ടെഹ്‌റാന്‍: ഇറാനിലെ സൈനിക താവളങ്ങൾ ലക്ഷ്യമിട്ട് നടത്തിയ വൻ വ്യോമാക്രമണത്തിന് പിന്നാലെ, പുതിയ ഘട്ട ആക്രമണങ്ങൾ ആരംഭിച്ച് യുഎസ്. കഴിഞ്ഞ വാരാന്ത്യത്തിൽ യുഎസ് താവളങ്ങൾക്ക് നേരെ ഇറാന്റെ റെവല്യൂഷണറി ഗാർഡ് കോർപ്സ് ആക്രമണം നടത്തുകയും, ഹോർമുസ് കടലിടുക്ക് അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെ അടച്ചതായി പ്രഖ്യാപിക്കുകയും ചെയ്തതിന് പിന്നാലെയാണ് മേഖലയിൽ യുദ്ധഭീതി വർദ്ധിപ്പിച്ചുകൊണ്ട് നിലവിലെ സംഘർഷം.
ഇറാന്റെ തുറമുഖ നഗരമായ ബന്ദർ അബ്ബാസിലും സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതേസമയം മേഖലയിലെ തങ്ങളുടെ നിരവധി സഖ്യകക്ഷികൾക്ക് നേരെ ഇറാന്റെ ആക്രമണമുണ്ടായതായി യുഎസ് വ്യക്തമാക്കി. ഇറാനിലെ വിവിധ സൈനിക കേന്ദ്രങ്ങളിൽ വ്യോമാക്രമണങ്ങൾ ആരംഭിച്ചതായി യുഎസ് സൈന്യം അറിയിച്ചിട്ടുണ്ട്.
വടക്കൻ നഗരങ്ങളായ ബന്ദർ അബ്ബാസ്, സിറിക്ക്, ചബഹർ, ജസ്ക്, അസാലുയി, ബുഷഹർ, ക്വിഷ് ദ്വീപ് തുടങ്ങിയ തന്ത്രപ്രധാന മേഖലകളിലാണ് ആക്രമണം കനപ്പിച്ചത്. ആക്രമണത്തിൽ ഇറാന്റെ ഒരു നാവികസേന ഉദ്യോഗസ്ഥൻ കൂടി കൊല്ലപ്പെട്ടു. ഇതോടെ കഴിഞ്ഞ നാല് ദിവസത്തിനിടെ കൊല്ലപ്പെട്ടവരുടെ എണ്ണം 19 ആയി. 100ലധികം പേർക്ക് പരുക്കേൽക്കുകയും ചെയ്തു. യു.എസ് ആക്രമണങ്ങൾക്ക് തിരിച്ചടിയായി ഗൾഫിലെ യു.എസ് കേന്ദ്രങ്ങളിൽ ഇറാൻ ശക്തമായ പ്രത്യാക്രമണവും നടത്തി.
ഖത്തർ, കുവൈത്ത്, ഒമാൻ, ബഹ്റൈൻ എന്നിവിടങ്ങളിലെ യു.എസ് സൈനികകേന്ദ്രങ്ങൾ ലക്ഷ്യമിട്ട് വ്യാപകമായ മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ നടത്തിയതായി ഇറാൻ അവകാശപ്പെട്ടു. എന്നാൽ, ഖത്തറും കുവൈത്തും ആക്രമണങ്ങൾ പ്രതിരോധിച്ചതായി അവകാശപ്പെട്ടു. ഒമാന്റെ ദുഖം തുറമുഖത്തിനും ഖത്തറിലെ വ്യോമതാവളത്തിനും നേരെ ഇറാന്റെ ആക്രമണങ്ങൾ നടന്നതായി അതത് രാജ്യങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്.
കഴിഞ്ഞ രണ്ടു തവണത്തെ അപേക്ഷിച്ച് ഇത്തവണ യുഎസ് ആക്രമണം രൂക്ഷമായിരുന്നു. മിസൈൽ, ഡ്രോൺ ലോഞ്ച് കേന്ദ്രങ്ങൾ, ആയുധ ഡിപ്പോകൾ, കമ്യൂണിക്കേഷൻ ശൃംഖല തുടങ്ങിയ കേന്ദ്രങ്ങളായിരുന്നു പ്രധാനമായും യുഎസ് ലക്ഷ്യമിട്ടത്.
അതേസമയം ഹോർമുസ് അടച്ചെന്ന് ഇറാൻ ഇന്നലെ രാവിലെ പ്രഖ്യാപിച്ചു. ഹോർമുസിന്റെ നിയന്ത്രണം തങ്ങൾക്കായിരിക്കുമെന്നും ഇതിലൂടെ സഞ്ചരിക്കുന്ന കപ്പലുകൾക്ക് ചാർജ് ഈടാക്കുമെന്നും ഇറാൻ അറിയിച്ചു. ഏകപക്ഷീയ കരാറുകളുടെ യുഗം അവസാനിച്ചെന്ന് ഇറേനിയൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗേർ ഖാലിബാഫ് അറിയിച്ചു. അതേസമയം, ഹോർമുസ് തുറന്നുതന്നെ കിടക്കുകയാണെന്ന് അമേരിക്ക പ്രഖ്യാപിച്ചു. ഹോർമുസ് നിയന്ത്രിക്കുന്നത് ഇറാനല്ലെന്നും ഗതാഗതം സുഗമമാണെന്നും യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. ഇറാൻ-ഒമാൻ വിദേശകാര്യ മന്ത്രിമാർ ഹോർമുസ് സംബന്ധിച്ച് ശനിയാഴ്ച ചർച്ച നടത്തിയിരുന്നു.
















