കണ്ണൂര്‍: കാലാവസ്ഥയില്‍ ഉണ്ടായ വ്യതിയാനം മൂലം സംസ്ഥാനത്ത് വൈറല്‍പനി പടരുന്നു.ചെറുക്കാനാവാതെ ആരോഗ്യവകുപ്പ് നിസ്സംഗതയില്‍. ചൂടു കൂടിയതോടെ കാലാവസ്ഥയില്‍ ഉണ്ടായ മാറ്റമാണ് രോഗവ്യാപനത്തിനു കാരണം. ദിവസവും പതിനായിരക്കണക്കിന് ജനങ്ങളാണ് സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സക്കായി എത്തിച്ചേരുന്നത്.
തിരുവനന്തപുരം ജില്ലയിലാണ് വൈറല്‍പ്പനി കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 1163 പേരാണ് ഇവിടെ ഇന്നലെ വൈറല്‍പനി ബാധിച്ച് വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയത്. മലപ്പുറത്ത് 724 പേരും, പാലക്കാട് 715 പേരും, കോഴിക്കോട് 566 പേരും, തൃശൂരില്‍ 563 പേരും ഇന്നലെ പനിബാധിച്ച് വിവിധ ആശുപത്രികളില്‍ ചികിത്സ തേടി. എറണാകുളം, കണ്ണൂര്‍, വയനാട് തുടങ്ങിയ ജില്ലകളിലും വൈറല്‍പ്പനി ബാധിതരുടെ എണ്ണം വളരെ കൂടുതലാണ്.
വൈറല്‍പ്പനിക്ക് പുറമേ ഡെങ്കിപ്പനി, എലിപ്പനി, ചിക്കന്‍പോക്സ്, എച്ച്് വണ്‍ എന്‍വണ്‍, കോളറ തുടങ്ങിയ രോഗങ്ങളും വിവിധയിടങ്ങളില്‍ വ്യാപകമായി പടര്‍ന്ന് പിടിക്കുന്നുണ്ട്. ക്രമാതീതമായ തോതില്‍ കൊതുകുകള്‍ പെരുകാന്‍ തുടങ്ങിയതാണ് ഇത്തരം രോഗങ്ങള്‍ പടരുവാന്‍ കാരണം. എന്നാല്‍ കൊതുകിന്റെ വ്യാപനം കുറക്കാനുള്ള നടപടികള്‍ ഒന്നും തന്നെ പല ജില്ലകളിലേയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ല.
പല ജില്ലകളിലും നഗരങ്ങളിലേയും ഗ്രാമങ്ങളിലേയും മാലിന്യങ്ങള്‍ പലയിടങ്ങളിലായി കുന്നുകൂടി കിടക്കുന്ന അവസ്ഥയാണ്. ഇവ നീക്കം ചെയ്യാത്തതിനാല്‍ പൊതു സ്ഥലങ്ങളില്‍ മാലിന്യം കൂടുതലായി നിക്ഷേപിക്കപ്പെടുന്നു. ആരോഗ്യവകുപ്പ് മാലിന്യ നിര്‍മാര്‍ജനത്തിനായി കാര്യമായ നടപടികള്‍ ചെയ്യാത്ത സാഹചര്യത്തിലാണ് കൊതുകുകളും വൈറസുകളും പടരുന്നത്. മലയോരമേഖലകളിലാണ് കൂടുതലും പേര്‍ക്ക് വൈറല്‍പ്പനി പടര്‍ന്ന് പിടിച്ചുകൊണ്ടിരിക്കുന്നത്.
സര്‍ക്കാര്‍ ആശുപത്രികളെ കൂടാതെ സ്വകാര്യ ആശുപത്രികളിലും പനിബാധിതര്‍ ചികിത്സതേടി എത്തുന്നുണ്ട്. സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാരുടെ അപര്യാപ്തത മൂലമാണ് സാധരണക്കാരായ ജനങ്ങള്‍ സ്വകാര്യ അശുപത്രികളെ ആശ്രയിക്കുന്നത്. ഇത്തരത്തില്‍ സ്വകാര്യ ആശുപത്രികളില്‍ എത്തുന്ന രോഗികളില്‍ ചെറിയ രോഗങ്ങള്‍ ബാധിച്ചവര്‍ക്ക് പോലും ഡോക്ടര്‍മാര്‍ വലിയ പരിശോധനനടത്തുവാന് നിര്‍ദ്ദേശിക്കുന്നതായും പരാതി ഉയരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: