തിരുവനന്തപുരത്ത് തന്നെ കാണാനെത്തിയ വയലാര്‍ രാമവര്‍മ്മ സാംസ്കാരികവേദി പ്രവര്‍ത്തകര്‍ക്കൊപ്പം ജഗതി ശ്രീകുമാര്‍
തിരുവനന്തപുരം: ഓര്‍മ്മകളുടെ സംഗീത തിരയിലേക്ക് നടന് ജഗതി ശ്രീകുമാര്‍ ഒരിക്കല്‍ക്കൂടി മുങ്ങി. ‘മാണിക്യവീണയുമായെന്‍’ എന്ന ഗാനം ഗായകര്‍ക്കൊപ്പം ലോകസംഗീതദിനത്തില്‍ അദ്ദേഹം അക്ഷരസ്ഫുടതയോടെ ആലപിച്ചപ്പോള്‍ കണ്ടുനിന്നവരുടെ കണ്ണുകള്‍ നിറഞ്ഞു.
ജഗതിയെ കാണാനെത്തിയ വയലാര്‍ രാമവര്‍മ്മ സാംസ്കാരികവേദി പ്രവര്‍ത്തകര്‍ക്കൊപ്പം പാടാന്‍ ജഗതിയുടെ ഭാര്യ ശോഭ ശ്രീകുമാര്‍ ജഗതിയെ നിര്‍ബന്ധിക്കുകയായിരുന്നു. ഗായകരായ രവിശങ്കര്‍, മണക്കാട് ഗോപന്, പന്തളം ബാലന്, രാധിക രാമചന്ദ്രന്, അഖില ആനന്ദ്, സരിതാരാജീവ്, വീണാഹരിദാസ്, അഖില്‍ ബാലന് എന്നിവര്‍ക്കൊപ്പം സംവിധായകനും കഥാകൃത്തുമായ വയലാര്‍ മാധവന്‍കുട്ടി, കരമന ജയന്, സബീര്‍ തിരുമല, മണക്കാട് രാമചന്ദ്രന് എന്നിവരുടെ സാന്നിധ്യത്തില്‍ എല്ലാവരേയും വിസ്മയിപ്പിച്ച് അദ്ദേഹം പാടുകയായിരുന്നു.
ഡോക്ടര്‍മാരുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരം ജഗതിക്ക് മ്യൂസിക് തെറാപ്പി നല്കുന്നതിനിടയിലാണ് വയലാര്‍ സാംസ്കാരികവേദി പ്രവര്‍ത്തകര്‍ അദ്ദേഹത്തെ ആദരിക്കാനായി എത്തിയത്. ജയശ്രീ ഗോപാലകൃഷ്ണന് അദ്ദേഹത്തെ പൊന്നാട അണിയിച്ചു. ജഗതിക്ക് പുരസ്കാരവും സമര്‍പ്പിച്ചു. തുടര്‍ന്ന് പെരിയാറേ പെരിയാറേ, അകലെ അകലെ നീലാകാശം, ഇലഞ്ഞിപ്പൂമണമൊഴുകിവരും എന്നീ ഗാനങ്ങളും ജഗതി മറ്റ് ഗായകര്‍ക്കൊപ്പം ആലപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: