പാനൂര്‍: സിപിഎമ്മിന്റെ അക്രമരാഷ്ട്രീയ്ത്തിന് മുന്നില്‍ ആദര്‍ശത്തിന്റെ കരുത്തുകാട്ടിയ കര്‍മ്മയോഗിയായിരുന്നു പനന്യന്നൂര് ചന്ദ്രന്. സ്വയംസേവകര്‍ക്ക് പ്രായഭേദമന്യേ സ്നേഹനിധിയായ ചന്ദ്രേട്ടന്. വിശേഷണങ്ങള്‍ ഏറെയാണ് വീരബലിദാനിയായ സ്വര്‍ഗീയ പന്ന്യന്നൂര്‍ ചന്ദ്രന്. ബിജെപി ജില്ലാസെക്രട്ടറിയായിരിക്കെ 1996 മെയ് 25ന് സിപിഎം കൊലപാതക രാഷ്ട്രീയത്തില്‍ നഷ്ടമായത് ഒരു കുടുംബത്തിന്റെ അത്താണി മാത്രമായിരുന്നില്ല, ഒരു നാടിന്റെ കെടാവിളക്കു കൂടിയായിരുന്നു. വര്‍ഷങ്ങള്‍ പലതു കഴിഞ്ഞിട്ടും, തലമുറകള്‍ മാറിവന്നിട്ടും ചന്ദ്രേട്ടനെ ഇന്നും നാടും നാട്ടാരും സ്മരിക്കുന്നത് അടര്‍ക്കളത്തില്‍ പോരാടി വീരമ്യൂതി വരിച്ച അഭിമന്യൂവിന് തുല്യമായിട്ടാണ്.
സിപിഎം രാക്ഷസക്കോട്ടകളില്‍ നെഞ്ചുറപ്പോടെ ചെന്ന് കാവിപതാക പാറിക്കാന്‍ ധീരത കാട്ടിയ പന്ന്യന്നൂര്‍ ചന്ദ്രന് സിപിഎമ്മിന് എന്നും കണ്ണിലെ കരടായിരുന്നു. 1971 സ്കൂള്‍ വിദ്യാഭ്യാസ കാലഘട്ടത്തില്‍ തന്നെ ദേശീയപ്രസ്ഥാനങ്ങളുമായി അടുത്തു. പാനൂര്‍ ടൗണ്‍ കേന്ദ്രീകരിച്ച് സംഘപ്രവര്‍ത്തനം ആരംഭിക്കുകയും കുറിച്ചിക്കര, തെക്കെപാനൂര്‍ ഭാഗങ്ങളില്‍ സംഘശാഖകള്‍ തുടങ്ങുകയും ചെയ്തു. കുന്നോത്ത്പറമ്പ്, പാനൂര്‍ പ്രദേശങ്ങളുടെ ചുമതല ഏറ്റെടുത്ത് സംഘ പ്രവര്‍ത്തനത്തിന് സ്തുതര്‍ഹ്യമായ പങ്കു വഹിച്ചു. രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ പാനൂര്‍ താലൂക്ക് ശാരീരിക്ക് ശിക്ഷണ്പ്രമുഖായി. പിന്നീട് താലൂക്ക് കാര്യവാഹുമായി. സംഘത്തിനു വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ചതിന്റെ ദൃഷ്ടാന്തമായിരുന്നു തനിക്ക് ലഭിച്ച ചൊക്ലി സഹകരണ ബേങ്കിലെ ജോലി ഉപേക്ഷിച്ചത്. 1981ല്‍ തൃതീയ സംഘശിക്ഷാവര്‍ഗ് കഴിഞ്ഞതിനു ശേഷം 1983ല്‍ മുഴുവന്‍ സമയപ്രവര്‍ത്തകനായി ബാലുശേരി താലൂക്കില്‍ പ്രവര്‍ത്തിച്ചു. പിന്നീട് തിരിച്ചെത്തിയ ശേഷം ബിജെപി പെരിങ്ങളം മണ്ഡലം പ്രസിഡണ്ട്, ജില്ലാസെക്രട്ടറി എന്നീ ചുമതലകള്‍ ഏറ്റെടുത്തു.
ഇതിനിടയില്‍ തന്നെ പാനൂര്‍ മേഖലയിലെ പൊതുപ്രശ്നങ്ങളില്‍ സജീവമായി ഇടപ്പെട്ടതോടെ ജനകീയമുഖമായി പന്ന്യന്നൂര്‍ ചന്ദ്രന് മാറി. ഇതു ശത്രുതയ്ക്ക് ബലം കൂട്ടി. ഭാര്യാസഹോദരനെ യാത്രയയച്ച് തിരികെ ഭാര്യയൊടോപ്പം ബൈക്കില്‍ പന്ന്യന്നൂരിലെ വീട്ടിലേക്ക് പോകുമ്പോള്‍ ഒരു സംഘം പതിയിരുന്ന് അക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു. സിപിഎം ഉന്നതനേതാക്കള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കിയ അരുംകൊലയായിരുന്നു പന്ന്യന്നൂര്‍ ചന്ദ്രേന്റെത്. എന്നും നിഴലു പോലെ മരണവാറണ്ടുമായി സിപിഎം നരാധമസംഘം റോന്തു ചുറ്റുമ്പോഴും നിര്‍ഭയനായി നിലകൊണ്ട പന്ന്യന്നൂര്‍ ചന്ദ്രന് മരണമില്ല എന്ന് കാലം തെളിയിച്ചു കൊണ്ടിരിക്കുന്നു. ഓരോ സ്വയംസേവകനും മെയ് 25 നീറുന്ന നൊമ്പരമാണെങ്കിലും ആത്മവിശ്വാസവും കരുത്തും പ്രതിസന്ധികളില്‍ പ്രേരണയുമാണ്. കണ്ണൂരിലെ സ്വയംസേവകരുടെ ഒളിമങ്ങാത്ത ഓര്‍മ്മകളില്‍ ജീവിക്കുന്ന പന്ന്യന്നൂര്‍ ചന്ദ്രന്റെ ധീരമായ സ്മരണയ്ക്കു മുന്നില്‍ ഇന്ന് ആയിരങ്ങള്‍ ആദരാഞ്ജലികളര്‍പ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: