കണ്ണൂര്‍: ആര്‍എസ്എസ് നേതാവ് കതിരൂരിലെ എളന്തോട്ടത്തില്‍ മനോജിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനെ സിബിഐ പ്രതിയാക്കിയത് വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍. ജയരാജന്റെ വലംകൈയും കേസിലെ ഒന്നാം പ്രതിയുമായ വിക്രമനെ മുന്നില്‍ നിര്‍ത്തി മനോജിനെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് സിബിഐ കണ്ടെത്തിയിരിക്കുന്നത്. കൊലപാതകത്തിന്റെ ഗൂഢാലോചനയില്‍ ജയരാജന്റെ പങ്ക് സംബന്ധിച്ച് സിബിഐക്ക് നിര്‍ണ്ണായ തെളിവുകളാണ് ലഭിച്ചതെന്ന് ഇന്നലെ ഏറണാകുളം സിബിഐ കോടതിയില്‍ അന്വേഷണസംഘം സമര്‍പ്പിച്ച കുറ്റപത്രം വ്യക്തമാക്കുന്നു. പി.ജയരാജനുമേല്‍ നിയമവിരുദ്ധ പ്രവര്‍ത്തനം തടയല്‍(യുഎപിഎ) നിയമവും ചുമത്തപ്പെട്ടിട്ടുണ്ട്.
പി.ജയരാജനു മനോജിനോടുള്ള വ്യക്തിവൈരാഗ്യവും രാഷ്‌ട്രീയ വിരോധവുമാണു കൊല ആസൂത്രണം ചെയ്യാന്‍ ജയരാജനെ പ്രേരിപ്പിച്ചതെന്ന് സിബിഐ പറയുന്നു. മനോജ് വധക്കേസില്‍ അറസ്റ്റിലായ 19 പ്രതികള്‍ക്കും മനോജുമായി വൈരാഗ്യമുണ്ടായിരുന്നില്ലെന്നും പി. ജയരാജനു മാത്രമാണു വ്യക്തിവൈരാഗ്യവും രാഷ്‌ട്രീയ വൈരാഗ്യവും ഉണ്ടായിരുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്.
സിബിഐ നല്‍കിയ ആദ്യകുറ്റപത്രത്തില്‍ത്തന്നെ പ്രതികളുമായി ജയരാജനുള്ള ബന്ധത്തെക്കുറിച്ച് വ്യക്തമാക്കിയിരുന്നു. കേസിലെ മുഖ്യപ്രതിയായ വിക്രമനുമായി അടുത്തബന്ധമാണ് ജയരാജനുള്ളതെന്നും പി.ജയരാജന് മനോജിനോടുണ്ടായിരുന്ന രാഷ്‌ട്രീയ വൈരാഗ്യമാണ് മനോജിനെ കൊലപ്പെടുത്താന്‍ കാരണമെന്നും കേസന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ത്തന്നെ സിബിഐ കണ്ടെത്തിയിരുന്നു. ഇത് ശരിവെയ്‌ക്കുന്നതാണ് സിബിഐ ഇന്നലെ സമര്‍പ്പിച്ച കുറ്റപത്രത്തിലെ വസ്തുതകള്‍. മനോജിനെ കൊലപ്പെടുത്താന്‍ നാല് തവണ ഗൂഢാലോചന നടന്നതായാണ് സിബിഐ കണ്ടെത്തിയിരുന്നത്. ഇതില്‍ നാലാമത്തെ ശ്രമത്തിലാണ് മനോജ് കൊല്ലപ്പെട്ടതെന്നും അന്വേഷണ സംഘം തിരിച്ചറിഞ്ഞിരുന്നു.
കേസില്‍ 25-ാം പ്രതിയായ ജയരാജയനെതിരെ ഗുരുതര കുറ്റങ്ങളാണ് ഇന്നലെ സമര്‍പ്പിച്ച കുറ്റപത്രത്തിലുളളത്. ഗൂഢാലോചനയില്‍ പി.ജയരാജന്‍ നേരിട്ടു പങ്കാളിയായിരുന്നു. കലാപവും ഭീകരാന്തരീക്ഷവും സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ടായിരുന്നു മനോജിനെ വധിച്ചതെന്നും സിബിഐ ഇന്നലെ സമര്‍പ്പിച്ച അനുബന്ധ കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു.
കിഴക്കെ കതിരൂരിലെ വീട്ടില്‍നിന്ന് ഇറങ്ങിയ മനോജിന്റെ വാഹനത്തിനു നേരെ ബോംബെറിഞ്ഞശേഷം വണ്ടിയില്‍നിന്ന് വലിച്ചിറക്കി വെട്ടിയും കുത്തിയും കൊലപ്പെടുത്തിയെന്നാണു കേസ്. പി.ജയരാജന്‍, പാര്‍ട്ടി പയ്യന്നൂര്‍ ഏരിയാ സെക്രട്ടറി ടി.ഐ.മധുസൂദനന്‍ എന്നിവരടക്കം 25 സിപിഎം പ്രവര്‍ത്തകര്‍ കേസില്‍ പ്രതികളാണ്. മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി തള്ളിയതിനെത്തുടര്‍ന്ന് 2016 ഫെബ്രുവരി 12ന് ജയരാജന്‍ കോടതിയില്‍ കീഴടങ്ങിരുന്നു. റിമാന്റ് ചെയ്യപ്പെട്ട ജയരാജന് മാര്‍ച്ച് 24നാണ് തലശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചത്. കൊച്ചിയിലെ സിബിഐ പ്രത്യേക കോടതിയിലാണ് കേസിന്റെ വിചാരണ നടപടികള്‍ പുരോഗമിക്കുന്നത്. ഭീകരപ്രവര്‍ത്തനം നടത്തണമെന്ന ഉദ്ദേശ്യത്തോടെയുള്ള ഗൂഢാലോചന നടത്തിയതിന് യുഎപിഎ 18-ാം വകുപ്പ് ഉള്‍പ്പെടെ ചേര്‍ത്താണ് ജയരാജനെതിരെ സിബിഐ കേസ് എടുത്തിരുന്നത്. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ ഗൂഢാലോചനയും വധശ്രമവും കൊലപാതകവും അടക്കമുള്ള വകുപ്പുകളും സ്‌ഫോടകവസ്തു നിരോധന നിയമപ്രകാരവും കേസുണ്ട്. പി.ജയരാജനാണ് കൊലപാതകത്തിലെ മുഖ്യപ്രതിയെന്നും കൊലയാളികള്‍ക്കു സഹായം ചെയ്തു കൊടുത്ത കുറ്റങ്ങള്‍ക്കടക്കം 15 ഓളം വകുപ്പുകള്‍ പി.ജയരാജനെതിരെ കുറ്റപത്രത്തില്‍ സിബിഐ ചുമത്തിയിട്ടുണ്ട്.
കേസിലെ പ്രതിയായ കിഴക്കേ കതിരൂരിലെ റിജുവിന്റെ വീട്ടിലാണ് അവസാന രണ്ടുതവണയും ഗൂഢാലോചന നടന്നത്. മനോജ് കൊല്ലപ്പെടുന്നതിന് മുമ്പായി വിക്രമനുമായി ജയരാജന്‍ ഫോണില്‍ ബന്ധപ്പെട്ടതിന്റെ തെളിവുകളും സിബിഐക്ക് ലഭിച്ചിരുന്നു. കൊലപാതകത്തിന് ശേഷം മുഖ്യപ്രതി വിക്രമനെ രക്ഷപ്പെടുത്തുന്നത് ജയരാജന്റെ അറിവോടെയാണെന്നും സിബിഐ കുറ്റപത്രത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ദേശാഭിമാനി ജീവനക്കാരനും സിപിഎം അംഗവുമായ കൃഷ്ണനാണ് വിക്രമനെ രക്ഷപ്പെടുത്താനുള്ള ദൗത്യം ഏറ്റെടുത്തത്. കൃഷ്ണന്‍ കേസില്‍ പ്രതിയാണ്. കൊലപാതകത്തിനുശേഷം വിക്രമനെ പള്ളിക്കുന്ന് ദേശാഭിമാനി ഓഫീസിനടുത്ത് എത്തിക്കുന്നതിന് അകമ്പടി പോയത് ജയരാജന്റെ പേരിലുള്ള വാഹനമായിരുന്നവെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. വിക്രമന്‍ പള്ളിക്കുന്നില്‍ എത്തുന്നതിന് മുമ്പും അതിനുശേഷവും കൃഷ്ണന്‍ ജയരാജനെ വിളിച്ചതായും വ്യക്തമായിരുന്നു. സിപിഎം ജില്ലാകമ്മറ്റി ഓഫീസിലാണ് അപ്പോള്‍ ജയരാജന്റെ മൊബൈല്‍ ഫോണ്‍ ടവര്‍ ലൊക്കേഷന്‍. പ്രതികള്‍ നല്‍കിയ മൊഴിയും ലഭിച്ച തെളിവുകളും ഇവര്‍ക്ക് സംരക്ഷണമൊരുക്കിയത് ജയരാജനായിരുന്നുവെന്ന് വ്യക്തമാക്കുന്നതായി കുറ്റപത്രത്തില്‍ സിബിഐ വ്യക്തമാക്കിയിട്ടുണ്ട് . വിക്രമന് വ്യാജ പേരില്‍ പയ്യന്നൂര്‍ സഹകരണ ആശുപത്രിയില്‍ ചികിത്സ ഒരുക്കിക്കൊടുത്തതിന് സിപിഎം പയ്യന്നൂര്‍ ഏരിയാസെക്രട്ടറി ടി.ഐ.മധുസൂദനനെ സിബിഐ പ്രതിയാക്കിയിരുന്നു.
പ്രതികളില്‍നിന്ന് ലഭിച്ച മൊഴികളുടെ അടിസ്ഥാനത്തില്‍ പി.ജയരാജനെ നേരത്തെ സിബിഐ ചോദ്യം ചെയ്തിരുന്നു. 2014 സപ്തംബര്‍ ഒന്നിനാണ് മനോജ് കൊല്ലപ്പെട്ടത്.
















