ആലപ്പുഴ: ക്ഷേത്രവിശ്വാസികളെ പിഴിഞ്ഞ് തിരുവിതാംകൂര്‍ ദോവസ്വംബോര്‍ഡ്. വഴിപാടുകളുടെ നിരക്ക് കുത്തനെ വര്‍ദ്ധിപ്പിച്ച ദേവസ്വംബോര്‍ഡ് പിതൃതര്പ്പണത്തിനെത്തിയവരെയും ഒഴിവാക്കിയില്ല. ദേവസ്വംബോര്‍ഡ് ക്ഷേത്രങ്ങളില്‍ ബലിതര്‍പ്പണം ചെയ്യുന്നതിന് 75 രൂപയാണ് ഇത്തവണ ദേവസ്വത്തില്‍ അടയ്ക്കേണ്ടി വന്നത്.
കഴിഞ്ഞ വര്‍ഷം 50 രൂപയായിരുന്നു. രണ്ടു വര്‍ഷം മുന്‍പ് വരെ അഞ്ചു രൂപയായിരുന്ന രസീത് നിരക്കാണ് പതിനഞ്ച് ഇരട്ടിയായി വര്‍ദ്ധിപ്പിച്ചത്. ഇതു കൂടാതെ കര്‍മ്മികള്‍ക്ക് ദക്ഷിണയും നല്‍കണം. ഇന്നലെ പുലര്‍ച്ചെ ക്ഷേത്രങ്ങളില്‍ തര്പ്പണത്തിനെത്തിയപ്പോഴാണ് പലരും രസീത് നിരക്ക് വര്‍ദ്ധിപ്പിച്ച വിവരം അറിയുന്നത്. ഇതെത്തുടര്‍ന്ന് പല ക്ഷേത്രങ്ങളിലും ഭക്തജനങ്ങളും, ക്ഷേത്രജീവനക്കാരുമായി തര്‍ക്കം ഉണ്ടായി.
ക്ഷേത്രക്കുളമോ, സ്നാനഘട്ടമോ തര്‍പ്പണ ചടങ്ങുകള്‍ക്കായി ഉപയോഗിക്കുക മാത്രം ചെയ്യുന്നതിനാണ് ദേവസ്വം ബോര്‍ഡ് ഒരു ഭക്തനില്‍ നിന്ന് 75 രൂപ ഈടാക്കുന്നത്. മറ്റു വഴിപാടുകള്‍ക്ക് ഉള്ളത് പോലെ സാധനങ്ങള്‍ ഒന്നും തന്നെ ബലിതര്‍പ്പണത്തിന് ദേവസ്വത്തിന് ചെലവ് വരുന്നില്ല. എന്നിട്ടും വിലവര്‍ദ്ധനവിന്റെ കാരണം പറഞ്ഞ് ഭക്തരില്‍ നിന്ന് അധിക തുക ഈടാക്കുന്നതില്‍ ന്യായീകരണമില്ലെന്നും വിമര്‍ശനം ഉയരുന്നു. ചില ക്ഷേത്രങ്ങളില്‍ തര്പ്പണചടങ്ങുകള്ക്കായി അടിസ്ഥാന സൗകര്യം പോലും ഏര്‍പ്പെടുത്തിയിരുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: