കൊച്ചി: ലാവ്‌ലിൻ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയ സിബിഐ കോടതി ഉത്തരവിനെതിരെ സിബിഐ നല്‍കിയ റിവിഷന്‍ ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായി. മദ്ധ്യവേനലവധിക്കുശേഷം ഹൈക്കോടതി വിധി പറയും.
പന്നിയാര്‍, ചെങ്കുളം, പള്ളിവാസല്‍ എന്നീ ജലവൈദ്യുത നിലയങ്ങളുടെ നവീകരണ കരാര്‍ കനേഡിയന്‍ കമ്പനിയായ എസ്എന്‍സി ലാവ്ലിനു നല്‍കിയതില്‍ ക്രമക്കേടുണ്ടെന്നും പൊതുഖജനാവിന് കോടികളുടെ നഷ്ടമുണ്ടായെന്നുമാണ് കേസ്. പിണറായി വിജയന്‍ വൈദ്യുത മന്ത്രിയായിരിക്കെ കരാറുമായി ബന്ധപ്പെട്ട് നടപടികള്‍ സ്വീകരിച്ചെന്ന് കണ്ടെത്തി സിബിഐ അദ്ദേഹത്തെയും പ്രതി ചേര്‍ത്തിരുന്നു. എന്നാല്‍ 2013 നവംബര്‍ അഞ്ചിന് തിരുവനന്തപുരം സിബിഐ കോടതി പിണറായി വിജയനടക്കമുള്ളവരെ കുറ്റവിമുക്തരാക്കി.
ഇതിനെതിരെ സിബിഐ നല്‍കിയ റിവിഷന്‍ ഹര്‍ജിയില്‍ പിണറായി വിജയനു വേണ്ടി സുപ്രീംകോടതിയിലെ സീനിയര്‍ അഭിഭാഷകന്‍ ഹരീഷ് സാല്‍വെയാണ് ഹാജരായത്. സിബിഐയ്‌ക്കു വേണ്ടി അഡി. സോളിസിറ്റര്‍ ജനറല്‍ കെ.എം. നടരാജ് ഹാജരായി. കേസില്‍ ഇന്നലെ സിബിഐയുടെ വിശദീകരണത്തോടെയാണ് വാദം പൂര്‍ത്തിയായത്.
ലാവ്ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവരെ സിബിഐ കോടതി കുറ്റവിമുക്തരാക്കിയ നടപടി നിയമവിരുദ്ധമാണെന്നും സിബിഐ കോടതി ഉത്തരവ് നിലനില്‍ക്കുന്നതല്ലെന്നും സിബിഐ വ്യക്തമാക്കുന്നു.
















