ലഖ്നൗ: ബറേലിയില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന സഹോദരിമാരെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊല്ലാന്‍ ശ്രമം. 19ഉം 17 ഉം പ്രായമുള്ള പെണ്‍കുട്ടികളാണ് ആക്രമണത്തിനിരയായത്. ദിയോറാനിയയിലെ ജഹാംഗീര്‍ ഗ്രാമത്തിലാണ് സംഭവം.
വീടിന്റെ വരാന്തയില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന പെൺകുട്ടിളെയാണ് പെട്രോൾ ഒഴിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. പെണ്‍കുട്ടികളുടെ കരച്ചില്‍ കേട്ട് അടുത്ത മുറിയില്‍ ഉറങ്ങുകയായിരുന്ന വീട്ടുകാര്‍ സംഭവം അറിയുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മുതിര്‍ന്ന പെണ്‍കുട്ടിക്ക് 95 ശതമാനവും ഇളയകുട്ടിക്ക് 60 ശതമാനവും പൊള്ളലേറ്റിട്ടുണ്ട്.
“ഞാനും എന്റെ സഹോദരിയും കിടന്നുറങ്ങുകയായിരുന്നു. രണ്ടുമണിയോടെ ആരോ ഞങ്ങള്‍ക്കു മേല്‍ പെട്രോളോഴിക്കുകയും തീകൊളുത്തുകയുമായിരുന്നു”- ഇളയ പെണ്‍കുട്ടി വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐയോട് പറഞ്ഞു.
കുടുംബവുമായി ആര്‍ക്കും ശത്രുതയില്ലെന്നാണ് വീട്ടുകാര്‍ പറയുന്നത്. എന്നാല്‍ കുറച്ചുമാസങ്ങളായി ചില ആണ്‍കുട്ടികള്‍ പിന്നാലെ നടന്ന് ശല്യപ്പെടുത്തുകയും അധിക്ഷേപിക്കുകയും ചെയ്തിരുന്നതായി ഇളയ പെണ്‍കുട്ടി പറഞ്ഞു. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
















