കണ്ണൂര്‍: അടിക്കടി താഴ്ന്നുകൊണ്ടിരിക്കുന്ന ജില്ലയിലെ ഭൂഗര്‍ഭജല വിതാനത്തെ പിടിച്ചുനിര്‍ത്താന്‍ ഓരോ വ്യക്തിയും ജലസംരക്ഷണം അടിയന്തര ദൗത്യമായി ഏറ്റെടുക്കണമെന്ന് ജില്ലാ പഞ്ചായത്ത് സംഘടിപ്പിച്ച ജലപാര്‍ലമെന്റ് ആഹ്വാനം ചെയ്തു. മൂല്യമറിയുക, ജലം കാത്തുവയ്ക്കുക എന്ന കാംപയിന്റെ ഭാഗമായി ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന ജലപാര്ലമെന്റാണ് ഈ ആഹ്വാനം നടത്തിയത്.
ഗ്രൗണ്ട്വാട്ടര്‍ എസ്റ്റിമേഷന്‍ കമ്മിറ്റി (ജി.ഇ.സി)യുടെ ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം ജില്ലയിലെ കണ്ണൂര്‍, പാനൂര്‍, തലശ്ശേരി ബ്ലോക്കുകള്‍ ഭൂഗര്‍ഭ ജലം കുറയുന്ന കാര്യത്തില്‍ അതീവ ഗുരുതര പട്ടികയിലാണ്. കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ ജില്ലയില്‍ ആറടിയോളമാണ് ഭൂഗര്‍ഭ ജല നിരപ്പ് താഴ്ന്നത്. ഈ വര്‍ഷം ലഭിച്ച മഴയുടെ തോത് 30 ശതമാനത്തോളം കുറവാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. വര്‍ഷത്തില്‍ ശരാശരി 3000 മില്ലീമീറ്റര്‍ മഴ ലഭിക്കുന്നുണ്ടെങ്കിലും ഇതിന്റെ ചെറിയൊരു ഭാഗം പോലും ഭൂമിയിലേക്കിറക്കാന്‍ സാധിക്കാത്തതാണ് ഈ ഭയാനകമായ സാഹചര്യം സൃഷ്ടിച്ചതെന്ന് ജല പാര്‍ലമെന്റ് വിലയിരുത്തി.
ഈ സാഹചര്യം നേരിടാന്‍ ആഗസ്ത്, സപ്തംബര്‍ മാസങ്ങളില്‍ ലഭിക്കുന്ന മഴവെള്ളം കഴിയാവുന്നിടത്തോളം ഭൂമിയിലേക്കിറക്കുന്നതിനുള്ള പ്രായോഗിക പദ്ധതികള്‍ നടപ്പാക്കാന്‍ യോഗം തീരുമാനിച്ചു. വാര്‍ഡ് തലത്തില്‍ എല്ലാവിഭാഗം ജനങ്ങളെയും പങ്കെടുപ്പിച്ച് ഇതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കണമെന്ന് യോഗം ആഹ്വാനം ചെയ്തു.
ഈ സന്ദേശം ഓരോ വീട്ടിലുമെത്തിക്കുന്നതിന് ആഗസ്ത് 10നകം പഞ്ചായത്ത് തലത്തില്‍ ജല പാര്‍ലമെന്റ് സംഘടിപ്പിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ് അറിയിച്ചു. ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിന് 15നകം വാര്‍ഡ്തല ജലസംരക്ഷണ സമിതികള്‍ക്ക് രൂപം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ വേനലില്‍ രൂക്ഷമായ കുടിവെള്ളക്ഷാമം അനുഭവപ്പെട്ട 26 പഞ്ചായത്തുകളിലും താല്പര്യപൂര്വം മുന്നോട്ടുവരുന്ന മറ്റ് തദ്ദേശ സ്ഥാപനങ്ങളിലുമാണ് മൂല്യമറിയുക, ജലം കാത്തുവയ്ക്കുക എന്ന കാംപയിന്റെ ഭാഗമായുള്ള ആദ്യഘട്ട ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുക.
ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടന്ന ജലപാര്‍ലമെന്റില്‍ ജെയിംസ് മാത്യു എം.എല്‍.എ, ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി, എസ്.പി ജി ശിവവിക്രം, എ.ഡി.എം മുഹമ്മദ് യൂസുഫ്, സിനിമാ താരം സന്തോഷ് കീഴാറ്റൂര്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി ദിവ്യ, സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷന്മാരായ കെ.പി ജയബാലന്‍ മാസ്റ്റര്‍, വി.കെ സുരേഷ് ബാബു, ടി.ടി റംല, കെ ശോഭ, പ്ലാന്‍ കോ-ഓര്‍ഡിനേറ്റര്‍ കെ.വി ഗോവിന്ദന് തുടങ്ങിയവര്‍ സംസാരിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: