ഇരിങ്ങാലക്കുട: തലചായ്ക്കാന്‍ ഇത്തിരി മണ്ണോ ഒരു കൂരയോ ഇല്ലാത്തവര്‍ക്കായി വനജയുടേയും മക്കളുടേയും ത്യാഗം. സ്വന്തമായി കയറിക്കിടക്കാന്‍ ഒരു വീടില്ലാത്തവരെ സഹായിക്കാനായി മുരിയാട് വടക്കൂട്ട് ആണ്ടവന്റെ ഭാര്യ വനജയും മക്കളായ അഞ്ജുവും അജിലും ചേര്‍ന്ന് 45 സെന്റ് ഭൂമി സേവാഭാരതിക്ക് കൈമാറി.
ആണ്ടവന് വനജയുടെ പേരില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് വാങ്ങിയതാണ് ഈ ഭൂമി. ആണ്ടവന് നേരത്തെ മരണപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ സ്മരണക്കായാണ് ഈ ഭൂമി നിര്‍ധനര്‍ക്ക് നല്‍കാനായി സേവാഭാരതിയെ ഏല്‍പ്പിക്കുന്നതെന്ന് വനജ പറഞ്ഞു. ഭൂമിയുടെ രേഖ ആര്‍എസ്എസ് പ്രാന്ത സംഘചാലക് പിഇബി മേനോന് ഏറ്റുവാങ്ങി. സേവാഭാരതിയുടെ പേരില്‍ രാജ്യത്ത് 1,55,230 സേവാപ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നതായി പിഇബി മേനോന് ചടങ്ങില്‍ പറഞ്ഞു. വനജയെപ്പോലുള്ളവരുടെ ത്യാഗമാണ് അതിന് പിന്നിലെ കരുത്ത്.
കേരളത്തില്‍ 63 വന്‍കിട കമ്പനികള്‍ ഏഴ് ലക്ഷം ഏക്കര്‍ ഭൂമി അനധികൃതമായി കയ്യടക്കിവെച്ചിരിക്കുകയാണെന്നും ഈ ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്ത് കൈമാറാന്‍ തയ്യാറായാല്‍ കേരളത്തിലെ നിര്‍ധനരുടെ യാതനകള്‍ക്ക് പരിഹാരമാകുമെന്നും ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്ത ആദിവാസി ദളിത് മുന്നേറ്റസമിതി സംസ്ഥാന അദ്ധ്യക്ഷന്‍ ശ്രീരാമന് കൊയ്യോന്‍ പറഞ്ഞു. സര്‍ക്കാര്‍ ഈ ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിഞ്ഞുമാറുന്ന കാലഘട്ടത്തിലാണ് വനജയെപ്പോലുള്ള ആളുകളുടെ മഹാമനസ്കത ശ്രദ്ധിക്കപ്പെടേണ്ടത്. കൊയ്യോന്‍ ചൂണ്ടിക്കാട്ടി.
മുരിയാട് പൂവശ്ശേരി ഹിന്ദുസമാജം ഹാളില്‍ നടന്ന പരിപാടിയില്‍ സേവാഭാരതി ട്രഷറര്‍ കെ.ആര്.സുബ്രഹ്മണ്യന് അദ്ധ്യക്ഷത വഹിച്ചു. ചടങ്ങില്‍ വനജയെ പിഇബിമേനോന് പൊന്നാട ചാര്‍ത്തി ആദരിച്ചു. ആര്‍എസ്എസ് ഇരിങ്ങാലക്കുട ജില്ല ധര്‍മ്മജാഗരണ്‍ പ്രമുഖ് കെ.ജി.അച്ചുതന്, ഗ്രാമപഞ്ചായത്തംഗം സരിത സുരേഷ്, സേവാഭാരതി ജനറല്‍ സെക്രട്ടറി പി.ഹരിദാസ്, ആര്‍എസ്എസ് മണ്ഡല് കാര്യവാഹ് സുനില്‍കുമാര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: