ശ്രീനഗര്‍: ശ്രീനഗര്‍ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ കാശ്മീർ മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഫാറൂഖ് അബ്ദുള്ളക്ക് ജയം. പിഡിപി സ്ഥാനാര്‍ത്ഥിയായ നാസിര്‍ അഹമ്മദ് ഖാനെ 9,199 വോട്ടുകള്‍ക്കാണ് ഫറൂക്ക് അബ്ദുള്ള പരാജയപ്പെടുത്തിയത്.
ഈ മാസം പത്തിന് നടന്ന തെരഞ്ഞെടുപ്പില്‍ ആകെ 7.13 ശതമാനം പോളിംഗ് മാത്രമായിരുന്നു രേഖപ്പെടുത്തിയത്. 35,169 വോട്ടര്‍മാരില്‍ 702 പേര്‍ മാത്രമാണ് വോട്ട് രേഖപ്പെടുത്തിയത്. തെരഞ്ഞെടുപ്പിനിടെയുണ്ടായ വെടിവയ്‌പിലും സംഘര്‍ഷത്തിലും എട്ടുപേര്‍ മരിക്കുകയും നിരവധിപ്പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. സംഘർഷത്തെത്തുടർന്ന് 38 ഇടങ്ങളില്‍ നടന്ന റീ പോളിംഗില്‍ രണ്ടു ശതമാനം മാത്രമാണ് പോളിങ് രേഖപ്പെടുത്തിയത്.
ഫാറൂഖ് അബ്ദുള്ള, നാസിര്‍ അഹമ്മദ് ഖാന്‍ എന്നിർക്കു പുറമേ ഏഴു സ്ഥാനാര്‍ത്ഥികൾ കൂടി ജനവിധി തേടിയിരുന്നു. തെരഞ്ഞെടുപ്പ് തടസ്സപ്പെടുത്തുന്നതിനായി വിഘടനവാദികളുടെ ആഹ്വാനത്തോടെയെത്തിയ യുവാക്കളാണ് പോളിംഗ് സ്റ്റേഷനുകള്‍ തീയിട്ട് നശിപ്പിക്കുകയും സുരക്ഷാ സേനയെ ആയുധങ്ങളുമായി നേരിടുകയും ചെയ്തത്. അക്രമസംഭവങ്ങളെ തുടര്‍ന്ന് ഏപ്രില്‍ 12ന് നടക്കാനിരുന്ന അനന്ദ്നാഗ് ഉപതെരഞ്ഞെടുപ്പ് മെയിലേയ്‌ക്ക് മാറ്റിക്കൊണ്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിട്ടിരുന്നു.
മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുടെ സഹോദരന്‍ തസാദുഖ് ഹുസൈന്‍ മുഫ്തിയാണ് അനന്ത്നാഗിലെ സ്ഥാനാര്‍ത്ഥി.
















