കൊച്ചി: അമിതമായ പ്രകൃതിചൂഷണവും, മാനവികതയ്‌ക്കുനേരെയുള്ള കമ്മ്യൂണിസ്റ്റ് ഭരണത്തിന്റെ കടന്നുകയറ്റവുമാണ് കേരളം നേരിടുന്ന അടിസ്ഥാന പ്രശ്‌നങ്ങളെന്ന് തപസ്യ കലാസഹിത്യവേദി. ഇതുരണ്ടും പരിഹരിച്ചെങ്കില്‍ മാത്രമേ സമാധാനപരവും, സുഗമവുമായ മനുഷ്യജീവിതവും സാധ്യമാവുകയുള്ളൂ. 44 നദികളുണ്ടായിട്ടും വര്‍ഷത്തില്‍ അഞ്ചുമാസവും വരള്‍ച്ചനേരിടുന്ന സംസ്ഥാനമായി കേരളം മാറിയത് കേരളത്തില്‍ ഭരണകൂടങ്ങള്‍ നടപ്പിലാക്കിയ പ്രകൃതിവിരുദ്ധനടപടികള്‍മൂലമാണെന്ന് സംസ്ഥാന സമിതിയില്‍ അവതരിപ്പിച്ച പ്രമേയത്തില്‍ പറഞ്ഞു.
ഔഷധസസ്യങ്ങളുടെയും, മഹാവൃക്ഷങ്ങളുടെയും കലവറയായ പശ്ചിമഘട്ടത്തെ നശിപ്പിക്കുന്നതിനായി കുടിയേറ്റ മതശക്തികള്‍ക്ക് കുടപിടിക്കുന്ന നയമാണ് ഭരണകൂടം നടത്തുന്നത്.
ഗാഡ്ഗില്‍ റിപ്പോര്‍ട്ടും, കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുമൊക്കെ നിരാകരിക്കപ്പെട്ടത് കേരളത്തില്‍ മാത്രമാണ്. ഭരണകൂടത്തിന്റെ ഈ നയത്തിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ചാലക്കുടിപ്പുഴയിലെ അതിരപ്പിള്ളി ജലവൈദ്യുതപദ്ധതിക്കുവേണ്ടിയുള്ള നീക്കം. കേന്ദ്രസര്‍ക്കാര്‍ പലതവണ പാരിസ്ഥിതികാനുമതി നിഷേധിച്ചിട്ടും, വമ്പിച്ച പ്രതിഷേധങ്ങള്‍ പ്രകൃതിസ്‌നേഹികളുടെ ഭാഗത്തുനിന്നുണ്ടായിട്ടും, സര്‍ക്കാര്‍ പദ്ധതിയുമായി മുന്നോട്ടുപോകുന്നത് ആത്മഹത്യാപരമാണ്.
കേരളത്തിലെ വൈദ്യുതിക്ഷാമം പരിഹരിക്കാനാവശ്യമായ വൈദ്യുതി ഉദ്പ്പാദിപ്പിക്കാനും ലക്ഷ്യമിടുന്ന വൈദ്യുതി ഉല്‍പ്പാദനത്തിനാവശ്യമായ ജലലഭ്യതയും ചാലക്കുടിപ്പുഴയിലില്ലാഞ്ഞിട്ടും, മനോഹരമായ അതിരപ്പിള്ളി, വാഴച്ചാല്‍ വെള്ളച്ചാട്ടങ്ങളെ ഇല്ലായ്‌മചെയ്യുന്നതും ആയിരക്കണക്കിന് ഏക്കര്‍ പുഴയോരക്കാടുകളെയും, ജീവജാലങ്ങളെയും കാടര്‍ എന്ന പ്രാക്്തനഗോത്രവര്‍ഗ മനുഷ്യവിഭാഗത്തെയും വംശോന്മൂലനം ചെയ്യുന്ന പദ്ധതിയുമായി മുന്നോട്ടുപോകുന്നത് വ്യക്തമായ അഴിമതി ലക്ഷ്യമിട്ടാണ്.
പ്രധാനപ്പെട്ട മറ്റൊരു പ്രശ്‌നം മാനുഷികതയുടെമേലുള്ള കമ്മ്യൂണിസ്റ്റ് കടന്നുകയറ്റമാണ്. കേരളം ഇന്ന് കൊലപാതകങ്ങളുടെയും, സ്ത്രീപീഡനങ്ങളുടെയും സ്വന്തം നാടായിരിക്കുകയാണ്. പാലക്കാട് ജില്ലയില്‍ വിമലാദേവിയെയും കുടുംബത്തെയും ചുട്ടുകൊന്നതും, കേരളത്തിലങ്ങോളമിങ്ങോളം വ്യത്യസ്ത രാഷ്‌ട്രീയാശയങ്ങള്‍ പിന്തുടരുന്നവരെ തിരഞ്ഞുപിടിച്ച് കൊലചെയ്യുന്നതും, ദളിത് വിഭാഗങ്ങള്‍ക്കുനേരെ ആക്രമണമഴിച്ചുവിടുന്നതും, സ്ത്രീപീഡനങ്ങളും, പിഞ്ചുകുഞ്ഞുങ്ങള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങളും സര്‍വ്വസാധാരണമായിരിക്കയാണ്. കേരളത്തില്‍ സ്ത്രീകളും, കുട്ടികളുമടങ്ങുന്ന സാമാന്യ ജനങ്ങള്‍ക്ക് സമാധാനത്തോടെ ജീവിക്കാനുള്ള അന്തരീക്ഷമുണ്ടാകണം.
പ്രകൃതിക്കും, മാനവികതയ്‌ക്കുംനേരെ വ്യാപകമായ അതിക്രമങ്ങളുണ്ടാകുമ്പോഴും, എഴുത്തുകാരും, സാംസ്‌കാരിക പ്രവര്‍ത്തകരും പിന്തുടരുന്ന നിശബ്ദത ഭയപ്പെടുത്തുന്നതാണെന്നും, മാനവികതയ്‌ക്കെതിരായ അധിനിവേശങ്ങള്‍ക്കുനേരെ സാഹിത്യകാരന്മാര്‍ മൗനം വെടിയണമെന്നും തപസ്യ പ്രമേയത്തില്‍ ആവശ്യപ്പെട്ടു.
സംസ്ഥാന സമിതിയോഗത്തില്‍ പ്രൊഫ.പി.ജി.ഹരിദാസ്, സി.രജിത്കുമാര്‍, പി.ഉണ്ണികൃഷ്ണന്‍, സി.സി.സുരേഷ്, ലക്ഷ്മിനാരായണന്‍, അനൂപ് കുന്നത്ത്, വേണുഗോപാല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
















