പതിനാറു പാര്‍ട്ടികളാണ് ഏതാനും ദിവസം മുമ്പ് ദല്‍ഹിയില്‍ ഒത്തു ചേര്‍ന്നത്. പാര്‍ട്ടികള്‍ എന്നു പറയുന്നതിനേക്കാള്‍ വ്യക്തികളെന്ന് പറയാവുന്നതാണ്.ബിജെപിയെ തളയ്‌ക്കണം, അതാണവരുടെ ലക്ഷ്യം. ലക്ഷ്യം പൂര്‍ത്തിയാക്കണമെങ്കില്‍ കുറഞ്ഞപക്ഷം ബിജെപിയേക്കാള്‍ ശക്തമാകണം. സ്വാധീനം ഉറപ്പിക്കണം.അക്കൂട്ടത്തില്‍ ഇന്ന് ദേശീയ കക്ഷിയെന്ന് ഉറപ്പിച്ചു പറയാവുന്നത് കോണ്‍ഗ്രസ് മാത്രമാണ്. എന്നിട്ടും ആ പാര്‍ട്ടിയുടെ അവസ്ഥ എന്താണെന്ന് ആഗസ്ത് ഏഴിന് അഖിലേന്ത്യാ നേതാവ് ജയറാം രമേശ് പറഞ്ഞത് ‘ കോണ്‍ഗ്രസിന്റെ നിലനില്‍പ്പ് തന്നെ പ്രതിസന്ധിയിലാണെന്നാണ്’. ‘ഭരണ വിരുദ്ധ വികാരം ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലുണ്ടാവുമെന്ന പ്രതീക്ഷ വേണ്ടെന്ന്’ ജയറാം രമേശ് പറഞ്ഞത് കൊച്ചിയില്‍ വന്നാണ്. ഇനി ബിജെപിയിലേക്കുളള ഒഴുക്കിന് ജയറാം രമേശാണോ നേതൃത്വം നല്‍കുക എന്നാണ് നോക്കേണ്ടത്. ബിജെപി വിരുദ്ധത സജീവമായിക്കൊണ്ട് നടന്നവര്‍ ഒന്നൊന്നായി ബിജെപിയോടൊത്തു പോകാനാണല്ലോ തയ്യാറാകുന്നത്.
കര്‍ണ്ണാടകത്തിലെ കരുത്തനായ നേതാവും മുന്‍ കേന്ദ്രമന്ത്രിയും മുഖ്യമന്ത്രിയുമായ എസ്.എം.കൃഷ്ണ ബിജെപിയിലെത്തി. ഗുജറാത്തിലെ മുന്‍ മുഖ്യമന്ത്രി ശങ്കര്‍സിംഗ് വഗേല,മഹാരാഷ്‌ട്ര മുന്‍ മുഖ്യമന്ത്രി നാരായണറാണ തുടങ്ങിയവര്‍ ബിജെപിയെലെത്തുമെന്നുറപ്പായി. ഒരിക്കല്‍ ബിജപി സഖ്യം ഉപേക്ഷിക്കുകയും നരേന്ദ്രമോദി വിരോധം പതപ്പിക്കുകയും ചെയ്ത ജെഡിയു ബിജെപിയാണ് ശരിയെന്ന് തിരിച്ചറിഞ്ഞിരിക്കുന്നു. എന്‍ഡിഎയില്‍ ചേരാനുളള പ്രമേയം ഇന്ന് ചേരുന്ന പാര്‍ട്ടി സമ്മേളനം പാസ്സാക്കും. നിതീഷ് കുമാറിന്റെ തീരുമാനത്തില്‍ മനംനൊന്ത് പുറത്തുപോയ ശരത് യാദവിന്റെ കൂടെ പോകാന്‍ ഒരു എംഎല്‍എയെ പോലും കിട്ടിയില്ല. ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച കേരളത്തിന്റെ പ്രസിഡണ്ട് എം.പി.വീരേന്ദ്ര കുമാര്‍ ദല്‍ഹിയില്‍ ശരത് യാദവ് വിളിച്ച യോഗത്തിന് എത്തിയുമില്ല.നിതീഷ് തീരുമാനം മാറ്റിയില്ലെങ്കില്‍ എംപി സ്ഥാനം ഉപേക്ഷിക്കുമെന്ന് വീരവാദം മുഴക്കിയെങ്കിലും ‘പുഷ്പുള്‍’ ആയി എംപി സ്ഥാനം വേണമെന്ന് മനസ്സ് പറയുമ്പാള്‍ അനുസരിക്കുകതന്നെ. ദ്രാവിഡ രാഷ്‌ട്രീയത്തില്‍ ബിജെപിയെ ഒറ്റപ്പെടുത്തിയെന്ന് ആഹ്ലാദിച്ചവരുണ്ട്.അവര്‍ക്ക് മറുപടി നല്‍കുകയാണ് എഐഡിഎംകെയിലെ ഗ്രൂപ്പുകളെല്ലാം, ജെഡിയുവിനൊപ്പം അവരും എന്‍ഡിഎയിലേക്കാണ് നീങ്ങുന്നത്.
ബിജെപിയെ തടഞ്ഞുവെയ്‌ക്കാന്‍ കൂട്ടം കൂടിയവരില്‍ സാങ്കേതികാര്‍ത്ഥത്തില്‍ മാത്രം ദേശീയകക്ഷി സ്ഥാനം അലങ്കരിക്കുന്ന സിപിഎമ്മിന് രണ്ടു മൂന്നു സംസ്ഥാനങ്ങളില്‍ ഒതുങ്ങുന്ന പ്രാദേശിക കക്ഷിക്കുളള പ്രാധാന്യമേയുളളൂ. ഏറെ സ്വാധീനമുണ്ടായിരുന്ന പശ്ചിമ ബംഗാളില്‍ തദ്ദേശ സ്ഥാപനങ്ങളില്‍ ജയിക്കാനുളള ശേഷിപോലും നഷ്ടപ്പെട്ടു. ഏറ്റവും ഒടുവിലത്തെ അവസ്ഥയാണിത്. ദേശീയ ബദല്‍ എന്ന് ഇഎംഎസ് ശക്തമായി ചിന്തിച്ച കാലമുണ്ടായിരുന്നു. അത് എഴുതുകയും പറയുകയും ചെയ്യുമ്പോള്‍ ഇഎംഎസിന്റെ കണ്ണില്‍ കോണ്‍ഗ്രസുണ്ടായിരുന്നില്ല. കോണ്‍ഗ്രസിനും ബിജെപിക്കും ബദലാണ് അദ്ദേഹം ഉദ്ദേശിച്ചത്. അന്ന് പ്രാദേശിക പാര്‍ട്ടികള്‍ മാത്രമേ കൂടെയുണ്ടായിരുന്നുളളൂ. അതിനെ കളിയാക്കി കെ.ജി.മാരാര്‍ ചോദിച്ചത് ‘അഞ്ചാം ക്ലാസിലേയും മൂന്നാം ക്ലാസിലേയും രണ്ടാം ക്ലാസിലേയും പാഠപുസ്തകങ്ങള്‍ കൂട്ടികെട്ടിയാല്‍ പത്താം ക്ലാസിലെ പുസ്തകമാകുമോ സഖാവേ’ എന്ന്. ആ ചോദ്യം ഇന്നും പ്രസക്തമാണ്. ബിജെപി ഒരു മഴക്ക് മുളച്ച തകരയല്ല. നിശ്ചയ ദാര്‍ഢ്യത്തോടെ നിരന്തരം പ്രവര്‍ത്തിച്ചാണ് മുന്നിലെത്തിയത്.
ഉത്തരവാദിത്വത്തോടെയാണ് അതിന്റെ ഓരോ ചുവടുവെയ്‌പ്പും. 37 വര്‍ഷത്തെ പ്രയാണത്തിനിടയില്‍ എവിടെയെങ്കിലും നേരിയ ദുര്‍മേദസ്സ് ശ്രദ്ധയില്‍പ്പെട്ടാല്‍ അതിന് വിദഗ്‌ദ്ധ ചികിത്സതന്നെ ലഭ്യമാക്കും. രക്ത ദൂഷ്യമെങ്കില്‍ ഡയാലിസിസ് നടത്തുകയും ചെയ്യും.അതിന് വൈദഗ്ധ്യമുളളവരാണ് തലപ്പത്തുളളത്. തളര്‍ച്ചയില്‍ നിന്നാണ് ബിജെപി പടിപടിയായി വളര്‍ച്ചയിലേക്ക് എത്തിയത്. 1984 ഒക്‌ടോബര്‍ 31 ന് ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് അന്നുതന്നെ രാഷ്‌ട്രപതി ഗ്യാനി സെയില്‍സിംഗ് രാജീവ് ഗാന്ധിയെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യിപ്പിച്ചു. രണ്ടു മാസത്തിനുളളില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് നടന്നു. സഹതാപ തരംഗം തെരഞ്ഞെടുപ്പില്‍ ആഞ്ഞടിച്ചു. പാര്‍ട്ടി രൂപീകരണം കഴിഞ്ഞുളള ആദ്യ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കിട്ടിയത് രണ്ട് സീറ്റുകള്‍ മാത്രം. ഇനി തിരിച്ചുവരില്ലെന്ന് വിധിച്ചവരുണ്ട്. പാര്‍ട്ടിയില്‍ ആത്മ പരിശോധന നടന്നു. പാര്‍ട്ടിയുടെ അടുത്ത തന്ത്രം എന്തെന്നു തീരുമാനിക്കാന്‍ ഒരു സമിതി രൂപീകരിക്കപ്പെട്ടു. ഏകാത്മമാനവ ദര്‍ശനം പാര്‍ട്ടിയുടെ അടിസ്ഥാന തത്വമാകണമെന്ന് സമിതി ശുപാര്‍ശ ചെയ്തു. തുടര്‍ന്ന് 1985 ല്‍ ഏകാത്മമാനവ ദര്‍ശനം പാര്‍ട്ടി ഭരണഘടനയില്‍ ഉള്‍പ്പെടുത്തി. ബിജെപിയെ ഒരു കേഡര്‍ പാര്‍ട്ടിയാക്കാനും തീരുമാനമായി. ബിജെപി ദേശീയ രാഷ്‌ട്രീയത്തിന്റെ പാര്‍ശ്വഭാഗത്ത് നിന്നു.1987 ല്‍ ബോഫോഴ്‌സ് അഴിമതി പുറത്തു വന്നപ്പോള്‍ മുതിര്‍ന്ന കാബിനറ്റ് മന്ത്രി വി.പി.സിംഗ് കലാപക്കൊടി ഉയര്‍ത്തി.മി.ക്ലീന്‍ ഇമേജ് തകര്‍ന്നു.
ഷബാനു കേസ് വന്നതോടെ രാജീവിന്റെ ന്യൂനപക്ഷ വോട്ട് ബാങ്ക് രാഷ്‌ട്രീയം മറനീക്കി പുറത്തു വന്നു.ബിജെപി പ്രവര്‍ത്തകര്‍ ഇതിനെതിരെ പൊതുജന ശ്രദ്ധ ക്ഷണിക്കാന്‍ പരിപാടികള്‍ നടത്തി.പൊതു സിവില്‍ കോഡ് എന്ന ആശയം ശക്തമായി ജനമധ്യത്തില്‍ ചര്‍ച്ചാ വിഷയമാക്കി. 1989 നവംബറില്‍ ലോക്‌സഭ തെരഞ്ഞെടുപ്പുണ്ടായി. ഫലം പ്രതീക്ഷിച്ചതു പോലെ രാജീവ് ഗാന്ധി സര്‍ക്കാര്‍ പുറത്തായി. ബിജെപിയുടെ ലോക്‌സഭയിലെ സംഖ്യ രണ്ടില്‍ നിന്ന് 86ല്‍ എത്തി.
1989 ജൂണില്‍ ഹിമാചല്‍ പ്രദേശിലെ പാലംപൂരില്‍ ചേര്‍ന്ന ദേശീയ നിര്‍വ്വാഹക സമിതി ശ്രീരാമ ജന്മഭൂമി പ്രസ്ഥാനത്തെ പിന്തുണയ്‌ക്കാന്‍ തീരുമാനിച്ചു. സാംസ്‌ക്കാരിക ദേശീയതയുടെ ഒരു നീറുന്ന വിഷയമായി തുടരുകയായിരുന്നു ശ്രീരാമ ക്ഷേത്രം. അത് കപട മതേതരത്വവും എല്ലാ മതങ്ങള്‍ക്കും തുല്യനീതി എന്ന തത്വവും തമ്മിലുളള പോരാട്ടമായിരുന്നു.
1989 ല്‍ ദീനദയാല്‍ ഉപാധ്യായയുടെ ജന്മദിനമായ സെപ്തംബര്‍ 25 ന് അദ്വാനിജി സോമനാഥ ക്ഷേത്രത്തില്‍ നിന്ന് അയോധ്യയിലേക്കുളള രഥയാത്ര ആരംഭിച്ചു. ഒക്‌ടോബര്‍ 30 ന് അയോധ്യയിലെത്തി കര്‍സേവയില്‍ പങ്കെടുക്കുക എന്നതായിരുന്നു ലക്ഷ്യം. രഥയാത്രയ്‌ക്ക് ജനങ്ങള്‍ നല്‍കിയത് ഉജ്ജ്വല വരവേല്‍പ്പുകളായിരുന്നു. ഒക്‌ടോബര്‍ 23 ന് ബീഹാര്‍ സര്‍ക്കാര്‍ രഥയാത്ര തടഞ്ഞു.അദ്വാനിജി അഞ്ച് ആഴ്ചത്തേക്ക് തടവിലായി.എന്നാല്‍ സര്‍ക്കാര്‍ പ്രതിബന്ധങ്ങളെയെല്ലാം തട്ടിമാറ്റി ഒക്‌ടോബര്‍ 30ന് തന്നെ കര്‍സേവ നടന്നു. അദ്വാനിജിയുടെ അറസ്റ്റിനെ തുടര്‍ന്ന് ബിജെപി പിന്തുണ പിന്‍വലിച്ചതോടെ വി.പി.സിംഗ് സര്‍ക്കാര്‍ നിലംപതിച്ചു. തുടര്‍ന്ന് ചന്ദ്രശേഖരന്‍ പ്രധാനമന്ത്രി,അയോധ്യ പ്രശ്‌നം പരിഹരിക്കുവാന്‍ അദ്ദേഹം ആത്മാര്‍ത്ഥമായ ശ്രമം നടത്തിയെങ്കിലും പരാജയമായിരുന്നു ഫലം.
ഏഴുമാസം കഴിഞ്ഞ് കോണ്‍ഗ്രസ് പിന്തുണ പിന്‍വലിച്ചപ്പോള്‍,ചന്ദ്രശേഖരന്‍ സര്‍ക്കാരും നിലംപൊത്തി. 1991 ല്‍ ഉത്തര്‍പ്രദേശില്‍ ബിജെപി അധികാരത്തില്‍ വന്നു.കല്ല്യാണ്‍സിംഗ് മുഖ്യമന്ത്രിയായി.ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ രാജീവ്ഗാന്ധി വധിക്കപ്പെട്ടു. കോണ്‍ഗ്രസിന് വീണ്ടും സഹാനുഭൂതി വോട്ട് കിട്ടി. നരസിംഹറാവു പ്രധാനമന്ത്രിയായി.ബിജെപിയുടെ ലോക്‌സഭാ സംഖ്യ 86 ല്‍നിന്ന് 119 ല്‍ എത്തി. റാവുവിനും അയോധ്യ പ്രശ്‌നം പരിഹരിക്കാനായില്ല. 1992 ഡിസംബര്‍ 6 ന് തര്‍ക്ക മന്ദിരം തകര്‍ക്കപ്പെട്ടു. യുപിയടക്കമുളള ബിജെപി സര്‍ക്കാരുകളെ പിരിച്ചുവിട്ടു.
1996ലും 1997 ലും 1999ലും നടന്ന മൂന്ന് ലോക്‌സഭാ തെരഞ്ഞെടുപ്പിലും ബിജെപി ലോക്‌സഭയിലെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി.അടല്‍ജി 13 ദിവസം,13 മാസം,നാലര വര്‍ഷം എന്നിങ്ങനെ ഭരണം നയിച്ചു. തുടര്‍ന്ന് കോണ്‍ഗ്രസും ഇടതുപക്ഷവും ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കി. അഞ്ചു വര്‍ഷത്തിനു ശേഷം ഇടത് പിന്തുണ പിന്‍വലിച്ചെങ്കിലും മന്‍മോഹന്‍സിംഗ് അഞ്ചുവര്‍ഷവും കൂടി ഭരിച്ചു. പത്തു വര്‍ഷം ബിജെപി സജീവവും ഭാവാത്മകവുമായ പ്രതിപക്ഷത്തിന്റെ കര്‍ത്തവ്യം നിര്‍വഹിച്ചു. ഭൂമിയും ആകാശവും പാതാളവുമൊക്കെ കട്ട് സമ്പത്ത് കുന്നുകൂട്ടിയ കോണ്‍ഗ്രസിനെതിരെ വന്ന ജനവികാരം ബിജെപിക്കനുകൂലമായി. 30 വര്‍ഷം കഴിഞ്ഞ ശേഷം ആദ്യമായി ഒരു കക്ഷിയെ ഭൂരിപക്ഷത്തോടെ അധികാരത്തിലേറ്റി. നരേന്ദ്ര മോദി നയിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ മൂന്നരവര്‍ഷം പിന്നിടുന്നു.
ഇതിനിടയില്‍ നടന്ന തെരഞ്ഞെടുപ്പുകളിലെല്ലാം വിജയക്കൊടിപറപ്പിച്ച പാര്‍ട്ടി അധ്യക്ഷന്‍ രാജ്യസഭാംഗമായതൊടൊപ്പം 18 സംസ്ഥാനങ്ങളില്‍ ബിജെപി ഭരണത്തിലെത്തി. 11 കോടി അംഗങ്ങളുളള ലോകത്തിലെ ഏറ്റവും വലിയ രാഷ്‌ട്രീയ പാര്‍ട്ടിയായി ബിജെപി. കാശ്മീര്‍ മുതല്‍ കന്യാകുമാരിവരെ പടര്‍ന്ന് പന്തലിച്ച് നില്‍ക്കുന്നു ബിജെപി. ഒരു ചില്ലിക്കാശിന്റെ അഴിമതി പോലും കേന്ദ്ര സര്‍ക്കാരിനെതിരെ വന്നില്ല. ഒരഴിമതിയും അനുവദിക്കില്ല. അതായിരുന്നു പ്രധാനമന്ത്രിയുടെ നിശ്ചയം. ഒരു ഭരണ വീഴ്ചയും ചൂണ്ടിക്കാട്ടാനില്ല. ‘എല്ലാവര്‍ക്കുമൊപ്പം എല്ലാവരുടേയും വികാസം’ എന്ന മന്ത്രവുമായി എല്ലാവര്‍ക്കും തുല്ല്യനീതി ഉറപ്പു നില്‍കുന്ന പാര്‍ട്ടിയേയും സര്‍ക്കാരിനേയും തളയ്‌ക്കണോ? തകര്‍ക്കണോ? അതിനുളള ശക്തിയും യുക്തിയും ആര്‍ക്കാണുളളത്. ബിജെപി കളിക്കാനിട്ട പന്തലല്ലെന്ന് ഇനിയെങ്കിലും തിരിച്ചറിയാത്തവരുണ്ടെങ്കില്‍ പഠിക്കുക ബിജെപിയേയും കേന്ദ്ര സര്‍ക്കാരിനേയും.
















