കണ്ണൂര്‍: ഡിഫ്തീരിയ പോലുള്ള രോഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിലും കുത്തിവയ്പ്പ് എടുക്കാന്‍ പലരും മടിക്കുകയാണെന്ന് എ.ഡി.എമ്മിന്റെ അധ്യക്ഷതയില്‍ നടന്ന ശിശുക്ഷേമസമിതി യോഗം. ഇതിന് പരിഹാരമുണ്ടായില്ലെങ്കില്‍ തുടച്ചുനീക്കപ്പെട്ട പല രോഗങ്ങളും തിരിച്ചുവരാന്‍ ഇടയാക്കുമെന്നും യോഗം അഭിപ്രായപ്പെട്ടു. കുട്ടികളില്‍ പ്രതിരോധ കുത്തിവയ്പ് എടുക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ബോധവത്കരണം ശക്തമാക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് യോഗത്തില്‍ ഡപ്യൂട്ടി ഡിഎംഒ ഡോ.ആര്.ജ്യോതി വിശദീകരിച്ചു.ആദിവാസി വിഭാഗങ്ങളിലെ കുട്ടികളുടെ സര്‍ഗശേഷി കണ്ടെത്തുന്നതിനായി തിരുവനന്തപുരത്ത് 17 മുതല്‍ 20 വരെ നടക്കുന്ന ക്യാമ്പില്‍ ജില്ലയില്‍ നിന്ന് 20 കുട്ടികള്‍ പങ്കെടുക്കും. നാലു ദിവസങ്ങളിലായി നടക്കുന്ന ക്യാമ്പില്‍ പഠന-വിനോദപരിശീലനത്തോടൊപ്പം ചലച്ചിത്രനിര്‍മാണത്തിലും പരിശീലനം നല്‍കുന്നുണ്ട്. ആദിവാസി മേഖലയിലെ കുട്ടികളെ മുന്‍നിരയില്‍ എത്തിക്കുന്നത് ലക്ഷ്യമിട്ട് നടത്തുന്ന പരിപാടിയില്‍ ഇരിട്ടിയില്‍ നടത്തിയ ക്യാമ്പില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട കുട്ടികളാണ് പങ്കെടുക്കുന്നതെന്ന് ശിശുക്ഷേമസമിതിസെക്രട്ടറി അറിയിച്ചു.
ശിശുക്ഷേമസമിതി ഭാരവാഹികള്‍ക്ക് നിലവില്‍ നല്കി വരുന്ന അലവന്‍സ്, യാത്രാപ്പടി എന്നിവ തുടര്‍ന്നും നല്‍കാനും പിണറായിയില്‍ പുതുതായി നിര്‍മിക്കുന്ന അംഗന്‍വാടി ട്രെയിനിംഗ് സെന്ററില്‍ ജലലഭ്യത ഉറപ്പാക്കാനുള്ള നടപടി കൈക്കൊള്ളാനും യോഗം തീരുമാനിച്ചു. ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി എം.ശ്രീധരന് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. യോഗത്തില്‍ ജില്ലയിലെ ശിശുക്ഷേമസമിതി ഭാരവാഹികളും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: