മുംബൈ: മഹാരാഷ്‌ട്രയില്‍ കൊടുംചൂടില്‍ രണ്ട് പേര്‍ മരിച്ചു. ഏഴു പേര്‍ മരിച്ചെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍. ഔറംഗബാദ്, സോലാപൂര്‍ ജില്ലകളില്‍ നിന്നുളളവരാണ് മരിച്ചത്. വടക്കേയിന്ത്യയില്‍ ചൂട് 46.5 ഡിഗ്രി കടന്നു. ഇതിനൊപ്പം ഉഷ്ണക്കാറ്റുമുണ്ട്.
പശ്ചിമ, മധ്യ, ഉത്തരേന്ത്യന്‍ ഭാഗങ്ങളിലാണ് ചൂട് കടുത്ത നിലയിലായിരിക്കുന്നത്. ഈ മേഖലയില്‍ സൂര്യാതപമേറ്റവരെ ചികിത്സിക്കാന്‍ പ്രത്യേക വാര്‍ഡുകള്‍ ആശുപത്രിയില്‍ സജ്ജമാക്കിക്കഴിഞ്ഞു. ഏപ്രില്‍-മെയ് മാസങ്ങളില്‍ അനുഭവപ്പെടാറുളള അമിത ചൂട് മാര്‍ച്ചില്‍ തന്നെ ആരംഭിച്ചിരിക്കുകയാണ്.
ഉത്തര്‍പ്രദേശ്, ഗുജറാത്ത്, ഒഡിഷ, ദക്ഷിണ ഹരിയാന, ഝാര്‍ഖണ്ഡ്, ഛത്തീസ്ഗഡ്, ബംഗാള്‍ മേഖലകളില്‍ റെക്കോര്‍ഡ് ചൂടാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സാധാരണയിലും ഏഴ് ഡിഗ്രിവരെ കൂടിയ ചൂടാണ് പലയിടങ്ങളിലും.
ഭൈരാ, റായ്ഗഡ് ജില്ലകളില്‍ ചൂട് 46.5 ഡിഗ്രി കടന്നു. അകോളയില്‍ ഇത് 44 ഡിഗ്രിയാണ്. രാജസ്ഥാനില്‍ ചൂട് റെക്കോര്‍ഡ് കടന്നു. ബാര്‍മറിലും ചുരുവിലും 43.4 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി. തിങ്കളാഴ്ച ഇത് 44.4 ല്‍ എത്തിയിരുന്നു. 1976ന് ശേഷം മാര്‍ച്ച് മാസത്തില്‍ ഇവിടെ രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന താപനിലയാണിത്.
സൂര്യാതപം കരുതുക
ഉച്ച സമയത്ത് തുറസായ സ്ഥലത്ത് നില്‍ക്കാതിരിക്കുക. ധാരാളം വെള്ളം കുടിക്കുക. ഇടക്കിടക്ക് ശരീരം കഴുകാന്‍ സാധിക്കുമെങ്കില്‍ അങ്ങ െന ചെയ്യുക. തളര്‍ച്ചയോ ക്ഷീണമോ അനുഭവപ്പെട്ടാല്‍ വെള്ളം കുടിക്കുക, തണലത്ത് വിശ്രമിക്കുക.
നനഞ്ഞ തുണി ദേഹത്ത് ഇടുക. ശരീരം പൊള്ളുന്നുവെന്ന് തോന്നിയാല്‍ ഉടന്‍ തണലത്തേക്ക് മാറുക. വെള്ളം കുടിക്കുക. സൂര്യാതപത്തിന്റെ ലക്ഷണം തോന്നിയാല്‍ (അസ്വസ്ഥത, ക്ഷീണം, ഏകാഗ്രതയില്ലാതാകുക..) ഉടന്‍ ആശുപത്രിയില്‍ എത്തിക്കുക.
















