ഐക്യരാഷ്ട്ര സംഘടന ഗാന്ധിജയന്തി അന്താരാഷ്ട്ര അഹിംസാദിനമായി ആചരിക്കുമ്പോഴും, ലോകമെങ്ങും ഗാന്ധിജിയുടെ ആദര്‍ശത്തില്‍ പ്രചോദിതരായ നേതാക്കള്‍ ഉണ്ടാകുമ്പോഴും, നരേന്ദ്രമോദി അധികാരത്തില്‍ എത്തുംമുന്‍പുള്ള ഭരണക്കാര്‍ ഗാന്ധിയെ തമസ്കരിക്കുകയായിരുന്നു. ഗാന്ധി ജയന്തിയുടെ ഭാഗമായി നടന്നിരുന്ന സേവനവാരം സ്കൂളുകളില്‍നിന്ന് മറഞ്ഞുപോയിരുന്നു. ഗാന്ധിജിയുടെ മഹത്വം തട്ടിയെടുത്ത ഇന്ദിര ഭരണത്തില്‍ ഇരുന്നപ്പോള്‍ ഹിംസിക്കപ്പെട്ടവരുടെ കണക്കുകള്‍ വല്ലതും ഗാന്ധി ശിഷ്യന്മാരുടെ കൈയിലുണ്ടോ?
ലോകമെമ്പാടും ആദരിക്കപ്പെടുന്ന മോദിയുടെ ചര്‍ക്കയില്‍ നൂല്‍നൂല്‍ക്കുന്ന ചിത്രം കണ്ട് കപടമതേതര വാദികള്‍ വിറളിപിടിക്കുന്നു. മോദി പ്രധാനമന്ത്രി ആയശേഷം ഖാദി ബോര്‍ഡിന് ഏറെ പ്രയോജനം ഉണ്ടായി, വരുമാനവും കൂടി. ഇതിന് അവര്‍ കൊടുത്ത അംഗീകാരമാണ് കലണ്ടറിലെ പരസ്യചിത്രം. അതില്‍ ഇന്ത്യന്‍ ജനത ആഹ്ലാദിക്കുകയാണ് വേണ്ടത്.
വിദേശിയരെക്കൊണ്ട് ഭരിപ്പിക്കാനും വിദേശമതങ്ങളെ വളര്‍ത്താനും വിദേശനിര്‍മിത സാധനങ്ങള്‍ സംഭരിക്കാനും വ്യഗ്രത കാട്ടുന്നവര്‍ക്ക് മോദിയിലുള്ള നന്മകള് കാണാന്‍ കഴിയുന്നില്ല. അമേരിക്കന്‍ സിംഹാസനത്തില്‍നിന്ന് ഒബാമ പടിയിറങ്ങിയപ്പോള്‍ മോദിയുടെ പ്രശസ്തി പടികയറിക്കൊണ്ടിരിക്കുന്നു. പ്രതിപക്ഷ രാഷ്ട്രീയക്കാര്‍ രാഷ്ട്രപുരോഗതിക്ക് തടയിടുമ്പോള്‍ നമ്മുടെ ശാസ്ത്രജ്ഞന്മാര് 104 ഉപഗ്രഹങ്ങളെ വിക്ഷേപിച്ച് ലോകറെക്കോര്‍ഡ് തിരുത്തി ദേശത്തിന്റെയും ഭരണകൂടത്തിന്റെയും യശസ്സ് ജ്വലിപ്പിച്ചിരിക്കുന്നു.
2025 ആകുമ്പോഴേക്കും ഇന്ത്യക്കാര്‍ക്കെല്ലാം വീടുണ്ടാകും. സത്യവും സമത്വവും ഐശ്വര്യവും നിറഞ്ഞ രാമരാജ്യമായി നമ്മുടെ നാട് മാറും. ഇപ്പോള്‍ തെരഞ്ഞെടുപ്പ് നടന്നുകൊണ്ടിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ ജനവിധി മോദിക്കും രാഷ്ട്രത്തിനും കരുത്ത് പകരുന്നതാകും.
എസ്. രാധാകൃഷ്ണ പിള്ള,
ഓച്ചിറ, കായംകുളം
പ്രതികരിക്കാൻ ഇവിടെ എഴുതുക: