തിരുവനന്തപുരം: ആര്‍എസ്എസ് കാര്യവാഹ് രാജേഷിന്റെ കൊലപാതകം സിബിഐ അന്വേഷിക്കണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. എസ്. സുരേഷ് പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. യഥാര്‍ത്ഥ പ്രതികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാനുള്ള ശ്രമം പോലീസിന്റെ ഭാഗത്തു നിന്ന് ഉണ്ടാകുന്നില്ലെന്നും ലഭിക്കുന്ന തെളിവുകള്‍ നശിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കൊലപാതകം നടന്ന് അഞ്ചാം നാള്‍ പ്രതിക്ക് ജാമ്യം ലഭിച്ചത് പോലീസും പ്രോസിക്യൂഷനും സര്‍ക്കാരും ചേര്‍ന്നുള്ള ഒത്തുകളിയുടെ ഭാഗമാണ്. ദേശീയ പട്ടികജാതി കമ്മീഷന്‍ ഉപാദ്ധ്യക്ഷന്‍, ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ രാജേഷിന്റെ വീട്ടില്‍ എത്തുകയും വിഷയത്തില്‍ ഇടപെടുകയും ചെയ്ത ശേഷമാണ് പട്ടികജാതി – പട്ടികവര്‍ഗ പീഡന വിരുദ്ധ നിയമവും ഗൂഢാലോചന വകുപ്പും കേസില്‍ ഉള്‍പ്പെടുത്താന്‍ പോലീസ് തയ്യാറായതെന്നും സുരേഷ് ചൂണ്ടിക്കാട്ടി.
രാജേഷിന്റെ സഹോദരനും ബിജെപി ഏരിയ സെക്രട്ടറി യുമായ രാജീവിനെ കൊലയ്‌ക്ക് നാലു ദിവസം മുമ്പ് ഭീഷണിപ്പെടുത്തിയത് പോലീസ് ബോധപൂര്‍വ്വം മറച്ചുവച്ചു. കൊലപാതകത്തിന് ശേഷം 15 മിനിട്ടോളം കൊലയാളി സംഘം സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചതും ബോംബ് സ്‌ഫോടനം നടത്തിയതും കൊലപാതകത്തിന് തൊട്ടുമുമ്പ് പ്രദേശത്തെ സിപിഎം നേതാക്കള്‍ വീടൊഴിഞ്ഞതും ബിജെപി പോലീസിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും അവഗണിക്കുകയായിരുന്നു. ഉഭയകക്ഷി സമാധാന ചര്‍ച്ചകളും സര്‍വ്വകക്ഷി യോഗവും നടന്നെങ്കിലും ഇതിനെ അട്ടിമറിക്കാനാണ് സിപിഎം ശ്രമിച്ചത്.
സമാധാന ചര്‍ച്ച നടന്ന വൈകുന്നേരം ശ്രീകണ്‌ഠേശ്വരത്ത് ആര്‍എസ്എസ് പ്രവര്‍ത്തകനെ സിപിഎം അക്രമിച്ചിരുന്നെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ ജനറല്‍ സെക്രട്ടറി പാപ്പനംകോട് സജിയും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു. രാജേഷിന്റെ കൊലപാതക കേസ് സിബിഐയെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അച്ഛന്‍ സുദര്‍ശനന്‍ ചീഫ് സെക്രട്ടറിക്കും ആഭ്യന്തര വകുപ്പ് സെക്രട്ടറിക്കും സംസ്ഥാന പോലീസ് മേധാവിക്കും നിവേദനം നല്‍കി.
















