ന്യൂദല്‍ഹി: ദേര സച്ചാ സൗദ തലവന്‍ ഗുര്‍മീത് റാം റഹീം സിംഗിന്റെ സിര്‍സയിലെ ആശ്രമമായ കുരുക്ഷേത്രയില്‍ സൈന്യം പ്രവേശിച്ചു. ആശ്രമത്തിലെ രണ്ട് ഓഫീസുകള്‍ സൈന്യം പൂട്ടിച്ചെന്നാണ് റിപ്പോർട്ടുകൾ.
അതേ സമയം ആശ്രമത്തിനകത്ത് നിരവധി അനുയായികള്‍ തടിച്ചുകൂടി നില്‍ക്കുകയാണ്. പ്രദേശത്ത് ഇപ്പോഴും സംഘർഷാവസ്ഥ ഉടലെടുത്തിട്ടുണ്ട്. തോക്കടക്കമുള്ള ആയുധങ്ങൾ അനുയായികളുടെ പക്കലുണ്ടെന്നാണ് പോലീസ് വിലയിരുത്തുന്നത്.
നേരത്തെ ഗുര്‍മീത് റാമിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ പഞ്ചാബ് ആന്‍ഡ് ഹരിയാന കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. ആക്രമണങ്ങളിലുണ്ടായ നഷ്ടം നികത്താനാണ് സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ കോടതി ഉത്തരവിട്ടത്. മുഴുവന്‍ ദേര ആശ്രമങ്ങളും അടച്ചുപൂട്ടി അന്തേവാസികള്‍ ഒഴിഞ്ഞുപോകണമെന്നും കോടതി നിര്‍ദേശിച്ചു.
അതേസമയം, കലാപങ്ങളുടെ പശ്ചാത്തലത്തില്‍ ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാറിനെ കേന്ദ്ര ആഭ്യന്തരമന്ത്രാലയം വിളിപ്പിച്ചു.
















