെപി പ്രവര്‍ത്തകനായ കൊളപ്രത്ത് പ്രമോദിന് ഗുരുതരമായ പരിക്കേറ്റിരുന്നു.
രാവിലെ വീട്ടില്‍ നിന്നും മാരുതി ഓമ്‌നി വാനില്‍ തലശ്ശേരിയിലേക്ക് പോകവേ ഉക്കാസ് മൊട്ടയില്‍വെച്ച് അക്രമിസംഘം മനോജ് സഞ്ചരിച്ച വാനിനു നേരെ ബോംബെറിയുകയും നിയന്ത്രണംവിട്ട വാന്‍ റോഡരികിലെ മതിലിലിടിച്ച് നില്‍ക്കുകയുമായിരുന്നു. ഓടിയെത്തിയ അക്രമിസംഘം മനോജിനെ വാനില്‍ നിന്നും പിടിച്ചിറക്കി വെട്ടിക്കൊലപ്പെടുത്തുകയും നിഷ്ഠൂരമായി മനോജിന്റെ തലയറുത്തുമാറ്റുകയും ചെയ്തു.
മികച്ച സംഘാടകനും സാമൂഹ്യ-സാംസ്‌കാരിക പ്രവര്‍ത്തകനും സര്‍വ്വസമ്മതനുമായിരുന്ന മനോജിനെ നേരത്തെ രണ്ടുതവണ സിപിഎമ്മുകാര്‍ കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. അപ്പോഴൊക്കെ കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. സിപിഎം ഉന്നത നേതാക്കളുടെ നിര്‍ദ്ദേശ പ്രകാരമാണ് മനോജിനെ മൃഗീയമായി കൊലപ്പെടുത്തിയതെന്ന് ആദ്യഘട്ടംതൊട്ടേ വ്യക്തമായിരുന്നു. സിപിഎമ്മില്‍ നിന്ന് നൂറുകണക്കിന് പേര്‍ കൂട്ടത്തോടെ സംഘപരിവാര്‍ പ്രസ്ഥാനങ്ങളിലേക്ക് ഒഴുകാന്‍ തുടങ്ങിയതോടെ പരിഭ്രാന്തരായ സിപിഎം നേതൃത്വം കൊലപാതക പരമ്പര നടത്തി അണികളെ പിടിച്ചുനിര്‍ത്താന്‍ നടത്തിയ ശ്രമത്തിന്റെ ഭാഗമായിരുന്നു മനോജ് വധം.
നാട്ടുകാര്‍ക്കും സംഘപ്രവര്‍ത്തകര്‍ക്കും ഏറെ പ്രിയങ്കരനായിരുന്ന മനോജിന്റെ കൊലപാതകം നാടിനെ നടുക്കി. ആദ്യഘട്ടത്തില്‍ത്തന്നെ കൊലപാതകത്തെ സിപിഎം നേതൃത്വം തള്ളിപ്പറഞ്ഞെങ്കിലും സിപിഎമ്മിന്റെ പ്രാദേശിക നേതാക്കള്‍ കേസില്‍ പിടിക്കപ്പെട്ടതോടെ നേതൃത്വത്തിന്റെ അറിവോടെയാണ് കൊലപാതകം നടന്നതെന്ന് വ്യക്തമായിരുന്നു. സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജന്റെ മകന്‍ ജയിന്‍ രാജ്, മനോജ് കൊല്ലപ്പെട്ട ദിവസം തന്നെ അക്രമത്തെ അനുകൂലിച്ച് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തത് ഏറെ വിവാദത്തിന് വഴിയൊരുക്കി. സംഭവത്തില്‍ പോലീസ് ജയിന്‍ രാജിനെതിരെ കേസെടുക്കുകയുണ്ടായി. കൊലപാതകം നടന്ന ദിവസംതന്നെ അന്വേഷണത്തിന് സര്‍ക്കാര്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നുവെങ്കിലും സംഘപരിവാര്‍ സംഘടനകള്‍ അതൃപ്തി അറിയിച്ചതിനെ തുടര്‍ന്ന് കേസ് ക്രൈംബ്രാഞ്ചിന് കൈമാറി.
കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് സംഭവം സംബന്ധിച്ച് മുഖ്യമന്ത്രിയോട് വിശദീകരണം ആവശ്യപ്പെടുകയും മനോജിന്റെ വീട് സന്ദര്‍ശിക്കുകയും ചെയ്തിരുന്നു. യുഎപിഎ നിയമം ചുമത്തിയ ആദ്യത്തെ രാഷ്‌ട്രീയ കൊലപാതകക്കേസ് കൂടിയായിരുന്നു മനോജ് വധം. യുഎപിഎ ചുമത്തപ്പെട്ടതോടെ കേസ് സിബിഐ ഏറ്റെടുക്കുകയായിരുന്നു. സിപിഎം കിഴക്കേ കതിരൂര്‍ വെസ്റ്റ് ബ്രാഞ്ച് അംഗവും പാട്യം സഹകരണ ബേങ്ക് വാച്ചുമാനുമായ ഒന്നാം പ്രതി വിക്രമന്‍ സപ്തംബര്‍ 11ന് കോടതിയില്‍ കീഴടങ്ങിയതോടെ കേസില്‍ സിപിഎം ഉന്നത നേതൃത്വത്തിന്റെ പങ്ക് ഒന്നൊന്നായി പുറത്തുവരികയായിരുന്നു. തുടര്‍ന്ന് വിക്രമനെ കസ്റ്റഡിയില്‍ വാങ്ങിയ പോലീസിന് മറ്റുള്ള പ്രതികളെക്കുറിച്ച് വിവരം ലഭിക്കുകയും തുടര്‍ന്ന് സിപിഎമ്മുകാരായ 19 പ്രതികള്‍ ആദ്യഘട്ടത്തില്‍ പിടിയിലാവുകയുണ്ടായി. തുടര്‍ന്ന് സിബിഐ കേസ് ഏറ്റെടുത്തതോടെ പ്രതികളെ സഹായിച്ച ജില്ലാ സെക്രട്ടറി പി.ജയരാജനും പയ്യന്നൂര്‍ ഏരിയാ സെക്രട്ടറി മധുസൂദനനും ഉള്‍പ്പെടെയുളളവര്‍ ഗൂഢാലോചനാക്കുറ്റത്തില്‍ പ്രതികളാവുകയായിരുന്നു.
കൊലപാതകത്തില്‍ പാര്‍ട്ടി നേതൃത്വത്തിനുള്ള പങ്ക് അന്വേഷണം മുന്നോട്ടുപോയപ്പോള്‍ കൂടുതല്‍ വ്യക്തമായി. ഇതോടെ സിപിഎം തങ്ങള്‍ക്ക് മനോജ് വധത്തിലുള്ള പങ്ക് മറച്ചുവെക്കാന്‍ ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി രംഗത്തെത്തിയിരുന്നു. എന്നാല്‍, കേസ് സിബിഐ ഏറ്റെടുക്കുകയും ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയ ജില്ലാ സെക്രട്ടറിയെ അറസ്റ്റു ചെയ്യുകയും ചെയ്തതോടെ കേസില്‍ നിന്ന് രക്ഷപ്പെടാനുളള സിപിഎം നേതൃത്വത്തിന്റെ എല്ലാ അടവുകളും വൃഥാവിലായിരുന്നു.
പാര്‍ട്ടിക്ക് പങ്കില്ല എന്ന് ആക്രോശിച്ചവര്‍ പ്രതിപ്പട്ടികയില്‍ കടന്നുവരാന്‍ തുടങ്ങിയതോടെ നുണപ്രചാരണം നടത്തി സിപിഎം സിബിഐക്കെതിരെ തിരിഞ്ഞിരുന്നു. എന്നാല്‍ കുറ്റമറ്റ രീതിയില്‍ അന്വേഷണം നീക്കിയ സിബിഐ പി.ജയരാജനെ അറസ്റ്റു ചെയ്യുകയും ജയരാജന് ഒരു മാസത്തോളം കണ്ണൂര്‍ ജയിലിലും പിന്നീട് കര്‍ശന ജാമ്യവ്യവസ്ഥകളോടെ രണ്ട് മാസത്തോളം കണ്ണൂര്‍ ജില്ലക്ക് പുറത്തും കഴിയേണ്ടി വന്നിരുന്നു. ഏറ്റവും ഒടുവില്‍ ഇന്നലെ സിബിഐ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പി.ജയരാജന്‍ മുന്‍കയ്യെടുത്താണ് മനോജ് വധം നടപ്പിലാക്കിയതെന്ന് വ്യക്തമാക്കിയതോടെ സിപിഎം നേതൃത്വത്തിന്റെ പങ്ക് പകല്‍പോലെ വെളിച്ചത്ത് വന്നിരിക്കുകയാണ്. മനോജിനെ വധിക്കാന്‍ ആദ്യഗൂഢാലോചന നടന്നത് കിഴക്കെ കതിരൂരിലെ പി.ജയരാജന്റെ തറവാട് ക്ഷേത്രമായ പാറേക്കാവില്‍ വെച്ചാണെന്ന് സിബിഐ ആദ്യ ഘട്ടത്തില്‍ത്തന്നെ കണ്ടെത്തിയിരുന്നു.
















