കുഴിനഖംകൊണ്ട് വിങ്ങുന്ന കാല്‍നഖത്തില്‍ കോമ്പസിന്റെ മുന കടത്തി ആശ്വാസം കണ്ടെത്തുന്ന നേരത്താണ് ഗോപാലപിള്ളച്ചേട്ടന്റെ മുന്നിലേക്ക് കാര്‍ത്ത്യായനിച്ചേച്ചിയുടെ തുള്ളിയുറഞ്ഞുള്ള വരവ്. കെട്ടിയവന്റെ കൈയിലിരുന്ന കോമ്പസ് വാങ്ങി പരിയമ്പുറത്തേക്ക് എറിഞ്ഞശേഷം താടകാഭയങ്കരിയുടെ മട്ടില്‍ ചേച്ചി അലറി:
”നിങ്ങള്‍ക്ക് വല്ല കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലും ചേര്‍ന്നുകൂടായിരുന്നോ, മനുഷ്യാ…?!!”
അകത്തൊരു പെണ്ണുണ്ടെങ്കില്‍ അകത്തൊരു തീയുമുണ്ടെന്ന തത്വം പെണ്ണുകെട്ടിയ കാലംമുതല്‍ക്കേ മനസ്സിലാക്കിയ ആളാണ് ഗോപാലപിള്ളച്ചേട്ടന്‍. കുഴിനഖത്തില്‍ കോമ്പസുകൊണ്ടു ചൊറിയുമ്പോള്‍ കിട്ടുന്ന സ്വര്‍ഗ്ഗീയസുഖം നഷ്ടപ്പെട്ട മനോദുഃഖത്തില്‍ ചേട്ടന്‍ തിരിച്ചും അലറി: ”അത്താഴപ്പഷ്ണി കിടന്നാലും അഷ്ടമത്തുശനിയെ ആരും പലിശയ്‌ക്ക് വാങ്ങില്ലെടീ! നീ കാര്യമെന്താണെന്നു വച്ചാല്‍ പറ; എന്നിട്ടു തീരുമാനിക്കാം, കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കാരനാകണോ, ഉഴവൂര്‍ വിജയന്റെ പാര്‍ട്ടിയില്‍ ചേരണോ എന്നൊക്കെ!”
അയല്‍പക്കത്തെ ആക്രോശം അതിരുകള്‍ ഭേദിച്ചപ്പോള്‍ ഒന്നുമറിയാത്ത മട്ടില്‍ ഞാനങ്ങോട്ടു ചെന്നു: ”എന്താ ചേട്ടാ, പ്രശ്‌നം?”
”ഞാന്‍ ഉഴവൂര്‍ വിജയന്റെ പാര്‍ട്ടിയില്‍ ചേരണമെന്ന്! ഉച്ചക്കിറുക്കല്ലാതെന്ത്?” ഗോപാലപിള്ളച്ചേട്ടന്‍ നിന്നുവിറച്ചു.
”കള, ചേട്ടാ!”, ഞാന്‍ നയതന്ത്രവേഷം എടുത്തണിഞ്ഞു. ”ഉഴവൂര്‍ വിജയന്റെ പാര്‍ട്ടിക്കെന്താ കുഴപ്പം? ഉഴവൂര്‍ മുതല്‍ കുട്ടനാടുവരെ നീണ്ടുപരന്നുവിശാലമായി വ്യാപിച്ചുകിടക്കുന്ന, ഇന്ത്യയിലെ ഏകപാര്‍ട്ടിയല്ലേ, അത്. കേരളത്തില്‍പ്പോലും കാണും അവര്‍ക്ക് അഞ്ചെട്ടുകോടി മെംബര്‍മാര്‍; മാത്രമല്ല, ഡൊണാള്‍ഡ് ട്രംപ് മുതല്‍ നരേന്ദ്രമോദി വരെ ആരെ വേണമെങ്കിലും പരിഹസിക്കാന്‍ തക്ക തലപ്പൊക്കമുള്ള നേതാവുമാണ് ശ്രീമാന്‍ ഉഴവൂര്‍ വിജയന്‍ജി. ആഗോളഭീകരനേതാവ് റാവല്‍പിണ്ടി സുലൈമാന്‍ പോലും ഉഴവൂര്‍ വിജയന്റെ പ്രസംഗം പേടിച്ച് ഭീകരപ്രവര്‍ത്തനം ഉപേക്ഷിച്ചുവെന്നാണറിവ്.”
”വിജയനത് പറ്റും; പക്ഷേഎനിക്കിത്തിരി തൊലിക്കട്ടി കുറവാ!”
ഗോപാലപിള്ളച്ചേട്ടന്റെ പിറുപിറുക്കല്‍ കേട്ട് കാര്‍ത്ത്യായനിച്ചേച്ചി അരിശപ്പെട്ടു:
”ഉഴവൂരിലെ വിജയന്റെയല്ല, പിണറായീലെ വിജയന്റെ പാര്‍ട്ടിയില്‍ ചേരുന്ന കാര്യമാ, ഞാന്‍ പറഞ്ഞത്!”
”പിണറായീടെ പാര്‍ട്ടിയില്‍ ഒഴിവുണ്ടാകുമോ?” ഞാന്‍ സംശയം പ്രകടിപ്പിച്ചു.
”അയ്യോ! അതെന്താ, ചന്ദ്രാ…?” ചേച്ചിക്ക് മനഃപ്രയാസമായി.
”കുഞ്ഞൂഞ്ഞുജീയും കുഞ്ഞാലിക്കുട്ടിക്കായും മാണിസാറും വീട്ടില്‍ കുത്തീരിപ്പായതുകൊണ്ട് മറുകണ്ടം ചാടിയ ചില ക്രിസ്ത്യാനികളും മുസ്ലിങ്ങളും ഇപ്പം അച്ചുമാമനേക്കാള്‍ വലിയ കമ്മ്യൂണിസ്റ്റ് കളിച്ചല്ലേ നടക്കുന്നത്. ഒടിയനെ മായം പഠിപ്പിക്കുന്നതുപോലെ, കേരളത്തിലെ ഈഴവരെപ്പോലും ഫേസ്ബുക്കിലൂടെ കമ്മ്യൂണിസം പഠിപ്പിക്കാന്‍ ധൈര്യം കാട്ടിത്തുടങ്ങി മലബാറിലെ മുസ്ലിം ഡിഫിക്കുഞ്ഞുങ്ങള്‍. ഇനി, അടുത്ത തെരഞ്ഞെടുപ്പില്‍ സിപിഎം തോറ്റെങ്കില്‍ മാത്രമേ ഉമ്മര്‍സഖാവും ഉസ്മാന്‍സഖാവുമൊക്കെ തത്ക്കാലത്തെ ഈ കമ്മ്യൂണിസ്റ്റ്‌പ്രേമം വിടൂ. അന്നേ പാര്‍ട്ടിയില്‍ ഒഴിവുമുണ്ടാകൂ!”
”അധികാരമുള്ളപ്പോള്‍ ആളുകളിക്കാന്‍ കുറേയെണ്ണം.. തേയിലച്ചണ്ടിയാകുമ്പം ചുമക്കാന്‍ ഹിന്ദുക്കളും!” കാര്‍ത്ത്യായനിച്ചേച്ചി ചുണ്ട് കോട്ടിയപ്പോള്‍, ഗോപാലപിള്ളച്ചേട്ടന് അദ്ഭുതം മറ്റൊന്നായിരുന്നു: ”ശിവ! ശിവ! ഈഴവരെ കമ്മ്യൂണിസം പഠിപ്പിക്കുകയോ? വാല്മീകി മഹര്‍ഷിയോട് രാമായണകഥ പറയുന്നപോലാണല്ലോ, ഇത്. ഈഴവന്റെയും പുലയന്റെയും ചെറ്റപ്പുരയില്‍ അന്തിയുറങ്ങി, അവരുടെ പഴങ്കഞ്ഞി മോന്താത്ത സഖാക്കള്‍ വല്ലവരും ഈ കേരളത്തില്‍ ജനിച്ചിട്ടുണ്ടോ, ഭഗവാനേ!”
”ആട്ടെ! കെട്ടിയോനെ കമ്മ്യൂണിസ്റ്റാക്കാന്‍ ചേച്ചിക്കെന്താ, ഇപ്പോള്‍ പെട്ടെന്ന് ഒരുത്സാഹം?” ഞാന്‍ തിരക്കി.
”അയലത്തെ വീട്ടിലെ ശൂലപ്പന്‍ ഇന്നലെ ബീഫ്‌ഫെസ്റ്റ് നടത്തി തിരികെവന്നത് രണ്ടു കുട്ടകം ബീഫുമായിട്ടാണത്രേ!”
”അതിന് ചേച്ചിയും ഗോപാലപിള്ളച്ചേട്ടനും പ്യുവര്‍ വെജിറ്റേറിയന്‍സല്ലേ. പിന്നെ നിങ്ങള്‍ക്കെന്തിനാ, ബീഫ്?” എനിക്ക് അതിശയമായി.
”വല്ല ഹോട്ടലുകാര്‍ക്കും കൊടുക്കാമായിരുന്നൂന്നു വച്ചാ. അവരാകുമ്പം അത് ചൂടാക്കി, ചൂടാക്കി ഒരു മാസത്തോളം ആള്‍ക്കാരെ തീറ്റിച്ചോളും.”
”ചേച്ചി പറഞ്ഞത് ശരിയാ, ചേട്ടാ! ബീഫ്‌ഫെസ്റ്റില്‍ പങ്കെടുത്ത ചിലര്‍ അഞ്ചും ആറും പ്ലാസ്റ്റിക് കവറുമായിട്ടാ വന്നതെന്നു കേട്ടിരുന്നു. ഇതുപോലെ, അതും പാഴ്‌സല്‍ വാങ്ങിക്കൊണ്ടുപോയി വല്ല ഹോട്ടലുകാര്‍ക്കും മറിച്ചു വില്‍ക്കാനാണെങ്കിലോ?”
”അതിനിത്തിരി പുളിക്കും. വളിച്ചാലും പുളിച്ചാലും അത് മുഴുവന്‍ അവന്മാര്‍തന്നെ തിന്നുതീര്‍ക്കും. ഇങ്ങനെ ചക്കാത്തിനു വെട്ടിവിഴുങ്ങാന്‍ വേണ്ടിയല്ലേ ഇവനൊക്കെ ഇമ്മാതിരി തരികിട പരിപാടികളുംകൊണ്ടു നടക്കുന്നത്.”
”എങ്കിലും അമ്പലം ഭരിക്കുന്ന മന്ത്രിതന്നെ ഇറച്ചിതീറ്റയ്‌ക്കു കൂട്ടുനിന്നത് മഹാമര്യാദകേടായിപ്പോയി.” കാര്‍ത്ത്യായനിച്ചേച്ചിയുടെ മുഖത്ത് അമര്‍ഷം നിറഞ്ഞു.
”അങ്ങനെയെങ്കില്‍ ആറ്റുകാല്‍ പൊങ്കാലയിട്ട മഹിളാ കോണ്‍ഗ്രസ്സുകാരി, അതേ ഭയഭക്തിബഹുമാനത്തോടെ നടുറോഡില്‍വച്ച് ഇറച്ചിക്കലത്തില്‍ തവിയിട്ടിളക്കിയത് മറന്നുപോയോ? മാക്കുറ്റിയെന്നോ പൂക്കുറ്റിയെന്നോ പറയുന്ന ഒരുത്തന്‍ കാട്ടിയ ക്രൂരത വേറെ!”
”പാലോറ മാതയുടെ പശുവിന്റെ പേരില്‍ നെഞ്ച് വിരിക്കുന്ന കമ്മ്യൂണിസ്റ്റുകാരന്റെയും, പശുവും കിടാവും ചിഹ്നമാക്കിയ കോണ്‍ഗ്രസ്സുകാരന്റെയും കപടമുഖം ഇനിയെങ്കിലും മലയാളികള്‍ തിരിച്ചറിഞ്ഞാല്‍ മതിയായിരുന്നു!”
എന്റെ വാക്കു കേട്ട് ഗോപാലപിള്ളച്ചേട്ടന്‍ പരിഹസിച്ചു: ”ഉവ്വ്, ഉവ്വ്! പശു ചത്തുകഴിഞ്ഞപ്പോഴല്ലേ സഖാക്കളും ഖദറന്മാരും ഇനി മോരിലെ പുളി നോക്കുന്നത്.”
കാര്‍ത്ത്യായനിച്ചേച്ചി വലിച്ചെറിഞ്ഞ കോമ്പസ് തപ്പി ഗോപാലപിള്ളച്ചേട്ടനും ഞാനും മുറ്റത്തേക്കിറങ്ങിയപ്പോള്‍, അയലത്തെ ശൂലപ്പന്റെ മകന്‍ സങ്കടത്തോടെ പറയുന്നത് കേട്ടു:
”അച്ഛാ, അച്ഛാ, അച്ഛന്‍ കൊണ്ടുവന്ന രണ്ടു കുട്ടകം ബീഫും തീര്‍ന്നുപോയച്ഛാ! അടുത്ത ബീഫ്‌ഫെസ്റ്റിന് നാലു കുട്ടകം ബീഫ് കൊണ്ടുവരണം, അച്ഛാ!”
”പൊന്നുമോന്‍ കരയാതെ! നമുക്ക് എല്ലാ ഒന്നാംതീയതിയും ബീഫ്‌ഫെസ്റ്റ് നടത്താം, പോരേ?”
ശൂലപ്പന്‍ മകനെ സമാധാനിപ്പിക്കുന്നതു കേട്ട് ഗോപാലപിള്ളച്ചേട്ടന്‍ പയ്യെ പറഞ്ഞു:
”തന്നതു, തന്നതു തിന്നീടുമ്പോള്‍ തമ്പുരാന്‍ പിന്നേം തന്നീടും.”
















