കല്‍പ്പറ്റ: കള്ളാടിയിലെ മണ്ണിടിച്ചലിനെ തുടര്‍ന്ന് ഉരുള്‍പ്പൊട്ടല്‍ ദുരന്തമുണ്ടായ ചൂരല്‍മല പ്രദേശം ഇത്തവണയും ഒറ്റപ്പെട്ടു. മണ്ണിടിഞ്ഞ് എത്തിയ മീനാക്ഷി പാലം മൂടിയതോടെ പുത്തുമല, കള്ളാടി, ചൂരല്‍മല തുടങ്ങിയ സ്ഥലങ്ങളിലെ ആയിരത്തോളം കുടുംബങ്ങള്‍ ഒറ്റപ്പെട്ടു. കൂടാതെ ഇവിടങ്ങളില്‍ നിരവധി റിസോര്‍ട്ടുകളും ഹോംസ്റ്റേകളും ഉണ്ട്. ഇവിടങ്ങളിലെത്തിയ വിനോദ സഞ്ചാരികളും ഇവിടെ കുടുങ്ങി കിടക്കുകയാണ്.
ചൂരല്‍മല, പുത്തുമല പ്രദേശത്തുനിന്ന് പുറത്തേക്ക് പോയവര്‍ക്ക് രാത്രി വൈകിയും തിരികെ വീടുകളില്‍ എത്താന്‍ സാധിച്ചിട്ടില്ല. തുരങ്കപാതക്കായി എടുത്ത ഇളകിയ മണ്ണ് മഴയില്‍ കുതിര്‍ന്നതോടെ ഇവിടെ നിന്ന് പെട്ടന്ന് കോരി മാറ്റാന്‍ കഴിയില്ല. ഇവ നീക്കിയ ശേഷമേ മീനാക്ഷി പാലത്തിന് ബലക്ഷയം ഉണ്ടോ എന്ന് പരിശോധിക്കാന്‍ സാധിക്കു.
അതീവ പരിസ്ഥിതി ലോല പ്രദേശമായതിനാല്‍ ഇവിടെ നടക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ പ്രദേശവാസികള്‍ പലതവണ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇത് അവഗണിച്ചാണ് തുരങ്കപാതയടക്കമുള്ള നിര്‍മ്മാണ പ്രവര്‍ത്തികള്‍ ഇവിടെ നടക്കുന്നത്. 2019ല്‍ പുത്തുമല ഉരുള്‍ ദുരന്തവും 2024ല്‍ ചൂരല്‍മല ദുരന്തവും ഉണ്ടായത് ഇവിടെത്തന്നെയാണ്.
ഇവിടെ മണ്ണ് കൂട്ടിയിട്ടതിനെതിരെയും തങ്ങള്‍ പരാതി ഉന്നയിച്ചിരുന്നെങ്കിലും കരാറുകാര്‍ ഇത് അവഗണിക്കുകയായിരുന്നു എന്നും നാട്ടുകാര്‍ പറയുന്നു.
നടുക്കം മാറാതെ ബാല്‍രാജും ഭാര്യ കൂടമ്മാളും
മണ്ണിടിച്ചിലില്‍ നിന്ന് തമിഴ്നാട് സ്വദേശികളായ ദമ്പതികള്‍ രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്. മീനാക്ഷി എസ്റ്റേറ്റിലെ തൊഴിലാളികളായ ബാല്‍രാജും ഭാര്യ കൂടമ്മാളുമാണ് മരണമുഖത്തുനിന്ന് അത്ഭുതകരമായി ജീവിതത്തിലേക്ക് തിരിച്ചെത്തിയത്. ഇവര്‍ മേപ്പാടിക്ക് പോകാന്‍ ബസ് കാത്തുനില്‍ക്കുകയായിരുന്ന സമയത്താണ് കുന്നിന്‍മുകളില്‍ നിന്ന് വന്‍ ശബ്ദത്തോടെ മണ്ണും വെള്ളവും കല്ലും കുത്തിയൊലിച്ച് മീനാക്ഷി പാലത്തിന്റെ മുകളിലേക്ക് എത്തുന്നത്. ബാല്‍രാജും കൂടമ്മാളും ഉള്‍പ്പെടെ മൂന്നുപേരാണ് ആദ്യം ഓടിമാറിയത്. ഇതിനിടയില്‍ പാലത്തിന് സമീപമുണ്ടായിരുന്ന ഒരു ടാങ്കര്‍ ലോറിയും മലവെള്ളപ്പാച്ചിലില്‍ ഇവരുടെ അടുത്തേക്ക് നിരങ്ങി എത്തി. ലോറിക്കടിയില്‍ അകപ്പെട്ട കൂടമ്മാള്‍ ചളിയില്‍ ഒഴുകി നീങ്ങുന്നതിനിടെ നിമിഷങ്ങളുടെ വ്യത്യാസത്തില്‍ ലോറിയുടെ അടിയില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.
ആദ്യം ചെറിയ രീതിയിലാണ് മണ്ണിടിഞ്ഞതെന്നും പിന്നീട് ചളിയും വെള്ളവും കുത്തിയൊലിച്ച് വരികയായിരുന്നെന്നും ഇവര്‍ പറഞ്ഞു. നിസാര പരിക്കേറ്റ ഇവര്‍ മേപ്പാടി സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ ശേഷം ചുളുക്ക സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറി. നിലവില്‍ മണ്ണിടിഞ്ഞ സ്ഥലത്ത് മാത്രമല്ല തങ്ങള്‍ താമസിക്കുന്ന പാടിയുടെ സമീപത്തും സമാനമായ രീതിയില്‍ മണ്ണ് കുന്നുകൂട്ടിയിട്ടിട്ടുണ്ട്, ഇത് മാറ്റണമെന്ന് കാണിച്ച് നേരത്തെ തന്നെ ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയിരുന്നുവെന്നും ബാല്‍രാജ് പറഞ്ഞു.
















