തൃശൂര്‍: അപേക്ഷ കളഞ്ഞുപോയതിന്റെ പേരില്‍ പുറമ്പോക്കില്‍ താമസിക്കുന്ന ഭര്‍ത്താവ് മരിച്ച സാധുസ്ത്രീയുടെ മകളുടെ തടഞ്ഞുവച്ച വിവാഹധനസഹായം രണ്ട് മാസത്തിനകം നല്‍കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് അംഗം കെ. മോഹന്‍കുമാര്‍.തൃശൂര്‍ ആളൂര്‍ ഗ്രാമപഞ്ചായത്താണ് 2011-ല്‍ നല്കിയ അപേക്ഷ നിരുത്തരവാദപരമായി കളഞ്ഞത്.
തൃശൂര്‍ കല്ലേറ്റുകര വെളിയത്ത് വീട്ടില്‍ കെ.ആര് രാധയുടെ അപേക്ഷയാണ് പഞ്ചായത്ത് കളഞ്ഞത്. 2011 ജനുവരി 28 നാണ് മകള്‍ക്ക് വിവാഹധനസഹായം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് രാധ പഞ്ചായത്ത് ഓഫീസില്‍ അപേക്ഷ നല്‍കിയത്. 769/11 നമ്പറായി കൈപറ്റ് രസീതും നല്കി. 6 വര്‍ഷവും 2 മാസവും കാത്തിരുന്നിട്ട് സഹായധനം കിട്ടാതെ വന്നപ്പോഴാണ് രാധ മനുഷ്യാകാശ കമ്മീഷനെ സമീപിച്ചത്.
കമ്മീഷന് ആളൂര്‍ പഞ്ചായത്ത് സെക്രട്ടറിയില്‍ നിന്നും വിശദീകരണം തേടിയിരുന്നു. 2011 സെപ്റ്റംബര്‍ 15-ന് രാധയുടെ അപേക്ഷ ക്ഷേമകാര്യസ്ഥിരം സമിതി അംഗീകരിച്ചു. എന്നാല്‍ ഓഫീസ് നവീകരണത്തിന്റെ ഭാഗമായി ഫയലുകള്‍ മാറ്റിയപ്പോള്‍ അപേക്ഷ നഷ്ടപ്പെട്ടതായി പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.ആറു വര്‍ഷത്തെ കാലതാമസത്തിനുള്ള കാരണം അവിശ്വസനീയമാണെന്ന് കമ്മീഷന് അംഗം കെ. മോഹന്‍കുമാര്‍ പറഞ്ഞു.
അര്‍ഹമായ ഒരു പാവപ്പെട്ട സ്ത്രീയുടെ അപേക്ഷ നഷ്ടപ്പെട്ടതായി കണ്ടെത്തിയിട്ടും പഞ്ചായത്ത് തീരുമാനം നടപ്പാക്കാത്തതിന് ന്യായീകരണമില്ലെന്ന് കമ്മീഷന് നിരീക്ഷിച്ചു.ഓഫീസില്‍ സൂക്ഷിക്കേണ്ട ഫയലുകള്‍ കാണാതായതിന്റെ പാപഭാരം സാധുവനിത അനുഭവിക്കേണ്ടി വന്നത് തികഞ്ഞ മനുഷ്യാവകാശ ലംഘനമാണെന്നും ഉത്തരവില്‍ പറഞ്ഞു.പുറമ്പോക്കില്‍ താമസിക്കുന്ന ഒരു സ്ത്രീക്ക് ആറായിരം രൂപ നല്‍കാത്തത് ആളുര് പഞ്ചായത്തിന് അഭിമാനകരമല്ലെന്നും ഉത്തരവില്‍ പറയുന്നു.
തുക ഉടന്‍ കൊടുത്ത് തീര്‍ക്കേണ്ടത് അധികാരവികേന്ദ്രീകരണത്തോട് പ്രതിബന്ധതയുള്ളവരുടെ ഉത്തരവാദിത്വമാണെന്ന് കമ്മീഷന് നിരീക്ഷിച്ചു. തുക നല്കിയ വിവരം ജൂലൈ 29 ന് മുമ്പ് രേഖാമൂലം അറിയിക്കണമെന്ന് കമ്മീഷന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: