തിരുവനന്തപുരം: ബിജെപി നിയമസഭാ കക്ഷി നേതാവും ചാത്തന്നൂർ എം.എൽ.എയുമായ ബി.ബി. ഗോപകുമാറിനെതിരായ വധഭീഷണി സംഭവത്തെ കേവലം ഒരു ഫോൺ ഭീഷണി കേസായി മാത്രം കാണാനാവില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ചാത്തന്നൂർ പോലീസ് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ പ്രകാരം, എം.എൽ.എയുടെ ഫോണിൽ വിളിച്ച് വധഭീഷണി മുഴക്കുകയും ചെയ്ത സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
മാനസിക പ്രശ്നങ്ങൾ നേരിടുന്ന ഒരാളെ ഉപയോഗിച്ച് ഫോൺവിളി നടത്തിപ്പിച്ചതായി പുറത്തുവരുന്ന വിവരങ്ങൾ അതീവ ഗൗരവമുള്ളതാണ്. അങ്ങനെയെങ്കിൽ, ആ വ്യക്തിയെ മുന്നിൽ നിർത്തി ഇത്തരം ഗൂഢാലോചന ആസൂത്രണം ചെയ്ത യഥാർത്ഥ പ്രതികൾ ആരാണെന്ന് കണ്ടെത്തേണ്ടത് പോലീസിന്റെ ഉത്തരവാദിത്വമാണ്.
ഭീകരാക്രമണ കേസിലെ പ്രതിയും ഭീകരവാദ നേതാവുമായ പി.ഡി.പി. നേതാവ് അബ്ദുൽ നാസർ മദനിക്ക് വേണ്ടി ഇടതും വലതും ഒരേ നിലപാട് സ്വീകരിച്ച കാര്യം ബി.ബി. ഗോപകുമാർ നിയമസഭയിൽ ചൂണ്ടിക്കാട്ടിയിരുന്നു. സർക്കാർ ആ പരാമർശം സഭാരേഖയിൽ നിന്ന് ഏകപക്ഷീയമായി നീക്കം ചെയ്യുകയും ചെയ്തു. ഈ സംഭവവികാസങ്ങൾക്ക് പിന്നാലെയാണ് അദ്ദേഹത്തിനെതിരെ വധഭീഷണി ഉയർന്നിരിക്കുന്നത്. ഈ പശ്ചാത്തലവും ഉൾപ്പെടുത്തി ഏതെങ്കിലും ആസൂത്രിത ഗൂഢാലോചന ഇതിന് പിന്നിലുണ്ടോയെന്ന് സമഗ്രമായി അന്വേഷിക്കണം.
വധഭീഷണി മുഴക്കിയ വ്യക്തിയെ മാത്രം പ്രതിയാക്കി അന്വേഷണം അവസാനിപ്പിക്കാതെ, ഫോൺവിളിക്ക് പിന്നിൽ പ്രവർത്തിച്ചവരെയും അതിന് പ്രേരണയോ സഹായമോ നൽകിയവരെയും കണ്ടെത്തി നിയമത്തിന് മുന്നിൽ കൊണ്ടുവരണം. ഒരു ജനപ്രതിനിധിക്കെതിരായ വധഭീഷണി ജനാധിപത്യത്തിന് നേരെയുള്ള വെല്ലുവിളിയാണ്. ഇത്തരം സംഭവങ്ങളെ നിസാരവൽക്കരിക്കാനോ അന്വേഷണം വഴിതിരിച്ചുവിടാനോ അനുവദിക്കരുത്.
ഈ കേസിൽ ഗൂഢാലോചനയുടെ എല്ലാ വശങ്ങളും അന്വേഷിച്ച് യഥാർത്ഥ സൂത്രധാരന്മാരെ കണ്ടെത്തി മാതൃകാപരമായ നടപടി സ്വീകരിക്കാൻ കേരള പൊലീസ് തയ്യാറാകണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ആവശ്യപ്പെട്ടു.














