പിഎസ്സി പരീക്ഷാ ക്രമക്കേടിന്റെ ഞെട്ടിക്കുന്ന വിവരങ്ങള്‍ അഭ്യസ്തവിദ്യരായ യുവതീയുവാക്കളെയും ജനങ്ങളെയും ഞെട്ടിച്ചിരിക്കുകയാണ്. കഷ്ടപ്പെട്ട് പഠിച്ച് സത്യസന്ധമായി പരീക്ഷയെഴുതി ജോലി സ്വപ്‌നം കണ്ട് കഴിയുന്ന അഭ്യസ്തവിദ്യരെ നോക്കുകുത്തിയാക്കി റാങ്ക് ലിസ്റ്റുകള്‍ അട്ടിമറിക്കപ്പെടുകയും, സ്വാധീനമുള്ളവര്‍ക്കും ഇഷ്ടക്കാര്‍ക്കും വേണ്ടി നിയമനങ്ങള്‍ നടത്തുകയുമാണ്.
സംസ്ഥാന ആസൂത്രണ ബോര്‍ഡിലെ അതിപ്രധാന തസ്തികകളിലേക്കുള്ള പരീക്ഷയില്‍ വന്‍ അട്ടിമറി നടന്നത് നിവൃത്തിയില്ലാതെ പിഎസ്സിക്കുതന്നെ സമ്മതിക്കേണ്ടി വന്നു. തസ്തികയുടെ ഒന്നാം പേപ്പറിന്റെ എക്കണോമിക്സ് വിഷയത്തില്‍ മൂല്യനിര്‍ണയം നടത്തേണ്ടിയിരുന്ന ചോദ്യങ്ങളില്‍ പത്തെണ്ണത്തിന്റെ മൂല്യനിര്‍ണയത്തില്‍ പിശക് സംഭവിച്ചുവെന്നാണ് പിഎസ്സി ഏറ്റുപറഞ്ഞിരിക്കുന്നത്. ചീഫ് ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍, ചീഫ് പ്ലാന്‍ കോര്‍ഡിനേഷന്‍ ഡിവിഷന്‍, ചീഫ് പെര്‍സ്പെക്റ്റീവ് പ്ലാനിങ് ഡിവിഷന്‍ എന്നീ ഉയര്‍ന്ന തസ്തികകളിലേക്കുള്ള പരീക്ഷയില്‍ ഗുരുതരമായ ക്രമക്കേട് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് പിഎസ്സിയുടെ കുറ്റസമ്മതം.
പരീക്ഷയുടെ മൂല്യനിര്‍ണയത്തില്‍ അട്ടിമറി നടത്തി തയ്യാറാക്കിയ റാങ്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തില്‍ ജോലി ലഭിച്ച ഒന്നാം റാങ്കുകാരന്‍ അന്നത്തെ ഒരു ഭരണാനുകൂല സംഘടനാ നേതാവും സജീവ രാഷ്‌ട്രീയ പ്രവര്‍ത്തകനുമാണ്. പരീക്ഷാ നടത്തിപ്പും മൂല്യ നിര്‍ണയവും സംബന്ധിച്ച് യാദൃച്ഛികമായ പിഴവുകളല്ല, രാഷ്‌ട്രീയഭരണ പിന്തുണയോടെ വലിയൊരു ഗൂഢാലോചനയാണ് ഇക്കാര്യത്തില്‍ നടന്നിരിക്കുന്നതെന്ന് വ്യക്തമാണ്. എന്നിട്ടും ലാഘവബുദ്ധിയോടെയാണ് പിഎസ്സി കാര്യങ്ങളെ കാണുന്നത്.
ആഭ്യന്തര വിജിലന്‍സ് ഓഫീസര്‍ പ്രാഥമിക അന്വേഷണം നടത്തി പിഴവ് കണ്ടുപിടിച്ചതിനാലാണ് പിഎസ്സി കുറ്റം സമ്മതിച്ചത്. ഇനിയും ജനങ്ങളുടെ കണ്ണില്‍ പൊടിയിട്ട് രക്ഷപ്പെടാന്‍ പിഎസ്സി അധികൃതരെ അനുവദിക്കരുത്. കൂടുതല്‍ പരീക്ഷകളില്‍ ക്രമക്കേടുകള്‍ നടന്നതായും വാര്‍ത്തകള്‍ വരുന്നുണ്ട്. ആരാണ് ഇതിനൊക്കെ ഉത്തരവാദിയെന്നും, ആരൊക്കെയാണ് കൂട്ടുനിന്നതെന്നും കണ്ടെത്തി കര്‍ശന നടപടികള്‍ എടുക്കണം. കുറ്റക്കാരെ ശിക്ഷിക്കുകയും വേണം.
നികുതിപ്പണം തിന്നു കൊഴുക്കുന്ന വെള്ളാനകളിലൊന്നാണ് പിഎസ്സി. മുഖ്യമന്ത്രിയെക്കാളും പ്രധാനമന്ത്രിയെക്കാളും കൂടുതല്‍ ശമ്പളമാണ് പിഎസ്സി ചെയര്‍മാന് നല്‍കിക്കൊണ്ടിരിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ പിഎസ്സി അംഗങ്ങളുടെ എണ്ണവും ശമ്പളവും അവിശ്വസനീയമാം വിധം ഉയര്‍ന്നതാണ്. 25 കോടി ജനസംഖ്യയുള്ള ഉത്തര്‍പ്രദേശിലെ പിഎസ്സിയില്‍ ഏഴ് അംഗങ്ങള്‍ മാത്രമാണുള്ളത്. രാജ്യത്തെ 140 കോടി ജനങ്ങള്‍ക്ക് യോഗ്യത നിര്‍ണയിച്ച് തൊഴില്‍ നല്‍കുന്ന യുപിഎസ്സിയില്‍ 11 അംഗങ്ങളും. എന്നാല്‍ മൂന്നരക്കോടി മാത്രം ജനസംഖ്യയുള്ള കേരളത്തിലെ പിഎസ്സി 21 അംഗങ്ങളെയാണ് തീറ്റിപ്പോറ്റുന്നത്. കാലങ്ങളായി നടന്നുകൊണ്ടിരിക്കുന്ന ഈ കൊള്ളയ്‌ക്ക് അറുതിവരുത്തിയേ മതിയാവൂ. ഇത്രയേറെ നികുതിപ്പണം ഇവരിലേക്ക് വഴിതിരിച്ചുവിടാന്‍ എന്ത് മലമറിക്കുന്ന പണിയാണ് ഇവര്‍ എടുക്കുന്നത് എന്ന് ആര്‍ക്കും അറിയില്ല. അടിയന്തരമായി പിഎസ്സി അംഗങ്ങളുടെ എണ്ണം നിയന്ത്രിക്കുകയും, ശമ്പളം വെട്ടിക്കുറയ്‌ക്കുകയും വേണം.
വ്യവസ്ഥാപിതമായ രീതിയില്‍ പരീക്ഷയെഴുതി ജയിച്ചുവരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് റാങ്ക് ലിസ്റ്റ് തയ്യാറാക്കി സര്‍ക്കാര്‍ ജോലി നല്‍കലാണ് പിഎസ്സിയുടെ പണി. വര്‍ഷങ്ങളായി ഇതല്ല സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് എല്ലാവര്‍ക്കും അറിയാം. വിവിധ വകുപ്പുകളുടെ ഒഴിവുകള്‍ യഥാസമയം റിപ്പോര്‍ട്ട് ചെയ്യാതിരിക്കുക, പരീക്ഷയെഴുതാനുള്ള യോഗ്യത മറികടക്കാന്‍ കൃത്രിമ സര്‍ട്ടിഫിക്കറ്റ് സംഘടിപ്പിച്ചു കൊടുക്കുക, റാങ്ക് ലിസ്റ്റിന്റെ കാലാവധി തീരാന്‍ അനുവദിക്കുക, രാഷ്‌ട്രീയ സ്വാധീനമുള്ളവരെയും ഭരിക്കുന്ന പാര്‍ട്ടിയുടെ പാര്‍ശ്വവര്‍ത്തികളെയും ജോലിയില്‍ തിരുകി കയറ്റുക, റാങ്ക് ലിസ്റ്റുകള്‍ നോക്കുകുത്തിയാക്കി താല്‍ക്കാലിക നിയമനങ്ങള്‍ നടത്തുക, പി
ന്നീട് ഇവരെ സ്ഥിരപ്പെടുത്തുക ഇതൊക്കെയാണ് പിഎസ്സിയുടെ പേരില്‍ നടന്നുകൊണ്ടിരിക്കുന്നത്.
പിണറായി വിജയന്റെ നേതൃത്വത്തിലുള്ള 10 വര്‍ഷത്തെ ഭരണകാലത്ത് പബ്ലിക് സര്‍വീസ് കമ്മിഷന്‍ പാര്‍ട്ടി സര്‍വീസ് കമ്മിഷനായി മാറുകയാണ് ഉണ്ടായത്. ഇടതുമുന്നണിക്ക് തുടര്‍ഭരണം ലഭിച്ചതോടെ പിഎസ്സിയിലെ എല്ലാ അംഗങ്ങളും ഭരണകക്ഷികളുടെ ആളുകളായി. ഇതോടെ എന്ത് അതിക്രമങ്ങളും കാണിക്കാമെന്നായി. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഘോഷയാത്ര തന്നെ നടന്നിട്ടുണ്ട്. പിണറായി സര്‍ക്കാരിന്റെ പത്ത് വര്‍ഷക്കാലം നടന്നിട്ടുള്ള നിയമനങ്ങളെല്ലാം പുനഃപരിശോധിക്കണം. അനര്‍ഹരെ പിഴയീടാക്കി ജോലിയില്‍നി
ന്ന് പിരിച്ചുവിടണം. പത്തുവര്‍ഷം അവര്‍ ക്രമക്കേടും അഴിമതിയും നടത്തിയില്ലേ. ഇനി ഞങ്ങളുടെ ഊഴമാണെന്ന് യുഡിഎഫ് സര്‍ക്കാര്‍ വിചാരിക്കരുത്. പിഎസ്സിയുടെ ഘടന പുനപ്പരിശോധിക്കണം. എല്ലാ നടപടികളും സുതാര്യമാക്കുകയും വേണം.
















