കാസര്‍കോട്: അച്ഛനും അമ്മയ്‌ക്കും പതിനഞ്ച് പേജുള്ള കത്തെഴുതി വെച്ച് ബിരുദാനന്തര ബിരുദധാരിയായ യുവതി ഇസ്ലാമില്‍ ചേരാനായി വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയി. സംഭവത്തില്‍ പിതാവിന്റെ പരാതിയില്‍ ബേക്കല്‍ പൊലീസ് വുമണ്‍ മിസിംഗിനു കേസെടുത്ത് അന്വേഷണം തുടങ്ങി. അതേസമയം യുവതിയുടെ തിരോധാനത്തിന് പിന്നില്‍ ലൗജിഹാദാണെന്ന് സൂചനയുണ്ട്.
ഉദുമ, കരിപ്പോടി, കണിയമ്പാടിയിലെ ആതിര (23) എന്ന യുവതിയെയാണ് ഇന്നലെ രാവിലെ 8.30 മണിമുതല്‍ കാണാതായത്. ആശുപത്രിയില്‍ പോകുന്നുവെന്ന് പറഞ്ഞാണ് വീട്ടില്‍ നിന്ന് ഇറങ്ങിയത്. അതിനു ശേഷം സര്‍ക്കാര്‍ ജീവനക്കാരനായ മാതൃസഹോദരനെ ഫോണില്‍ വിളിക്കുകയും തനിക്ക് വീട്ടില്‍ സമാധാനം കിട്ടുന്നില്ലെന്നും ഞാന്‍ പോവുകയാണെന്നും പറഞ്ഞ് ഫോണ്‍ കട്ടു ചെയ്തു. ഉടന്‍ തിരിച്ചുവിളിച്ചുവെങ്കിലും കിട്ടിയില്ല.
പിന്നീട് വീട്ടുകാര്‍ ആതിരയുടെ മുറിയില്‍ നടത്തിയ പരിശോധനയിലാണ് മാതാപിതാക്കള്‍ക്കും സഹോദരനുമായി എഴുതി വച്ച പതിനഞ്ചു പേജുള്ള കത്ത് കണ്ടെത്തിയത്. സ്‌കൂള്‍ പഠനം മുതല്‍ ബിരുദാനന്തര ബിരുദ പഠനം വരെയുള്ള ഓരോ കാര്യങ്ങളും കത്തില്‍ വിശദമായി പരാമര്‍ശിക്കുന്നുണ്ട്. ഇതിനിടയില്‍ ഉണ്ടായ വിശ്വാസപരമായ മാറ്റങ്ങളും വിവിധ മതങ്ങളെ കുറിച്ചുള്ള ആഴത്തിലുള്ള പരാമര്‍ശങ്ങളും കത്തില്‍ ഉണ്ട്. കത്ത് പൊലീസ് കസ്റ്റഡിയിലാണ്. കത്തിലെ പരാമര്‍ശങ്ങളെല്ലാം ആഴത്തിലുള്ള പഠന ക്ലാസാണ് ആതിരയ്‌ക്ക് ലഭിച്ചതെന്നതിനു വ്യക്തമായ തെളിവാണെന്നു പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.
‘ഇസ്ലാം പഠിക്കാന്‍ സ്വന്തം ഇഷ്ടപ്രകാരമാണ് പോകുന്നത്. അച്ഛാ, അമ്മേ, നിങ്ങളെ വേദനിപ്പിക്കുന്നത് ഇഷ്ടമല്ല. ഞാന്‍ പഠനത്തിന് ശേഷം തിരിച്ചുവരും. നിങ്ങളും എന്റെ പാതയിലേക്ക് വരണം. സ്‌നേഹത്തോടെ മകള്‍ ആതിര.’ എന്ന് എഴുതി കൊണ്ടാണ് കത്ത് അവസാനിക്കുന്നത്. ആതിരയുടെ പിതാവ് നല്‍കിയ പരാതിയെ തുടര്‍ന്ന് സൈബര്‍ സെല്ലിന്റെ സഹായത്തോടെ പൊലീസ് അന്വേഷണം തുടങ്ങി. വൈകുന്നേരത്തോടെ ആതിരയുടെ മൊബൈല്‍ ഫോണ്‍ ടവര്‍ വളപട്ടണത്താണെന്നു കാണിച്ചെങ്കിലും പിന്നീട് വിവരമൊന്നും ലഭിച്ചില്ല.
















