തലശ്ശേരി: ഹയര്‍ സെക്കന്ററിയില്‍ ഒരു ബാച്ച് അനുവദിക്കാന്‍ 50 വിദ്യാര്‍ത്ഥികള്‍ വേണമെന്ന് പുതിയ മാനദണ്ഡം. നിലവില്‍ ഇതിന് മിനിമം വേണ്ടത് 25 ആയിരുന്നു. ചെലവു ചുരുക്കലിന്റെ പേരില്‍ സര്‍ക്കാര്‍ പുതിയ നയം നടപ്പിലാക്കുന്നതോടെ ഹയര്‍ സെക്കണ്ടറിയില്‍ രണ്ടാമതൊരു ബാച്ച് അനുവദിച്ചുകിട്ടണമെങ്കില്‍ കുട്ടികളുടെ എണ്ണം നൂറിലെത്തണം. നിലവില്‍ ഇത് 75 കടന്നാല്‍ മതിയായിരുന്നു. വിദ്യാര്‍ത്ഥികള്‍ക്കു ലഭിക്കേണ്ട ഫലപ്രദമായ അധ്യയനത്തെ നിഷേധിക്കുന്ന ഈ തുഗ്ലക്ക് പരിഷ്‌ക്കാരങ്ങള്‍ പിന്‍വലിക്കണമെന്ന് തലശ്ശേരി അതിരൂപത ടീച്ചേഴ്‌സ് ഗില്‍ഡ് ആവശ്യപ്പെട്ടു.
ദേശീയ അധ്യാപക പാറ്റേണ്‍ 30 കുട്ടികള്‍ക്ക് ഒരു ബാച്ച് എന്നതാണ്. 1991ലെ ഉത്തരവനുസരിച്ചാണ് 25 കുട്ടികള്‍ക്ക് ഒരു ബാച്ച് അനുവദിക്കണമെന്ന വ്യവസ്ഥ വച്ചത്. കുട്ടികളുടെ എണ്ണം 20% വരെയും തുടര്‍ന്ന് 10% ഉം വര്‍ധിപ്പിച്ച് ഈ വര്‍ഷം ഉത്തരവിറക്കിയിരുന്നു. അതോടെ ഒരു ബാച്ചില്‍ 65 വരെ വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കേണ്ടതായി വന്നു. പരമാവധി 50 വിദ്യാര്‍ത്ഥികളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ക്ലാസ് മുറികളില്‍ 65 കുട്ടികള്‍ തിങ്ങിയിരിക്കേണ്ട അവസ്ഥയായി. കാര്യക്ഷമമായ അധ്യയനത്തിന് അധ്യാപക വിദ്യാര്‍ത്ഥി അനുപാതം വര്‍ധിപ്പിക്കുന്നത് ഉചിതമല്ല. പ്രാക്ടിക്കല്‍ ക്ലാസ് ക്രമീകരിച്ചിരിക്കുന്നത് 25 കുട്ടികള്‍ക്ക് ഒരു ബാച്ച് എന്ന നിലയിലായിരുന്നു. കൂടുതല്‍ വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കേണ്ടതായി വന്നതോടെ എല്ലാ കുട്ടികള്‍ക്കും കൃത്യമായ പരിശീലനത്തിനുള്ള അവസരമില്ലാതായി. ഒരേസമയം 35 കട്ടികളെ ഇപ്പോള്‍ ലാബില്‍ പ്രാക്ടിക്കലിനായി പ്രവേശിപ്പിക്കേണ്ടതായി വരുന്നു. ഇതോടെ കുട്ടികള്‍ക്കു വേണ്ട അടിസ്ഥാന സൗകര്യങ്ങളിലും പ്രായോഗികമായ ബുദ്ധിമുട്ടുകള്‍ ഉണ്ടാകുന്നു. നിരന്തര മൂല്യനിര്‍ണ്ണയ രീതിയനുസരിച്ച് കുട്ടികളെ നിരീക്ഷിച്ച് അധ്യാപകന്‍ മാര്‍ക്കിടണം. പുതിയ മാനദണ്ഡം അനുസരിച്ച് കുട്ടികള്‍ വര്‍ദ്ദിച്ചതോടെ ഇത് ഫലപ്രദമായി നടക്കുന്നില്ല. പ്രായോഗിക ബുദ്ധിയില്ലാതെ കേരളത്തിലെ ഹയര്‍ സെക്കണ്ടി മേഖലയെ തകര്‍ക്കുന്ന വിദ്യാര്‍ത്ഥികളുടേയും അധ്യാപകരുടേയും അവകാശങ്ങളെ ഹനിക്കുന്ന ഇത്തരം പരിഷ്‌കാരങ്ങള്‍ പിന്‍വലിക്കണമെന്ന് കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡ് ആവശ്യപ്പെട്ടു. തലശ്ശേരി സന്ദേശഭവനില്‍ ചേര്‍ന്ന യോഗത്തില്‍ സി.ടി.സജീവ്, ജോബി മൂലയില്‍, എം.ടി.ജെയിംസ്, മാത്യു ജോസഫ്, ബിജു കുറു മുട്ടം, ഡോ.റോസ എന്നിവര്‍ സംസാരിച്ചു.
















