കൊച്ചി: വ്യാജകല്യാണം റദ്ദാക്കിയ ഹൈക്കോടതി ജഡ്ജിമാര്‍ക്ക് എതിരെ മുസ്ലിം ഐക്യവേദി നടത്തിയ പ്രകോപനപരവും കോടതിയലക്ഷ്യവുമായ ആക്രോശങ്ങള്‍ മലയാള മനോരമയും മാതൃഭൂമിയും അടക്കമുള്ള മിക്ക മാധ്യമങ്ങളും മുക്കി.
ഹൈക്കോടതിയെ വെല്ലുവിളിച്ച നേതാക്കള്‍ പോലീസിനെ ആക്രമിക്കുകയും ചെയ്തിരുന്നു. ജസ്റ്റീസ് കെ. സുരേന്ദ്ര മോഹനന്റെ പേരെടുത്തു പറഞ്ഞായിരുന്നു ആക്രോശങ്ങള്‍. ജഡ്ജിയുടെ കിടപ്പുമുറയിലേക്കും അടുക്കളയിലേക്കും പ്രതിഷേധം എത്തിക്കും, ഹൈക്കോടതി ജഡ്ജിയിരിക്കുന്ന കസേര വലിച്ചു പുറത്തിടും എന്നൊക്കെയായിരുന്നു ഭീഷണികള്‍.
എസ്ഡിപിഐ ജനറല്‍ സെക്രട്ടറി അജ്മല്‍ ഇസ്മയേല്‍, സെക്രട്ടറിയേറ്റ് അംഗം യഹിയ തങ്ങള്‍ എന്നിവര്‍ ഭീഷണി മുഴക്കുന്നതും ജലപീരങ്കി യന്ത്രത്തിന്റെ മുകളില്‍ കയറി ആക്രോശിക്കുന്നതും മാധ്യമപ്രവര്‍ത്തകര്‍ കണ്ടിരുന്നു. ചില ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഇതൊന്നും മറ്റു മാധ്യമങ്ങള്‍ കണ്ടില്ല. മാര്‍ച്ചില്‍ സംഘര്‍ഷം എന്ന ഒരു ചെറു വാര്‍ത്തയില്‍ അവര്‍ ഇത് ഒതുക്കി. രാഷ്‌ട്രീയ പാര്‍ട്ടികളും നേതാക്കളും പ്രതികരിച്ചില്ല. സിപിഎം, കോണ്‍ഗ്രസ് നേതാക്കള്‍ ഇത് കണ്ടതായി പോലും നടിച്ചില്ല. സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കും മിണ്ടാട്ടമില്ല.
കോടതി വിധിയില്‍ തൃപ്തിയില്ലെങ്കില്‍ അപ്പീല്‍ നല്‍കുകയാണ് വേണ്ടത്.
എന്നാല്‍ കോടതിയെ വെല്ലുവിളിക്കുകയും ജഡ്ജിമാരെ വ്യക്തിപരമായി ഭീഷണിപ്പെടുത്തുകയുമാണ് ചെയ്തത്. കോടതിയലക്ഷ്യം മാത്രമല്ല കടുത്ത ക്രിമിനല്‍ കുറ്റവുമാണ് മുസ്ലിം ഐക്യവേദി നേതാക്കള്‍ ചെയ്തിരിക്കുന്നത്. ഏതെങ്കിലും ഹിന്ദു നേതാക്കളാണ് ഇങ്ങനെ പ്രസംഗിച്ചിരുന്നതെങ്കില്‍ പത്രങ്ങളും ചാനലുകളും പാര്‍ട്ടികളും എന്തു കോലാഹലമായിരിക്കും ഇവിടെയുണ്ടാക്കുകയെന്നാണ് ചോദ്യം.
രണ്ടാമൂഴം സിനിമയാക്കുമ്പോള്‍ മഹാഭാരതം എന്ന് പേരിടരുതെന്നു പറഞ്ഞ ശശികല ടീച്ചര്‍ക്കു നേരെയുണ്ടായ ചാനലാക്രമണം ഭയാനകമായിരുന്നു. അവര്‍ തീയേറ്റുകള്‍ കത്തിക്കുമെന്ന് ഭീഷണി മുഴക്കിയെന്നുവരെ തട്ടിവിട്ടു. ബിജു വധത്തെത്തുടര്‍ന്ന് മാര്‍ക്‌സിസ്റ്റുകാര്‍ ആഹ്‌ളാദ പ്രകടനം നടത്തിയതിന്റെ വീഡിയോ പുറത്തുവിട്ട ബിജെപി അധ്യക്ഷന്‍ കുമ്മനം രാജശേഖരനെതിരെ കേസ് എടുത്തു.
എന്നാല്‍ കോടതിക്കെതിരെ പ്രകടനം നടത്തിയതിന്റെ പേരില്‍ അവിടെക്കൂടിയ 3000 പേര്‍ക്കെതിരെ ഒരു കേസ് എടുത്തതൊഴിച്ചാല്‍ മറ്റൊന്നുമുണ്ടായിട്ടില്ല. ഭീഷണി മുഴക്കിയവര്‍ക്ക് എതിരെ കേസില്ല, അറസ്റ്റില്ല. മുസ്ലിം നേതാക്കള്‍ ഭീഷണി മുഴക്കിയതിനെപ്പറ്റി ഒരു ചാനലും ചര്‍ച്ചകള്‍ സംഘടിപ്പിച്ചില്ല. ജനാഭിപ്രായം തേടിയുമില്ല.
















