ന്യൂദൽഹി: രാജ്യത്തെ മുൻനിര മാസ്-പ്രീമിയം വാഹന നിർമാതാക്കളായ കിയ ഇന്ത്യ, കിയ കാരെൻസ് ശ്രേണിയുടെ ഇന്ത്യയിലെ മൊത്തം വിൽപ്പന മൂന്ന് ലക്ഷം യൂണിറ്റ് പിന്നിട്ടതായി പ്രഖ്യാപിച്ചു. ഇന്ത്യൻ കുടുംബങ്ങളുടെ മാറുന്ന ആവശ്യങ്ങൾക്കനുസരിച്ച് സുരക്ഷ, സാങ്കേതികവിദ്യ, യാത്രാസൗകര്യം, രൂപകൽപ്പന എന്നിവയിൽ തുടർച്ചയായ പുതുമകൾ അവതരിപ്പിച്ചതാണ് ഈ നേട്ടത്തിന് വഴിയൊരുക്കിയതെന്ന് കമ്പനി അറിയിച്ചു. ഉപഭോക്തൃ അഭിപ്രായങ്ങൾ അടിസ്ഥാനമാക്കി വാഹനത്തിൽ വരുത്തിയ മെച്ചപ്പെടുത്തലുകൾ കാരെൻസിനെ ഫാമിലി മൊബിലിറ്റി വിഭാഗത്തിലെ പ്രധാന മോഡലാക്കി മാറ്റിയതായും കമ്പനി വ്യക്തമാക്കി.
കാരെൻസിന്റെ വിജയത്തെ തുടർന്നാണ് കാരെൻസ് ക്ലാവിസ്, കാരെൻസ് ക്ലാവിസ് ഇ.വി. എന്നീ പുതിയ മോഡലുകൾ അവതരിപ്പിച്ചത്. കൂടുതൽ പ്രീമിയം അനുഭവവും ഭാവി കേന്ദ്രീകൃത സഞ്ചാര പരിഹാരങ്ങളും ആഗ്രഹിക്കുന്ന കുടുംബങ്ങളെ ലക്ഷ്യമിട്ടാണ് ഇവ വികസിപ്പിച്ചത്. ആറ്, ഏഴ് സീറ്റർ പതിപ്പുകളിൽ ലഭ്യമായ കാരെൻസ് ക്ലാവിസ് ഇ.വി., 404 കിലോമീറ്റർ, 490 കിലോമീറ്റർ റേഞ്ച് നൽകുന്ന രണ്ട് ബാറ്ററി ഓപ്ഷനുകളോടെയാണ് എത്തുന്നത്. 10 മുതൽ 80 ശതമാനം വരെ വെറും 39 മിനിറ്റിൽ ഫാസ്റ്റ് ചാർജ് ചെയ്യാനാകുന്നതും ഇതിന്റെ പ്രധാന സവിശേഷതയാണ്.
നിലവിൽ കാരെൻസ് ശ്രേണി പെട്രോൾ, ഡീസൽ, ഇലക്ട്രിക് പവർട്രെയിൻ ഓപ്ഷനുകളിൽ ലഭ്യമാണ്. മൊത്തം വിൽപ്പനയിൽ 60 ശതമാനം പെട്രോൾ, 30 ശതമാനം ഡീസൽ, 10 ശതമാനം ഇലക്ട്രിക് മോഡലുകളാണ്. അതേസമയം, ഉപഭോക്താക്കളിൽ 18 ശതമാനം പേർ ഉയർന്ന വകഭേദങ്ങളാണ് തിരഞ്ഞെടുക്കുന്നത്. സുരക്ഷാ സവിശേഷതകൾ, കണക്ടഡ് സാങ്കേതികവിദ്യ, പ്രീമിയം യാത്രാസൗകര്യങ്ങൾ എന്നിവയ്‌ക്കുള്ള വർധിച്ചുവരുന്ന ആവശ്യകതയെയാണ് ഇത് സൂചിപ്പിക്കുന്നതെന്ന് കമ്പനി വ്യക്തമാക്കി.
ഇന്ത്യയിലുടനീളം 407 നഗരങ്ങളിലായി 892 ടച്ച് പോയിന്റുകളിലൂടെ കിയ ഇന്ത്യ പ്രവർത്തിക്കുന്നുണ്ട്. ഇതുവഴി ഉപഭോക്താക്കൾക്ക് കൂടുതൽ എളുപ്പത്തിൽ സേവനങ്ങളും വിൽപ്പനാനന്തര പിന്തുണയും ലഭ്യമാക്കുന്നതിനൊപ്പം, രാജ്യത്തെ കുടുംബങ്ങൾക്കായി സുരക്ഷിതവും സാങ്കേതികവിദ്യ സമ്പന്നവും ഭാവിക്ക് അനുയോജ്യവുമായ മൊബിലിറ്റി പരിഹാരങ്ങൾ എത്തിക്കാനുള്ള പ്രതിബദ്ധത തുടരുകയാണെന്ന് കമ്പനി അറിയിച്ചു.
















