കൊച്ചി: ഹൃദ്രോഗ ചികിത്സയ്ക്കുള്ള സ്റ്റെന്റിന്റെ വില കേന്ദ്ര സര്‍ക്കാര്‍ വെട്ടിക്കുറച്ചെങ്കിലും സംസ്ഥാനത്ത് സ്വകാര്യ ആശുപത്രികള്‍ ഈ ആനുകൂല്യം നല്‍കാതെ വന്‍ വെട്ടിപ്പു നടത്തുന്നു.
കേന്ദ്ര സര്‍ക്കാര്‍ 2010 ല്‍ നിര്‍ദ്ദേശിച്ച സ്വകാര്യ ആശുപത്രി സ്ഥാപന നിയന്ത്രണ നിയമം (ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെന്റ്നിയമം) സംസ്ഥാനത്ത് നടപ്പാക്കാത്തതിനാല്‍ ആശുപത്രികള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാനാവില്ല. ഇരു മുന്നണി സര്‍ക്കാരുകളും സ്വകാര്യ ആശുപത്രികളുമായി നടത്തിയ ഒത്തുകളി മൂലമാണ് നിയമം ആറ് വര്‍ഷം കഴിഞ്ഞും നടപ്പാക്കാത്തത്.
”സ്റ്റെന്റിന്റെ വിലക്കുറവ് ജനങ്ങള്‍ക്ക് കിട്ടുന്നില്ലെന്ന പരാതി ശരിയായിരിക്കാം. എന്നാല്‍, നിലവില്‍ കേരളത്തിലെ നിയമപ്രകാരം സ്വകാര്യ ആശുപത്രികളില്‍ ഒരു പരിശോധനയും സാധ്യമല്ല,” ആരോഗ്യ വകുപ്പിലെ ഉന്നതോദ്യോഗസ്ഥന് ജന്മഭൂമിയോട് പറഞ്ഞു. ഇവിടെ ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെന്റ് നിയമം നടപ്പാക്കിയിട്ടില്ല, അദ്ദേഹം ചൂണ്ടിക്കാട്ടി.
ഹൃദ്രോഗ ചികിത്സ നടത്തുന്ന രോഗികളില്‍ നിന്ന് ഒന്നര ലക്ഷം രൂപ വരെ ആശുപത്രികള്‍ വാങ്ങിയിരുന്നത് സ്റ്റെന്റിന്റെ വില പറഞ്ഞാണ്.
ഈ ഉപകരണത്തിന് പരമാവധി 29,000 രൂപയേ ഈടാക്കാവൂ എന്നാണ് കേന്ദ്ര നിര്‍ദ്ദേശം. ഇത് പാലിക്കുന്നുണ്ടോയെന്നു പരിശോധിക്കാന്‍ ദല്‍ഹി, ഹരിയാന, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ സ്വകാര്യ ആശുപത്രികളില്‍ സംസ്ഥാന സര്‍ക്കാര്‍ പരിശോധന നടത്തി. കേരളത്തില്‍ ഇങ്ങനെ പരിശോധിക്കാനോ ആശുപത്രികളെ നിയന്ത്രിക്കാനോ സംവിധാനമില്ല. സ്റ്റെന്റ് വില കുറച്ചിട്ടും സംസ്ഥാനത്ത് ആശുപത്രികള്‍ ഹൃദയ ശസ്ത്രക്രിയക്ക് അമിത തുക ഈടാക്കുന്നുവെന്ന് ആക്ഷേപം വ്യാപകം. ഓപ്പറേഷന് തീയേറ്റര്‍ ചാര്‍ജ്, ഡോക്ടര്‍ ഫീസ് തുടങ്ങിയ ഇനങ്ങളില്‍ വര്‍ദ്ധന വരുത്തി പഴയ നിരക്ക് ഈടാക്കുന്നു. ഇതേക്കുറിച്ച് ആരോഗ്യ മന്ത്രിക്കും വകുപ്പിനും ഉപഭോക്തൃ കോടതിയിലും പരാതികളെത്തി.
ഡ്രഗ്സ് ആന്‍ഡ് ഫുഡ് സേഫ്റ്റി ഉദ്യോഗസ്ഥരും നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിങ് അതോറിറ്റിയുമാണ് മറ്റു സംസ്ഥാനങ്ങളില്‍ റെയ്ഡ് നടത്തിയത്. നാഗ്പൂര്‍, പൂനെ എന്നിവിടങ്ങളിലെ ആശുപത്രികളില്‍ പരിശോധന നടത്തി, ചില ആശുപത്രി നടത്തിപ്പുകാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്കി. അമിത ഫീസ് തിരികെ കൊടുക്കുക, അല്ലെങ്കില്‍ നടപടി നേരിടുക എന്നാണ് അറിയിച്ചിട്ടുള്ളത്.
കേന്ദ്ര നിയമം 2010ല്‍, കേരളത്തില്‍ ഒത്തുകളി
കേന്ദ്ര സര്‍ക്കാര്‍ 2010ല്‍ ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്മെന്റ് നിയമം പാസാക്കി. സംസ്ഥാനങ്ങള്‍ നിയമമുണ്ടാക്കാന്‍ നിര്‍ദ്ദേശിച്ചു. ഏഴു വര്‍ഷം, രണ്ടു സര്‍ക്കാര്‍ മാറി വന്നിട്ടും കേരളത്തില്‍ നടപ്പായില്ല. രാജസ്ഥാന്, യുപി, അരുണാചല്‍, ഹിമാചല്‍, സിക്കിം, മിസോറാം തുടങ്ങിയ സംസ്ഥാനങ്ങള്‍ 2012 ല്‍ നിയമമുണ്ടാക്കി.
കേരളത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ 2016 ലെ തെരഞ്ഞെടുപ്പിനു തൊട്ടു മുന്‍പ് ബില്‍ നിയമസഭയില്‍ കൊണ്ടുവന്നു. പാസാക്കിയില്ല. പിണറായി സര്‍ക്കാര്‍ നിയമം ബജറ്റ് സമ്മേളനത്തില്‍ പാസാക്കുമെന്നു പറഞ്ഞെങ്കിലും ഒന്നുമായിട്ടില്ല. സ്വകാര്യ ആശുപത്രി മാനേജ്മെന്റുകളുടെ സമ്മര്‍ദ്ദവും ഡോക്ടര്‍മാരുടെ സംഘടനയായ ഐഎംഎയുടെ നിബന്ധനകളുമാണ് തടസം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: