കൊട്ടാരക്കര: മുന്‍ ഡിജിപി സെന്‍കുമാറിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് എഡിജിപി ടോമിന് ജെ. തച്ചങ്കരി. കൊല്ലം റൂറല്‍ പോലീസ് അസോസിയേഷന് സമ്മേളനം ഉദ്ഘാടനം ചെയ്ത ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം ഉദ്ഘാടന പ്രസംഗത്തില്‍ പേരെടുത്ത് പറയാതെ സെന്‍കുമാറിനെതിരെ തച്ചങ്കരി രൂക്ഷവിമര്‍ശനം നടത്തി. വീട്ടില്‍ പറയേണ്ട കാര്യങ്ങള്‍ വഴിയില്‍ പറയേണ്ടതല്ലെന്നും വിരമിക്കലിന് ശേഷം വിശ്രമജീവിതം എന്നത് മാറി വിരമിക്കലിന് ശേഷം പുസ്തകമെഴുത്തെന്നതായി മാറിയെന്നും തച്ചങ്കരി പരിഹസിച്ചു.
വിരമിക്കലിന് ശേഷം എന്തും പറയാമെന്നാണ് ചിലരുടെ ധാരണ. പോലീസ്സേനയിലെ അധികാരവും സൗകര്യവും ആസ്വദിച്ചവരാണ് ഇപ്പോള്‍ സേനയെ ആക്ഷേപിക്കുന്നത്. അധികാരം സ്വന്തം പേരുണ്ടാക്കാനുള്ളതല്ല. ഏറ്റവും കൂടുതല്‍ മനോരോഗികളുള്ള സര്‍ക്കാര്‍ വകുപ്പ് ഏതാണെന്ന് ചോദിച്ചാല്‍ പറയാന്‍ കഴിയില്ല.
പോലീസ് വകുപ്പില്‍ അഞ്ച് ശതമാനം ക്രിമിനലുകളുണ്ടെന്ന് പറഞ്ഞാല്‍ അത് എങ്ങനെയാണ് കണക്ക് കൂട്ടുന്നതെന്ന് മനസിലാകുന്നില്ല. ഞാന്‍ മാത്രം ശരി, മറ്റുള്ളവരെല്ലാം തെറ്റ് എന്ന ചിന്ത ഒരു തരം മാനസിക രോഗമാണ്. കയ്യടി വാങ്ങാനും പത്രങ്ങളില്‍ ഫോട്ടോ വരാനും ആഗ്രഹിക്കുന്നവരെയല്ല പോലീസ് സേനയ്ക്ക് വേണ്ടതെന്നും തച്ചങ്കരി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: