തലക്കെട്ടുകള്‍ക്കും ട്രോളുകള്‍ക്കും അപ്പുറത്തേക്ക് നോക്കിയാല്‍ എന്താണ് അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ തരുന്ന ശ്രദ്ധേയമായ രാഷ്‌ട്രീയ സൂചനകള്‍? എനിക്ക് തോന്നുന്ന ചിലത് ഇവയാണ്:
ഒന്ന്: രാജ്യത്തെ ഏറ്റവും ശക്തവും എതിരില്ലാത്തതുമായ രാഷ്‌ട്രീയ കക്ഷിയായി ബിജെപി ഉയര്‍ന്നുകഴിഞ്ഞിരിക്കുന്നു എന്നതാണ് ഏറ്റവും പ്രധാന സൂചന. തെരഞ്ഞെടുപ്പിന് മുന്‍പ് ഈ അഞ്ച് സംസ്ഥാനങ്ങളിലുമായി ആകെയുള്ള 690 സീറ്റുകളില്‍ 100 സീറ്റുകള്‍ മാത്രമാണ് ബിജെപിക്ക് ഉണ്ടായിരുന്നതെങ്കില്‍ ഇപ്പോഴത്തെ തെരഞ്ഞെടുപ്പുകളുടെ ഫലം പുറത്തുവന്നതോടെ ഇത് 420 ആയി ഉയര്‍ന്നിരിക്കുന്നു. സീറ്റ് നിലയില്‍ മാത്രം 320% വര്‍ദ്ധന. ഹിന്ദി ഹൃദയഭൂമിയില്‍ നിര്‍ണ്ണായക പ്രാതിനിധ്യം ഉറപ്പാക്കിയതോടെ 2014ലെ പൊതുതെരഞ്ഞെടുപ്പ് വിജയം ഒരു താല്‍ക്കാലിക പ്രതിഭാസമല്ലെന്നും അതിന് തുടര്‍ച്ചയുണ്ടാവുമെന്നും ബിജെപി തെളിയിച്ചിരിക്കുകയാണ്.
രണ്ട്: കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിന്റെ ഘട്ടത്തില്‍ ഇന്ത്യയിലൊട്ടാകെ ആഞ്ഞടിച്ച മോദി തരംഗം ഒട്ടും മങ്ങിയിട്ടില്ല. കൂടുതല്‍ ശക്തിപ്പെടുകയാണ് ചെയ്തിരിക്കുന്നത്. ഇതാണ് രണ്ടാമത്തെ സൂചന. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെപ്പോലും പ്രഖ്യാപിക്കാതെയാണ് യുപിയില്‍ അടക്കം ബിജെപി തിരഞ്ഞെടുപ്പിനെ നേരിട്ടത്. നരേന്ദ്ര മോദിക്കും അദ്ദേഹത്തിന്റെ സര്‍ക്കാരിനുമുള്ള ജനങ്ങളുടെ അംഗീകാരം തന്നെയാണ് സ്വാഭാവികമായും ഈ വോട്ടുകള്‍ അത്രയും. പ്രാദേശിക നേതാക്കളെയൊന്നും ഉയര്‍ത്തി കാണിക്കാതെ സ്വന്തം നിലയ്‌ക്ക് രാജ്യത്തെവിടെയും തെരഞ്ഞെടുപ്പ് വിജയം നേടാന്‍ സാധിക്കുന്ന ഒരു ‘പാന്‍ ഇന്ത്യന്‍്’ സ്വാധീനമുള്ള നേതാവാണ് താനെന്ന് മോദി സംശയത്തിന് പഴുതില്ലാത്തവണ്ണം തെളിയിച്ചിരിക്കുകയാണ്.
മൂന്ന്: യുപി രാഷ്‌ട്രീയത്തിലെ പതിവ് സമവാക്യങ്ങളെല്ലാം തകര്‍ന്ന് പുതിയൊരു വോട്ടിങ് ശീലത്തിന് തുടക്കമായിരിക്കുന്നു എന്നതാണ് മറ്റൊരു പ്രധാന സംഗതി. മണ്ഡല്‍ പ്രക്ഷോഭത്തിനും മന്ദിര്‍ പ്രക്ഷോഭത്തിനും ശേഷം രൂപപ്പെട്ട ‘മണ്ഡല്‍ യാ കമണ്ഡല്‍’ സമവാക്യം ഇക്കുറി പാടേ നിഷ്പ്രഭമാവുകയും, വികസനം എന്നൊരു പുതിയ അജണ്ട യുപി തെരഞ്ഞെടുപ്പില്‍ ആദ്യമായി നിര്‍ണ്ണായകമാവുകയും ചെയ്തുവെന്നത് ശ്രദ്ധേയമാണ്. യാദവ്-മുസ്ലിം വോട്ടുകള്‍ എസ്പിക്കും ദളിത് വോട്ടുകള്‍ ബിഎസ്പിക്കും ബ്രാഹ്മണ-താക്കൂര്‍ വോട്ടുകള്‍ ബിജെപിക്കും എന്ന പതിവ് ശൈലിയല്ല ഇത്തവണ യുപിയില്‍ കണ്ടത്. യാദവേതര ഒബിസി വോട്ടുകളും, യാദേവതര ദളിത് വോട്ടുകളും, യാഥാസ്ഥിതികമല്ലാത്ത മുസ്ലിം വോട്ടുകളും ബിജെപിയാണ് നേടിയത്. യാഥാസ്ഥിതികമായ മുസ്ലിം വോട്ടുകള്‍ എസ്പി-കോണ്‍ഗ്രസ് സഖ്യത്തിനും ബിഎസ്പിക്കുമിടയിലായി ഭിന്നിക്കപ്പെട്ടുപോവുകയും ചെയ്തു. എല്ലാ വിഭാഗം ജനങ്ങളെയും ആകര്‍ഷിക്കാന്‍ ബിജെപിക്കായി എന്നത് എസ്പിക്കും ബിഎസ്പിക്കും നേരിട്ട വോട്ട് ചോര്‍ച്ചയില്‍ നിന്നും, മുസ്ലിം ഭൂരിപക്ഷമായ 134 മണ്ഡലങ്ങളില്‍ 104 എണ്ണവും ബിജെപിയാണ് നേടിയത് എന്നതില്‍നിന്നും വ്യക്തമാണ്. മുത്തലാക്കിനെതിരായ നരേന്ദ്ര മോദിയുടെ നിലപാടിനുള്ള മുസ്ലിം വനിതകളുടെ അംഗീകാരമായികൂടി ഇതിനെ കണക്കാക്കാം.
നാല്: കോണ്‍ഗ്രസ് ദേശീയ രാഷ്‌ട്രീയത്തില്‍ കൂടുതല്‍ അപ്രസക്തമായിക്കൊണ്ടിരിക്കുകയാണ് എന്നതാണ് മറ്റൊരു പ്രധാന സൂചന. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ആ പാര്‍ട്ടിക്ക് അധികകാലം മുന്നോട്ടു പോവാന്‍ ആവില്ലെന്നും, നേതൃനിരയില്‍ വലിയ തോതിലുള്ള അഴിച്ചുപണി കോണ്‍ഗ്രസ്സിനെ സംബന്ധിച്ച് അനിവാര്യമാണെന്നും, അതിനുള്ള ധൈര്യംകാണിക്കാത്ത പക്ഷം ‘കോണ്‍ഗ്രസ് മുക്ത ഭാരത്’ എന്ന നരേന്ദ്ര മോദിയുടെ ആഹ്വാനം വളരെ വേഗത്തില്‍ യാഥാര്‍ഥ്യമാവുമെന്നുമുള്ള വസ്തുത ഈ ഫലങ്ങള്‍ അരക്കിട്ടുറപ്പിക്കുന്നുണ്ട്. മോദിയുടെ വാരാണസിയിലുള്ള എട്ട് നിയമസഭാ മണ്ഡലങ്ങളിലും ബിജെപി ജയിച്ചപ്പോള്‍ രാഹുല്‍ തന്നെ പ്രചാരണം നയിച്ച സോണിയാ ഗാന്ധിയുടെ റായ്ബറേലിയിലും സ്വന്തം അമേഠിയിലുമായുള്ള 10 നിയമസഭാ മണ്ഡലങ്ങളില്‍ ആറെണ്ണത്തിലും കോണ്‍ഗ്രസ് സഖ്യം തോല്‍ക്കുകയാണ് ചെയ്തത്.
കോണ്‍ഗ്രസ് ആശ്വാസ ജയം നേടിയ പഞ്ചാബില്‍പോലും രാഹുല്‍ ഗാന്ധിക്ക് അവകാശപ്പെടാന്‍ ഒന്നുമില്ല. മാധ്യമങ്ങളോട് സംസാരിച്ച നിയുക്ത മുഖ്യമന്ത്രി കാപ്റ്റന്‍ അമരീന്ദര്‍ സിംഗ് രാഹുല്‍ ഗാന്ധിക്ക് നന്ദി പറയാന്‍ കൂട്ടാക്കിയില്ലെന്നതും, പകരം പ്രചാരണത്തിനെവിടെയും ഇല്ലാതിരുന്ന സോണിയാ ഗാന്ധിക്കും പാര്‍ട്ടി അണികള്‍ക്കും മാത്രമാണ് നന്ദിപറഞ്ഞത് എന്നതും ശ്രദ്ധേയമാണ്.
അഞ്ച്: മണിപ്പൂരിലെ ഇറോം ശര്‍മിളയുടെ ദയനീയ തോല്‍വി വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ദേശീയതയുടെ രാഷ്‌ട്രീയം ശക്തിപ്പെടുന്നതിന്റെ വ്യക്തമായ സൂചനയാണ്. മേഖലയിലെ വിഘടനവാദത്തെ അടിച്ചമര്‍ത്താനായി സൈന്യത്തിന് നല്‍കിയ സവിശേഷ അധികാരങ്ങള്‍ പിന്‍വലിക്കാനായി നീണ്ട 16 വര്‍ഷങ്ങള്‍ നിരാഹാരമനുഷ്ഠിച്ച ഇറോമിന് തെരഞ്ഞെടുപ്പില്‍ ലഭിച്ചത് 90 വോട്ട് മാത്രമാണ്. ഒട്ടും പ്രമുഖനല്ലാത്തൊരു സ്വതന്ത്രന് കിട്ടിയേക്കാവുന്ന വോട്ടുപോലും ഇറോമിന് നല്‍കാതിരുന്ന മണിപ്പൂരിലെ ജനങ്ങള്‍ അതുവഴി നടത്തിയിരിക്കുന്നത് കൃത്യമായൊരു രാഷ്‌ട്രീയ പ്രസ്താവന തന്നെയാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഒരു സീറ്റുപോലും ഇല്ലാതിരുന്ന ബിജെപിക്ക് ഇക്കുറിയവിടെ കിട്ടിയത് 21 സീറ്റ് ആണെന്നതും, മേഖലയിലെതന്നെ രണ്ട് സംസ്ഥാനങ്ങളായ ആസാമും അരുണാചല്‍ പ്രദേശും ഇപ്പോള്‍ ബിജെപി ഭരണത്തിന്‍ കീഴിലാണ് എന്നതും വടക്കുകിഴക്കന്‍ ഇന്ത്യയുടെ മാറുന്ന രാഷ്‌ട്രീയം വ്യക്തമായി തന്നെ പറയുന്നുണ്ട്.
ആറ്: ബിജെപി എന്ന സംഘടനയ്‌ക്ക് സംഭവിക്കുന്ന രാഷ്‌ട്രീയ പരിണാമത്തെക്കൂടി ഇതോടൊപ്പം കാണാതിരിക്കാന്‍ സാധ്യമല്ല. വാജ്‌പേയി-അദ്വാനി യുഗം മുതല്‍ ബിജെപി പിന്തുടരുന്നതായൊരു ‘ട്വിന്‍ ലീഡര്‍ഷിപ് സ്ട്രാറ്റജി’യുണ്ട്. മാങ്ങ പറിക്കാന്‍ തോട്ടി മാത്രം പോരാ, അതിന്റെ അറ്റത്തൊരു കൊളുത്തും വേണമെന്നതാണതിന്റെ ലളിത യുക്തി. തെരഞ്ഞെടുപ്പില്‍ വോട്ട് നേടാന്‍ സാംസ്‌കാരിക ഹിന്ദുത്വവും, മുന്നണി രാഷ്‌ട്രീയത്തിലൂടെ ഭരണത്തിലേറാന്‍ സഖ്യകക്ഷികള്‍ക്കുകൂടി അംഗീകരിക്കാന്‍ കഴിയുന്ന ഒരു രാഷ്‌ട്രീയ ബിംബവും വേണമായിരുന്നു പാര്‍ട്ടിക്ക്. അയോധ്യാ രഥയാത്ര നടത്തിയത് അദ്വാനിയും പ്രധാനമന്ത്രിയായത് വാജ്‌പേയിയും ആയത് ഇവിടെ ഓര്‍ക്കാം. വാജ്‌പേയി സജീവ രാഷ്‌ട്രീയത്തില്‍നിന്ന് വിരമിച്ചതോടെ അദ്വാനി റോള്‍മോഡലായി മാറാന്‍ തുടങ്ങി. മോദിയാവെട്ട ഒരേസമയം ഹിന്ദുത്വ ബിംബമായും വികസന പുരുഷനായും ഒറ്റക്ക് നിറഞ്ഞാടി.
തെരഞ്ഞെടുപ്പില്‍ സ്വന്തം നിലയ്‌ക്ക് ഭൂരിപക്ഷം നേടാന്‍ സാധിച്ചതിനാല്‍ സഖ്യകക്ഷികളുടെ അംഗീകാരം എന്ന വിഷയം അദ്ദേഹത്തെയൊട്ട് ബാധിച്ചതുമില്ല. തെരഞ്ഞെടുപ്പ് ജയിക്കുന്നതുപോലുള്ള സംഘടനാ വിഷയങ്ങള്‍ അമിത് ഷാ എന്ന പാര്‍ട്ടി പ്രസിഡന്റിന് പൂര്‍ണ്ണമായും വിട്ടുകൊടുത്ത് ഭരണത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു. ‘ട്വിന്‍ ലീഡര്‍ഷിപ് സ്ട്രാറ്റജി’യില്‍ നിന്ന് ‘ചന്ദ്രഗുപ്ത-ചാണക്യ സ്ട്രാറ്റജി’യിലേക്കുള്ള മാറ്റമായിരുന്നു ഇത്. തുല്യപ്രാധാന്യമുള്ള രണ്ട് നേതാക്കള്‍ക്കുപകരം ഒരു നേതാവും ഒരു തന്ത്രജ്ഞനും മാത്രമാണതില്‍ ഉള്ളത്. പാര്‍ട്ടിയില്‍ ഏതുനിലക്ക് നോക്കിയാലും അതൊരു തലമുറമാറ്റം കൂടിയായിരുന്നു. ആ മാറ്റത്തിന് അടിവരയിട്ടിരിക്കുകകൂടിയാണ് ഇപ്പോഴത്തെ തെരഞ്ഞെടുപ്പ് വിജയം.
ഏഴ്: ഈ സൂചനകളെല്ലാം കൂട്ടിവായിച്ചാല്‍ തെളിയുന്നത് ഇന്ത്യന്‍ രാഷ്‌ട്രീയത്തിന്റെ സമീപഭാവിയെക്കുറിച്ചുള്ള വ്യക്തമായൊരു ചിത്രം തന്നെയാണ്. പ്രാദേശിക രാഷ്‌ട്രീയ കക്ഷികളുടെ തകര്‍ച്ച കൂടിയാവുമ്പോള്‍ ആ ചിത്രത്തിന് കൂടുതല്‍ മിഴിവ് വരുന്നുമുണ്ട്. ഒമര്‍ അബ്ദുള്ള പറഞ്ഞത് കൃത്യമാണ്. തല്‍ക്കാലം പ്രതിപക്ഷ കക്ഷികള്‍ ചെയ്യേണ്ടത് 2024ലെ തെരഞ്ഞെടുപ്പിന് ഒരുങ്ങുകയോ മോഹിക്കുകയെങ്കിലുമോ ചെയ്യുകയാണ്. 2019ലെ പൊതുതെരഞ്ഞെടുപ്പ് ബിജെപി ജയിച്ചു കഴിഞ്ഞു.
അടല്‍ ബിഹാരി വാജ്‌പേയി അവസാനമായി പങ്കെടുത്ത ബിജെപിയുടെ ദേശീയ നിര്‍വ്വാഹകസമിതി യോഗത്തില്‍ അദ്ദേഹം ആവര്‍ത്തിച്ചു പറഞ്ഞൊരു വാചകം, ‘അഗര്‍ നയി ദില്ലി പഹുംച്‌നാ ഹേ, തോ ലക്‌നൗ പാര്‍ കര്‍നാ ഹേ’ എന്നായിരുന്നെന്ന് എവിടെയോ വായിച്ചിട്ടുണ്ട്. 2004ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നേരിട്ട അപ്രതീക്ഷിതമായ പരാജയത്തിന്റെ ദുഃഖത്തില്‍നിന്ന് മുക്തനായിരുന്നില്ലാത്ത അദ്ദേഹം, 2005ല്‍ സജീവ രാഷ്‌ട്രീയം ഉപേക്ഷിച്ച ശേഷവും, 2006ല്‍ ഡെറാഡൂണ്‍വരെ യാത്രചെയ്ത് ‘ദല്‍ഹിയിലെത്താന്‍ ലക്‌നൗ കടക്കണം’ എന്നാവര്‍ത്തിച്ച് പറഞ്ഞെങ്കില്‍ യുപിക്കെത്ര പ്രാധാന്യം ആ രാഷ്‌ട്രീയ ഭീഷ്മാചാര്യന്‍ കല്‍പ്പിച്ചിരുന്നുവെന്ന് നമുക്ക് മനസിലാക്കാവുന്നതേ ഉള്ളൂ.
ഇന്ത്യയില്‍ തെരഞ്ഞെടുക്കപ്പെട്ട 11 പ്രധാനമന്ത്രിമാരില്‍ എട്ട് പേരും യുപിയില്‍നിന്ന് വിജയിച്ചവരാണ്. ആദ്യ പ്രധാനമന്ത്രിയായ ജവഹര്‍ലാല്‍ നെഹ്‌റുവും ഒടുവിലെ പ്രധാനമന്ത്രിയായ നരേന്ദ്ര മോദിയും അടക്കം. നരേന്ദ്ര മോദിയുടെ പ്രധാനമന്ത്രി പദം ഉറപ്പാക്കിയതുപോലും യുപിയില്‍ പാര്‍ട്ടി നേടിയ ഉജ്ജ്വലം വിജയം തന്നെയായിരുന്നു. ഈ വിജയം സാധ്യമാക്കിയ രാഷ്‌ട്രീയ കൗശലത്തിനുള്ള അംഗീകാരമായി തന്നെയാണ് അമിത് ഷാ പാര്‍ട്ടിയുടെ ദേശീയ അധ്യക്ഷനായി ഉയര്‍ത്തപ്പെട്ടതും.
യുപിയില്‍ 80 ലോക്‌സഭാ സീറ്റാണ്. 31 രാജ്യസഭാ സീറ്റും. ഒരു സ്വതന്ത്ര രാജ്യമാണെങ്കില്‍ ലോകത്തിലെ ഏറ്റവുമധികം ജനസംഖ്യയുള്ള അഞ്ചാമത്തെ രാഷ്‌ട്രം പോലുമാണ് ഈ സംസ്ഥാനം. രാജ്യം നാളെയെങ്ങനെ വോട്ട് ചെയ്യുമെന്നാണ് യുപി ഇന്ന് വോട്ടുചെയ്ത് കാണിക്കുന്നത്. യുപി പിടിച്ചവരാരും അതിനൊപ്പം ദേശീയ രാഷ്‌ട്രീയത്തെയും പിടിച്ചെടുക്കാതിരുന്നിട്ടില്ല.
വെറുമൊരു പ്രാദേശിക കക്ഷിയായ മുലായത്തിന്റെ സമാജ്‌വാദി പാര്‍ട്ടിക്ക്, ആണവ കരാറില്‍ ഇടതുപിന്തുണ നഷ്ടപ്പെട്ട മന്‍മോഹന്‍ സര്‍ക്കാരിനെ 2008ല്‍ ഒറ്റക്ക് പിടിച്ചുനിര്‍ത്താനായത് അവര്‍ യുപി പിടിച്ച പാര്‍ട്ടിയായിരുന്നതുകൊണ്ടാണ്. ആ യുപിയാണ് 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ‘സെമി ഫൈനല്‍’ എന്ന് ദേശീയ മാധ്യമങ്ങള്‍ വിശേഷിപ്പിച്ച നിയമസഭാ തെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദിയുടെ മാത്രം മുഖമുപയോഗിച്ച് ബിജെപി തൂത്തുവാരിയത്.
ചുവരെഴുത്തുകള്‍ വ്യക്തമാണ്. രാജ്യസഭയിലും ഭൂരിപക്ഷമുള്ള മോദി സര്‍ക്കാര്‍ 2019ല്‍ അധികാരമേറാന്‍ പോകുന്നു. ‘രണ്ടാം വട്ടം വരുന്ന പ്രസിഡന്റിനെയാണ് പേടിക്കേണ്ടത്’ എന്ന അമേരിക്കന്‍ പ്രയോഗം ഇവിടെ ഫലിക്കരുതേയെന്ന് പ്രതിപക്ഷത്തിന് ഇനി പ്രാര്‍ത്ഥിച്ചു തുടങ്ങാം.
















