ലണ്ടന്‍: ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പിന്റെ ജാവലിന്‍ ത്രോയുടെ ഫൈനലിന് യോഗ്യത നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന ബഹുമതി ദാവീന്ദര്‍ സിങ്ങിന് സ്വന്തം. യോഗ്യതാ റൗണ്ടില്‍ 84.22 മീറ്റര്‍ ദൂരത്തേയക്ക് ജാവലിന്‍ പായിച്ചാണ് ദാവീന്ദര്‍ അവസാന പോരാട്ടത്തിന് അര്‍ഹത നേടിയത്.
അതേസമയം ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായ നീരജ് ചോപ്ര യോഗ്യതാ റൗണ്ടില്‍ പുറത്തായി.
യോഗ്യത റൗണ്ട് ഗ്രൂപ്പ് ബിയില്‍ മത്സരിച്ച ദേവീദാവീന്ദര് അവസാന ശ്രമത്തില്‍ യോഗ്യതാ മാര്‍ക്കായ 83 മീറ്റര്‍ മറികടന്ന് ഫൈനലിലേയ്ക്ക് മാര്‍ച്ച് ചെയ്തു. 84.22 മീറ്റര്‍ ദൂരത്തേയ്ക്കാണ് ജാവലില്‍ പറന്നത്.
ആദ്യ ശ്രമത്തില്‍ 82.22 മീറ്ററും രണ്ടാം ശ്രമത്തില്‍ 82.14 മീറ്ററും താണ്ടിയിരുന്നു. തോളെല്ലിലെ പരിക്കുമായാണ് പഞ്ചാബുകാരനായ ദാവീന്ദര്‍ മത്സരിച്ചത്.
ഗ്രൂപ്പ് എയില്‍ നിന്ന് അഞ്ചു പേരും ഗ്രൂപ്പ് ബിയില്‍ നിന്ന് ഏഴുപേരും ഫൈനലിന് യോഗ്യത നേടിയിട്ടുണ്ട്. അവസാന റൗണ്ടിന് യോഗ്യത നേടിയ 13 പേരില്‍ മികച്ച ഏഴാമത്തെ പ്രകടനമാണ് ദേവീന്ദറി(84.22)ന്റേത്. ഇന്ത്യാക്കാരാരും ഇതുവരെ ലോക ചാമ്പ്യന്‍ഷിപ്പിന്റെ ജാവലില്‍ ത്രോ ഫൈനലിന് യോഗ്യത നേടിയിട്ടില്ല.
ലോക ജൂനിയര്‍ ലോക റെക്കോര്‍ഡ് ജേതാവായ നീരജ്ചോപ്ര നിരാശപ്പെടുത്തി. ഇതാദ്യമായി ലോക ചാമ്പ്യന്‍ഷിപ്പില്‍ മത്സരിച്ച നീരജിന് യോഗ്യതാ മാര്‍ക്ക് (83 മീറ്റര്‍) മറികടക്കാനായില്ല.ആദ്യ ശ്രമത്തില്‍ 82.26 മീറ്റര്‍ ദൂരത്തേയ്ക്ക് ജാവലിന്‍ പായിച്ച നീരജിന് രണ്ട് അവസരങ്ങള്‍ കൂടി ലഭിച്ചെങ്കിലും മകിച്ച പ്രകടനം കാഴ്ചവെയ്ക്കാനായില്ല. വെറും മൂന്ന് ത്രോയില്‍ നീരജിന്റെ മെഡല്‍ സ്വപ്നം തകര്‍ന്നു.ഈ സീസണില്‍ 86.48 മീറ്റര്‍ ദൂരത്തേയ്ക്ക് പായിച്ച താരമാണ് നീരജ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: