ബഹുമുഖപ്രതിഭകളായ അനേകം സന്യാസശ്രേഷ്ഠന്മാര് നമ്മുടെ സമൂഹത്തിലുണ്ട്. അതില്‍ ഏറെ ആദരവുപിടിച്ചുപറ്റുകയും, ആശ്രിതരേയും ആരാധകരേയും സൃഷ്ടിക്കുകയും ചെയ്ത മഹാത്മാവായിരുന്നു വെള്ളിയാഴ്ച സമാധിയായ സ്വാമി നിര്‍മ്മലാനന്ദഗിരി. ആധ്യാത്മിക നഭോമണ്ഡലത്തിലെ സുവര്‍ണ നക്ഷത്രമായിരുന്നു സ്വാമിജി. ഏവര്‍ക്കും ചൂടും വെളിച്ചവും പകര്‍ന്ന് അരനൂറ്റാണ്ടിലേറെക്കാലം മാര്‍ഗ്ഗദീപമായി അദ്ദേഹം നമ്മോടൊപ്പമുണ്ടായി.
അദ്ദേഹത്തിന്റെ പ്രഭാഷണങ്ങള്‍ ശ്രവിക്കാത്തവരും വാത്സല്യം നുകരാത്തവരും കാരുണ്യസ്പര്‍ശമേല്‍ക്കാത്തവരും നന്നേ വിരളം. വേദാന്ത തത്ത്വങ്ങള്‍ സാധാരണക്കാര്‍ക്ക് മനസ്സിലാകുംവിധം ലളിതമായി വ്യാഖ്യാനിച്ചും വിശദീകരിച്ചും ആയിരങ്ങള്‍ക്ക് അദ്ദേഹം പ്രേരണാസ്രോതസായി. അതുവഴി നമ്മുടെ നാട്ടില്‍ ഒരു വിചാരവിപ്ലവം സൃഷ്ടിക്കുവാന്‍ ആ മഹാത്മാവിന്റെ സാന്നിധ്യവും സാമീപ്യവും മാര്‍ഗ്ഗദര്‍ശനവും ഇടയാക്കി. കേരളത്തിലുടനീളം ആദ്ധ്യാത്മിക പ്രഭാഷണങ്ങളും, ആയുര്‍വേദ ചികിത്സയുമായി സഞ്ചരിച്ചിരുന്ന ശങ്കരസമ്പ്രദായത്തിലെ സന്ന്യാസിയാണ് നിര്‍മ്മലാനന്ദഗിരി. ഒരുവിധത്തിലുള്ള സ്ഥാപനങ്ങള്‍ ഉണ്ടാക്കുന്നതിലും അദ്ദേഹം താത്പര്യം പ്രകടിപ്പിച്ചില്ല. കയറം പാറയിലെ ഒരു ചെറിയ വീട്ടിലായിരുന്നു ചികിത്സ നടത്തിയിരുന്നത്. വേദാന്തത്തില്‍ അഗാധപാണ്ഡിത്യം നേടിയിട്ടുള്ള അപൂര്‍വം സന്യാസിമാരില്‍ ഒരാളായിരുന്നു നിര്‍മലാനന്ദഗിരി സ്വാമികള്‍. സംസ്കൃതം, വൈദ്യം, മര്‍മചികിത്സ എന്നിവയില്‍ അഗാധ പാണ്ഡിത്യമുണ്ടായിരുന്ന സ്വാമിജിയുടെ പ്രഭാഷണങ്ങള്‍ നിരവധിപേരെ ആധ്യാത്മികതയിലൂന്നിയ ജീവിതചര്യയിലേക്ക് ആകര്‍ഷിച്ചിട്ടുണ്ട്.
വാരാണസിയിലെ തിലകാണ്ഡേശ്വരത്തായിരുന്നു ആദ്യകാലം. അവിടുത്തെ മഠാധിപതി അച്യുതാനന്ദഗിരി മഹാരാജിന്റെ ശിഷ്യന് ശ്രീധരാനന്ദ ഗിരിയില്‍ നിന്നാണ് സന്യാസം സ്വീകരിച്ചത്. ഇതോടൊപ്പം ആയുര്‍വേദ പഠനവും പൂര്‍ത്തിയാക്കി. വൈദ്യവുമായി ബന്ധപ്പെട്ട നിരവധി പ്രഭാഷണങ്ങള്‍ നടത്തിയിട്ടുണ്ട്. ഇവ പിന്നീട് വിലപ്പെട്ട ഗ്രന്ഥങ്ങളായി. സര്‍വമേഖലകളെയും സ്പര്‍ശിച്ച സ്വാമിജിയുടെ പ്രഭാഷണവും ചികിത്സയും ഏറെ പ്രസിദ്ധമാണ്. രാജ്യത്തിന്റെ നാനാ ഭാഗത്തുനിന്നുമുള്ള രോഗികള്‍ നിത്യേന ചികിത്സക്കായി ഇവിടെ എത്താറുണ്ട്. ആയുര്‍വേദ, ഹോമിയോ വിഭാഗങ്ങള്‍ ഒരുപോലെ കൈകാര്യം ചെയ്തിരുന്നു സ്വാമിജി.
ഒരു മേഖലയെയും അദ്ദേഹം തള്ളിയിരുന്നില്ല. സര്‍വ്വതിലെയും നല്ല അംശങ്ങളെ സ്വാംശീകരിച്ച് നല്‍കുകയായിരുന്നു. നിലയ്ക്കല്‍ പ്രക്ഷോഭത്തിന് സന്യാസിസമ്മേളനം വിളിച്ചുകൂട്ടി പ്രക്ഷോഭം ശക്തിപ്പെടുത്തുന്ന ചുമതല സ്വാമിജി ഏറ്റെടുത്തു. നിലയ്ക്കല്‍ ക്ഷേത്രത്തിലേക്ക് സന്യാസിയാത്ര നയിച്ചു. തുടര്‍ന്ന് നടന്ന ബഹുജന മുന്നേറ്റത്തിന് സ്വാമിയുടെ പ്രസംഗങ്ങള്‍ ആവേശം പകര്‍ന്നു. കുറിച്ചി ആതുരാശ്രമത്തിലും മൂലമറ്റം ആശ്രമത്തിലും അവസാനകാലം ഒറ്റപ്പാലത്തും പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. ഏതൊരു വിഷയവും ആഴത്തില്‍ പഠിക്കുക എന്നത് സ്വാമിജിയുടെ സ്വഭാവമായിരുന്നു. അടുത്ത് പരിചയമുള്ളവരുമായി വിശദമായ ചര്‍ച്ചയും ആശയവിനിമയവും നടത്തിയിരുന്നു. സന്യാസിമാരിലെ ബുദ്ധിജീവിയും ബുദ്ധിജീവികളിലെ സന്യാസിയുമായിരുന്നു. ഒരു പ്രാവശ്യം വായിച്ചാല്‍ മതി അത്രയും ഭാഗം ഏതവസരത്തിലും ഒരു പ്രയാസവുമില്ലാതെ ഓര്‍ത്തുപറയാന്‍ നിഷ്പ്രയാസം സാധിക്കുമായിരുന്നു. അതുപോലെ തന്നെ പരിചയപ്പെടുന്നവരും; അവരെ എക്കാലവും സ്വാമിജി ഓര്‍ത്തിരിക്കും.
ജ്ഞാനിയായിരിക്കെ കര്‍മ്മരംഗത്ത് നിസ്തന്ദ്രമായി പ്രവര്‍ത്തിച്ചതിലൂടെ സാമൂഹ്യ, സാംസ്കാരിക, ആദ്ധ്യാത്മിക, ധാര്‍മ്മിക രംഗങ്ങില്‍ ഒരുപോലെ പ്രശോഭിക്കാന്‍ സ്വാമിജിക്ക് കഴിഞ്ഞു. തന്മൂലം വലിയൊരു സൗഹൃദസമ്പത്ത് സ്വാമിജിക്ക് ഉണ്ടായി. ജാതിമതരാഷ്ട്രീയഭേദമില്ലാതെ എല്ലാ രംഗത്തുമുള്ള പ്രമുഖര്‍ സ്വാമിജിയുമായി അടുത്ത ബന്ധം പുലര്‍ത്തി. ഉന്നതരായ രാഷ്ട്രീയ നേതാക്കളും മതമേധാവികളും ആചാര്യശ്രേഷ്ഠന്മാരും സ്വാമിജിയെ വളരെ ആദരവോടെയാണ് കണ്ടത്. പൂര്‍വ്വാശ്രമത്തില്‍ കോട്ടയം ജില്ലയിലെ നീണ്ടൂരില്‍ പാരലല്‍ കോളേജ് അദ്ധ്യാപകനായിരുന്ന സ്വാമിജിക്ക് വാഴൂര്‍ തീര്‍ത്ഥപാദാശ്രമവുമായി അടുത്തബന്ധമായിരുന്നു.
കോട്ടയം ജില്ലയിലെ നീണ്ടൂര്‍ ഓണംതുരുത്ത് മൂലയില്‍ കരോട്ട് പത്മനാഭപിള്ള -ജാനകിയമ്മ ദമ്പതികളുടെ മകനായി ജനിച്ച മുരുകന് എന്നു വിളിക്കുന്ന രാധാകൃഷ്ണന് നായരാണ് പിന്നീട് സ്വാമി നിര്‍മലാനന്ദ ഗിരി ആയത്. വിദ്യാനന്ദ സ്വാമികളുടെ കാലത്ത് അദ്ദേഹം നിരന്തരം തീര്‍ത്ഥപാദാശ്രമത്തില്‍ എത്തുമായിരുന്നു. പിന്നീട് കാശിയിലേക്ക് തിരിച്ചു. ആള്‍ക്കൂട്ടങ്ങളില്‍നിന്ന് ഒഴിഞ്ഞ് ആശ്രമജീവികളാകുന്ന സന്യാസിമാരുടെ കൂട്ടത്തിലായിരുന്നില്ല നിര്‍മ്മലാനന്ദഗിരി സ്വാമികള്‍. അദ്ദേഹം ആള്‍ക്കൂട്ടത്തിലെ തത്വജ്ഞാനിയായിരുന്നു. സ്വാമിജിയുടെ സ്മരണക്കുമുന്നില്‍ ഞങ്ങള്‍ പ്രമാണം അര്‍പ്പിക്കട്ടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: