ആരോഗ്യ-വിദ്യാഭ്യാസ മേഖലയില്‍ മുന്‍പന്തിയില്‍ നില്ക്കുന്ന കേരളത്തില്‍ ജീവിതശൈലി രോഗങ്ങള്‍, പ്രത്യേകിച്ച് കാന്‍സര്‍ പോലുള്ളവ വര്ധിച്ചിവരുന്നത് നാം മനസ്സിരുത്തി ചിന്തിക്കേണ്ട സംഗതിയാണ്. കാന്‍സര്‍ വ്യാപനത്തിന്റെ മുഖ്യകാരണം വിഷലിപ്തമായ ഭക്ഷ്യവസ്തുക്കളാണെന്ന് പഠനങ്ങള്‍ തെളിയിക്കുമ്പോള്‍, അത് തടയാനോ നിരുത്സാഹപ്പെടുത്താനോ, അതിനെതിരെ നടപടിയെടുക്കാനോ ശ്രമിക്കാതെ, നേരെപോയി ആശുപത്രികള്‍ക്ക് തറക്കല്ലിടുകയാണ് ഭരണകൂടങ്ങള്‍ ചെയ്യുന്നത്. ജില്ലകള്‍തോറും ക്യാന്‍സര്‍ ആശുപത്രികള്‍ വേണമെന്നാണ് ഇപ്പോള്‍ ഉയര്‍ന്നുവരുന്ന ആവശ്യം. അതിനര്‍ത്ഥം കേരളത്തിലിനിയും കാന്‍സര്‍ രോഗികള്‍ ഉണ്ടാകുമെന്നും അഥവാ ഉണ്ടാവണമെന്നും അത് വര്ധിച്ചുകൊണ്ടേയിരിക്കണമെന്നുമല്ലേ ഈ ആശുപത്രി സംസ്കാരത്തില്‍നിന്ന് വായിച്ചെടുക്കാന്‍ കഴിയുന്നത്?
തമിഴ്നാട് ഏക്കര്‍ കണക്കിന് തരിശുഭൂമി കൃഷിയോഗ്യമാക്കി പച്ചക്കറി വ്യാപകമാക്കിയപ്പോള്‍, നാം ഏക്കര്‍ കണക്കിന് കൃഷിഭൂമി നികത്തി സ്പെഷ്യലിസ്റ്റ് ആശുപത്രികള്‍ക്ക് തറക്കല്ലിടുകയാണ്. ആനയും ആടും തമ്മിലുള്ള വ്യത്യാസംപോലെയാണ് ആ രണ്ടു പ്രവൃത്തികള്‍. അങ്ങനെ കാത്തിരിക്കുന്ന ആശുപത്രികള്കൊണ്ട് നിറയുകയാണ് ഈ കൊച്ചു മലയാള ഭൂമി.
കാര്‍ഷിക സംസ്കാരത്തെ വീണ്ടെടുക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യേണ്ടതിനു പകരം, ആശുപത്രി വ്യവസായത്തിലേര്‍പ്പെട്ടിരിക്കുന്ന കേരള മോഡല്‍ വികസനത്തെയും അതിജീവനത്തെയും എങ്ങനെ വിശേഷിപ്പിക്കണമെന്നറിയുന്നില്ല.
മനോജ് കൃഷ്ണന്, പെരുമ്പാവൂര്‍
വിവരമില്ലായ്മയോ, അതോ?
എറണാകുളം നഗരത്തിലെ മധ്യഭാഗത്തൂടെയുള്ള മഹാത്മാഗാന്ധി റോഡിന്റെ പടിഞ്ഞാറുവശത്താണ്, വിദേശികളടക്കം ഭാരതീയരായ കായികതാരങ്ങള്‍ക്കും കായിക പ്രേമികള്‍ക്കും അറിവുള്ള മഹാരാജാസ് കോളജ് സ്റ്റേഡിയം സ്ഥിതിചെയ്യുന്നത്. ഞാന്‍ നിത്യവും അനുഷ്ഠാനത്തോടെ നടത്തുന്ന രാവിലത്തെ നടത്തം, ചില ദിവസങ്ങളില്‍ സ്റ്റേഡിയത്തിനു പടിഞ്ഞാറുവശത്തുള്ള പി.ടി. ഉഷ റോഡിലൂടെയുമാണ്.
1960-61 ല്‍ ഒരുവര്‍ഷം മഹാരാജാസ് കോളജില്‍ പഠനം നടത്തിയ ഓര്‍മ്മ ആ പാതയിലൂടെ നടക്കുമ്പോള്‍ എന്നില്‍ ഉണരുക പതിവാണ്. സ്റ്റേഡിയത്തിലേക്കുള്ള പടിഞ്ഞാറെ പ്രവേശന കവാടത്തിനു മുകളിലായി വച്ചിരിക്കുന്ന ബോര്‍ഡില്‍ മേല്‍വിലാസത്തിനൊപ്പം പിന്‍കോഡ് നല്‍കിയിരിക്കുന്നത് 682 001 എന്നാണ്. ഈ പിന്‍കോഡ് പശ്ചിമകൊച്ചിയിലെ ഫോര്‍ട്ടുകൊച്ചി ഭാഗത്തിന്റേതാണെന്നും, സ്റ്റേഡിയം നിലനില്‍ക്കുന്ന സ്ഥലത്തേത് 682011 ആണെന്നും അറിയിച്ച് മൂന്നു വര്‍ഷം മുന്‍പ് കോളജ് പ്രിന്‍സിപ്പലിനും ജിസിഡിഎ സെക്രട്ടറിക്കും ഞാന്‍ കത്ത് (കാര്‍ഡിലൂടെ) അയച്ചിരുന്നു.
എന്നാല്‍ ഇത്രയും വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പിന്‍കോഡ് 682001 ആയിത്തന്നെ തുടരുന്നുവെന്ന് അതിലെ ഒരിക്കല്‍ കൂടി നടന്നുചെന്നപ്പോള്‍ കണ്ടു. ആ പാതയില്‍ രാവിലെ ദുര്‍ഗന്ധം നിറഞ്ഞ ലോറികള്‍ ഉള്ളതിനാല്‍ ഞാന്‍ മാസങ്ങളായി അതിലെ പോകാറില്ലായിരുന്നു. തെറ്റു ചൂണ്ടിക്കാണിച്ചാലും ഉത്തരവാദപ്പെട്ടവര്‍ അത് തിരുത്താതിന്റെ കാരണമെന്തെന്ന് എനിക്ക് ഇനിയും മനസ്സിലാകുന്നില്ല.
വാ. ലക്ഷ്മണപ്രഭു, എറണാകുളം
അല്ലിമലര്‍കാവ് കടത്തനാട്ടല്ല
ഫെബ്രുവരി അഞ്ചിന് ‘വരികളില്‍ നിറഞ്ഞ്’ എന്ന പംക്തിയില്‍ എം. സതീശന് എഴുതിയ ‘മുത്തശ്ശി ഗുരുക്കള്‍’ ഉജ്ജ്വലമാണ്. പഴയ കടത്തനാടന്‍ ജീവിതം എന്തെന്ന് വ്യക്തമാക്കുന്ന ലേഖനം.
എന്നാല്‍ അല്ലിമലര്‍കാവിലെ കൂത്ത് കാണാന്‍ പോയ ഉണ്ണിയാര്‍ച്ചയെ ജോനകപ്പരിഷകള് തടഞ്ഞ സ്ഥലം നാദാപുരം ആണെന്നത് ശരിയല്ല. വടക്കന്‍ പാട്ടുകളില്‍ മുഴുവന്‍ ‘നാഗപുരം’ എന്നാണ് രേഖപ്പെടുത്തപ്പെട്ടിട്ടുള്ളത്. നാഗപുരം നാദാപുരമാണ് എന്ന് പറയാമെങ്കിലും, ശരിയല്ല. അല്ലിമലര്‍കാവ് എന്ന സങ്കേതം കടത്തനാട്ടിലില്ല.
വടക്കന്‍ പാട്ടുകളിലെ പുത്തൂരം പാട്ടുകള്‍ വെറും ഭാവനാജന്യമാണെന്നാണ് പണ്ഡിതമതം. അതിലെ ഒരു സ്ഥലവും സംശയാതീതമായി ആരും കണ്ടെത്തിയിട്ടില്ല.
എന്നാല്‍ തച്ചോളിപ്പാട്ടുകള്‍ അങ്ങനെയല്ല. അവയിലെ എല്ലാ സ്ഥലങ്ങളും കടത്തനാട്ടിലും പരിസരത്തും ഇന്നും കാണാം.
എന്നാല്‍ യാതൊരു സാംഗത്യവുമില്ലാത്ത ഒരുപാട് കഥകള്‍ ഇപ്പോള്‍ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി പ്രദര്‍ശിപ്പിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഉണ്ണിയാര്‍ച്ച തച്ചോളി ഒതേനന്റെ സഹോദരിയായിരുന്നുവെന്നും പിന്നീട് ടിപ്പുസുല്‍ത്താന്‍ വിവാഹം കഴിച്ചുവെന്നും അവരുടെ വംശപരമ്പര ഇപ്പോഴും നിലനില്‍ക്കുന്നുവെന്നും മറ്റും പറഞ്ഞ് ഒരു പുസ്തകം അടുത്തകാലത്ത് ഇറങ്ങിയത് ഉദാഹരണം.
ഡോ. ചെറുവാച്ചേരി രാധാകൃഷ്ണന്
എഴുത്തുകാര്‍ക്ക് കൊമ്പുണ്ടോ?
എംടിയെയും കമലിനെയും വിമര്‍ശിക്കാന്‍ പാടില്ലെന്നും വിമര്‍ശിച്ചാല്‍ ലോകം ഇടിഞ്ഞുവീണുപോവുമെന്നുള്ള പ്രചാരണങ്ങളാണ് ഇടത്-വലതു മുന്നണികള്‍ നടത്തുന്നത്. കേന്ദ്രസര്‍ക്കാരിന്റെ ജനപക്ഷ നയങ്ങളെയും പ്രധാനമന്ത്രിയെ വ്യക്തിപരമായും എഴുത്തുകാര്‍ക്ക് വിമര്‍ശിക്കാം. അവരെ വിമര്‍ശിക്കാന്‍ പാടില്ല! ഒരെഴുത്തുകാരിയായ ഞാന്‍ നിരവധി വര്‍ഷങ്ങളായി ഇത് കാണുന്നുണ്ട്.
കമ്യൂണിസ്റ്റ് അടിമകളായ കേരളത്തിലെ എഴുത്തുകാരന്മാരും സാഹിത്യകാരന്മാരും വല്ലാതെ അധഃപതിച്ചിരിക്കുന്നു. സംസ്ഥാന സര്‍ക്കാരിന്റെ ഒത്താശയോടെ ജനങ്ങളെ കൊന്നൊടുക്കുന്ന ‘മാര്‍ക്സിസ്റ്റ് ഭീകരത’ എഴുത്തുകാര്‍ കാണുന്നില്ല. പാലക്കാട് നിരപരാധിയായ വീട്ടമ്മയേയും മകനേയും ചുട്ടുകൊന്നതില് പ്രതിഷേധിക്കാന്‍ നട്ടെല്ലുള്ള എഴുത്തുകാര്‍ ആരുണ്ട് കേരളത്തില്‍?
കേന്ദ്ര സര്‍ക്കാരിന്റെ ജനപക്ഷ നിലപാടുകളെ പിന്തുണച്ചാല്‍ വര്‍ഗീയത, വിഘടനവാദം! അരുംകൊല ചെയ്യുന്ന കമ്യൂണിസ്റ്റ് തീവ്രവാദത്തെ വിമര്‍ശിച്ചാല്‍ അതും വര്‍ഗീയത!! സംസ്ഥാന സര്‍ക്കാരിന്റെ ഒത്താശയോടെ കേരളത്തെ ചോരക്കളമാക്കുന്നത് നോക്കിയിരിക്കാന്‍ കഴിയില്ല. ടിപിയെ 51 വെട്ടു വെട്ടി കൊന്നപ്പോള്‍ എംടി പ്രതികരിച്ചോ?
വിഎസ് വരെ പ്രതികരിക്കാന്‍ തയ്യാറായി. ‘കമ്യൂണിസ്റ്റ് ഭീകരതയാണ് കേരളത്തിലെ എഴുത്തുകാരുടെ ‘ഫാക്ടംഫോസ്’ അതിലാണവരുടെ പേന ചലിക്കുന്നത്. തെറ്റിനെ തെറ്റായും ശരിയെ ശരിയായും അംഗീകരിക്കുകയാണ് എഴുത്തുകാര്‍ ചെയ്യേണ്ടത്. ജനാധിപത്യ രാജ്യത്ത് ആരേയും വിമര്‍ശിക്കാം. പാണക്കാട്ട് തങ്ങളെ വിമര്ശിക്കന് പാടില്ലെന്ന് പണ്ട് ആര്യാടനോട് പറഞ്ഞ ലീഗിന്റെ നിലപാടുപോലെയാണ് സിപിഎമ്മും കോണ്‍ഗ്രസും പിന്തുടരുന്നത്.
കേരളത്തില്‍ സിപിഎമ്മിന്റെ കൂലിവേലക്കാരായി രമേശ് ചെന്നിത്തലയും കൂട്ടരും മാറിയിരിക്കുന്നു. സഹകരണ മേഖലകളിലെ കള്ളപ്പണം പങ്കിടുന്നവരായി ഭരണപക്ഷവും പ്രതിപക്ഷവും മാറി. പേനയും കടലാസും കമ്യൂണിസ്റ്റ് തീവ്രവാദത്തിന് അടിയറവച്ചവര്ക്കെതിരെ പുതിയ സാഹിത്യശക്തി ഉണരുകയായി.
ജയശ്രീ ജി. നമ്പൂതിരി, മോങ്ങം, മലപ്പുറം
പ്രതികരിക്കാൻ ഇവിടെ എഴുതുക: