അടിമാലി : സംസ്ഥാനത്തെ ഏക ഗോത്രവര്‍ഗ പഞ്ചായത്തായ ഇടമലക്കുടിയിലെ ജനങ്ങളുടെ സമ്പൂര്‍ണ വിവരങ്ങളും ഫോട്ടോയും പോലീസിന്റെ വിരല്‍ത്തുമ്പിലാവുന്നതോടെ അനുമതിയില്ലാതെ കാടു കടന്നെത്തുന്ന അപരിചിതര്‍ക്ക് പിടിവീഴും. ഇടമലക്കുടിയിലേക്ക് പ്രത്യേകം നിയോഗിക്കപ്പെട്ട ട്രൈബല്‍ ജനമൈത്രി പോലീസ് ഉദ്യോഗസ്ഥരാണ് ഇവിടെ വിവരശേഖരണം നടത്തിയത്. എഎസ്‌ഐമാരായ എ.എം. ഫക്രുദീന്‍, വി.കെ.മധു, വനിതാ സിപിഒമാരായ കെ.ബി.ഖദീജ, ലൈജമോള്‍ എന്നിവരാണ് ഇവിടത്തെ ട്രൈബല്‍ ഇന്റലിജന്‍സ് ഓഫീസര്‍മാര്‍. ഇടമലക്കുടിയില്‍ പട്ടിണിമരണങ്ങളും നരബലിയും നടക്കുന്നതായി ഒരു മനുഷ്യാവകാശ സംഘടന ആരോപണം ഉയര്‍ത്തിയതോടെയാണ് എഡിജിപി ബി.സന്ധ്യയുടെ നിര്‍ദേശാനുസരണം ജില്ലാ പോലീസ് മേധാവി 2016 ഒക്ടോബറില്‍ ട്രൈബല്‍ ഇന്റലിജന്‍സ് ഓഫീസര്‍മാരെ ഇടമലക്കുടിയിലേക്ക് നിയോഗിച്ചത്. ഇടമലക്കുടിയുടെ സമ്പൂര്‍ണ വിവരശേഖരണവും കുടുംബങ്ങളുടെ ആല്‍ബവും തയാറാക്കുകയായിരുന്നു ലക്ഷ്യം.
പോലീസിന്റെ സര്‍വേയില്‍ ഇപ്പോള്‍ 24 കുടികളില്‍ മാത്രമാണ് ജനവാസം ഉള്ളത്. വന്യമൃഗശല്യം സഹിക്കാനാവാതെ ചെന്നായ്‌പ്പാറ, തകരത്തൊട്ടി, ഉടുമ്പന്‍പാറ, വാഴക്കുത്ത് എന്നീ കുടികളില്‍ ഉണ്ടായിരുന്നവരാണ് അവിടം ഉപേക്ഷിച്ച് സമീപ കുടികളിലേക്ക് ചേക്കേറിയത്.
ഒരു കുടുംബം മാത്രം താമസിക്കുന്ന വെള്ളക്കശം മുതല്‍ 150 വീടുകളുള്ള ഇഡ്ഡലിപ്പാറ വരെ എല്ലാ സെറ്റില്‍മെന്റുകളിലും ഇന്റലിജന്‍സ് ഓഫീസര്‍മാര്‍ ഒന്നിലധികം തവണ നേരിട്ടെത്തിയാണ് വിവരങ്ങള്‍ ശേഖരിച്ചതും കുടുംബ ഫോട്ടോ എടുത്ത് ആല്‍ബമാക്കിയതും.
















