അടിമാലി: രാഷ്‌ട്രപിതാവിനും രക്ഷയില്ല. ഏഴുലക്ഷത്തോളം മുടക്കി ഗ്രാമപഞ്ചായത്ത് നിര്‍മ്മിച്ച ഗാന്ധി പ്രതിമ രണ്ടുവര്‍ഷത്തിനുള്ളില്‍ പൊട്ടിത്തകര്‍ന്നു.
കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയുടെ കാലത്താണ് പഞ്ചായത്ത് കാര്യാലയത്തിന്റെ കവാടത്തിനു സമീപം രാഷ്‌ട്രപിതാവ് മഹാത്മാഗാന്ധിയുടെ പ്രതിമ സ്ഥാപിച്ചത്. അഞ്ചുലക്ഷം രൂപയാണ് പദ്ധതിക്ക് ചെലവ് വച്ചിരുന്നത്. മണ്ഡപം അടക്കമുള്ള അനുബന്ധ ജോലികള്‍ക്കും ലക്ഷങ്ങള്‍ ചെലവഴിച്ചു. ഒടുവില്‍ പ്രതിമ സ്ഥാപിച്ചതോടെ വിവാദമായി. പ്രതിമയ്‌ക്ക് രാഷ്‌ട്രപിതാവിന്റെ ഛായയില്ലെന്നായിരുന്നു പ്രധാന ആരോപണം.
ആരോപണങ്ങള്‍ രൂക്ഷമായതോടെ പ്രതിമ മാറ്റി സ്ഥാപിക്കേണ്ടി വന്നു. പിന്നീട് സ്ഥാപിച്ച പ്രതിമയാണ് രണ്ടു വര്‍ഷത്തിനുള്ളില്‍ തന്നെ പൊട്ടിപ്പൊളിഞ്ഞത്. 2015 ഓഗസ്റ്റ് 22 നാണ് മുഖ്യമന്ത്രി ഉമ്മാന്‍ചാണ്ടി പ്രതിമയുടെ അനാഛാദനം നിര്‍വഹിച്ചത്.
ഗാന്ധി പ്രതിമയുടെ ഇടതുകൈ പൊട്ടിപ്പൊളിഞ്ഞ് വിട്ടു പോകാറായ നിലയിലാണ്. ശരീരത്തിന്റെ വിവിധഭാഗങ്ങളിലും വിള്ളലുകള്‍ സംഭവിച്ചത് വര്‍ദ്ധിച്ചുവരികയാണിപ്പോള്‍. പ്രതിമസ്ഥിതിചെയ്യുന്ന മണ്ഡപവും വ്യത്തിഹീനമായ നിലയിലാണ്. അനുബന്ധമണ്ഡപത്തിന്റെ വശങ്ങളും പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്.
രാഷ്‌ട്രപിതാവിനെ അപമാനിച്ച പഞ്ചായത്ത് അധികാരികളെയും മുന്‍ഭരണസമിതിയേയും നിയമത്തിന്റെ മുന്‍പില്‍ കൊണ്ടുവരികയും വിജിലന്‍സ് അന്വേഷണം നടത്തണമെന്നും വിവിധ സംഘടനാനേതാക്കള്‍ ആവശ്യപ്പെട്ടു.
















