മറയൂര്‍: മറയൂരില്‍ രണ്ട് വ്യത്യസ്ത സ്ഥലങ്ങളിലുണ്ടായ മോഷണങ്ങളില്‍ ലക്ഷങ്ങള്‍ വിലയുള്ള ചന്ദനമരങ്ങള്‍ കവര്‍ന്നു.
കഴിഞ്ഞ ദിവസം രാത്രി മാത്രം നഷ്ടപ്പെട്ടത് സ്വകാര്യഭൂമിയിലെ നാല് ചന്ദനമരങ്ങളാണ്. പട്ടം കോളനിയിലും മേല്‍ക്കരിമുട്ടിയിലുമാണ് മോഷണ പരമ്പര അറങ്ങേറിയത്. ആദ്യ കേസില്‍ പട്ടം കോളനിയിലെ സ്വകാര്യ ഭൂമിയില്‍ നിന്നും രണ്ട് മരങ്ങളാണ് പോയത്.
ഇരുപത് ലക്ഷത്തിലധികം വിലമതിക്കുന്ന വലിയ ചന്ദനമരങ്ങളാണ് നഷ്ടപ്പെട്ടത്. അജി നിവാസിലെ പ്രജിത്തിന്റെ വീടിനോട് ചേര്‍ന്ന് നിന്ന രണ്ടു വലിയമരങ്ങളാണ് മോഷ്ടാക്കള്‍ വെട്ടി കടത്തിയത്. ബാബുനഗറിലും ഇന്ദിര നഗറിലും പട്ടം കോളനി പരിസരത്തുംരാത്രി കാലങ്ങളില്‍ചില്ലികൊമ്പന്റെ സാന്നിദ്ധ്യമുള്ളതിനാല്‍വീടിന്റെ പുറത്തിറങ്ങുവാന്‍പേടിക്കുന്ന സാഹചര്യം മുതലാക്കിയാണ്വീടിനടുത്ത് ഉണ്ടായിരുന്ന ചന്ദനമരങ്ങള്‍ മോഷ്ടാക്കള്‍ വെട്ടി കടത്തുന്നത്.രാത്രി 1.30 ന് എന്തോ വീഴുന്നശബ്ദം പ്രജിത്ത് കേട്ടെങ്കിലും ആനയാണെന്ന് ഭയന്ന് പുറത്തിറങ്ങിയില്ല. പുലര്‍ച്ചയോടെയാണ് മരങ്ങള്‍ നഷ്ടപ്പെട്ടത് വീട്ടുകാര്‍ അറിഞ്ഞത്.
മറയൂര്‍ പോലീസും വനം വകുപ്പിലെ ഉദ്ദോഗസ്ഥരും പോലീസും സ്ഥലത്തെത്തി പരിശോധന നടത്തി. മറയൂര്‍ വനം വകുപ്പിന്റെ ഡോഗ് സ്‌ക്വാഡിനെകൊണ്ടു വന്ന് അന്വേഷണം നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താന്‍ സാധിച്ചില്ല. സ്വകാര്യ ഭൂമിയിലാണ് ചന്ദന മരങ്ങള്‍ കൂടുതലായിനഷ്ടപ്പെടുന്നത്. മറയൂര്‍ പോലീസ്കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
രണ്ടാമത്തെ സംഭവത്തില്‍ മറയൂര്‍ മേല്‍ക്കരിമുട്ടി വട്ടവയല്‍ റോസ്‌ലിയുടെ പറമ്പില്‍ നിന്നിരുന്ന മരങ്ങളാണ് വെട്ടിക്കടത്തിയത്. ഇവരുടെ കപ്പത്തോട്ടത്തിന് നടുവിലായി നിന്നിരുന്ന മരങ്ങള്‍ മോഷണം പോയ വിവരം ഇന്നലെ വൈകിട്ടോടെയാണ് വീട്ടുകാര്‍ അറിയുന്നത്. സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടില്ല. സ്ഥലത്ത് നിന്നിരുന്ന കപ്പയും മോഷ്ടാക്കള്‍ പറിച്ചെടുത്തിട്ടുണ്ട്. മേഖലയിലെ പോലീസ് പട്രോളിങ് ശക്തമാക്കണമെന്ന ആവശ്യം ഉയരുമ്പോഴും രാത്രികാലങ്ങളിലെത്തുന്ന കാട്ടാനകള്‍ ഭീഷണിയാവുകയാണ്.
















