ന്യൂദല്‍ഹി: ഇന്ത്യയിലെ പാക് ഹൈക്കമ്മീഷണര്‍ക്കെതിരെ ഗുരുതര ചാരവൃത്തി ആരോപണം. യുപിയിലെ ഫൈസാബാദില്‍ നിന്ന് പിടിയിലായ ഐഎസ്‌ഐ ചാരന്‍ അഫ്താബ് അലിക്ക് ദല്‍ഹിയിലെ പാക് സ്ഥാനപതി അബ്ദുള്‍ ബാസിദുമായി അടുത്ത ബന്ധമുണ്ടെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു.
ഹൂറിയത്ത് നേതാക്കന്മാര്‍ക്ക് സൈന്യത്തിനെതിരായ പ്രക്ഷോഭങ്ങള്‍ക്കായി ഐഎസ്‌ഐ പണമെത്തിക്കുന്നതായും ദേശീയ മാധ്യമം പുറത്തുവിട്ട വാര്‍ത്തയില്‍ പറയുന്നു. ഇതേ തുടര്‍ന്ന് കശ്മീരി വിഘടനവാദികള്‍ക്കും ഹൂറിയത്ത് നേതാക്കള്‍ക്കും സാമ്പത്തിക സഹായം നല്‍കുന്ന ബിസിനസുകാര്‍ക്കെതിരെ അന്വേഷണം നടത്താന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഉത്തരവിട്ടു.
ഇന്ത്യയില്‍ ഭീകര പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി ലക്ഷക്കണക്കിന് രൂപ ബാസിദ് വഴി തനിക്ക് കിട്ടിയതായി യു.പി എടിഎസിനും ഐ.ബിക്കും അഫ്താബ് മൊഴി നല്‍കിയിട്ടുണ്ട്. കശ്മീരില്‍ വിഘടനവാദികള്‍ക്കും ദല്‍ഹിയിലെ ഹൈക്കമ്മീഷന്‍ വഴി പണം ലഭിക്കുന്നതായി വിവരം പുറത്തുവന്നത് പാക്കിസ്ഥാനെയും ദല്‍ഹിയിലെ സ്ഥാനപതി കാര്യാലയത്തെയും പ്രതിരോധത്തിലാക്കി.
മുംബൈയില്‍ നിന്ന് പിടിയിലായ ഐഎസ്‌ഐ ചാരന്‍ അല്‍ത്താഫ് ഖുറേഷിയും ഹൂറിയത്തിന് പണമെത്തിച്ചതായി മൊഴി നല്‍കിയിട്ടുണ്ട്. 2016ല്‍ കൊടും ഭീകരനും ഹിസ്ബുള്‍ കമാന്‍ഡറുമായ ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടതു മുതല്‍ കശ്മീരില്‍ തുടങ്ങിയ കലാപം ശമിച്ചിട്ടില്ല. നൂറിലേറെപ്പേരാണ് സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ മരിച്ചത്. ഈ ഏറ്റുമുട്ടലുകള്‍ക്കും കലാപത്തിനും പാക്കിസ്ഥാനാണ് സഹായംനല്‍കുന്നതെന്ന് ഇന്ത്യ പറഞ്ഞിരുന്നു.
റാവല്‍പിണ്ടിയിലെ ഐഎസ്‌ഐ ആസ്ഥാനത്തു നിന്നും കശ്മീരിലെ ഹൂറിയത്ത് നേതാക്കള്‍ക്ക് കോടിക്കണക്കിന് രൂപ ലഭിച്ചിട്ടുണ്ടെന്നാണ് പുറത്തുവന്നിരിക്കുന്നത്. ഹൂറിയത്ത് നേതാവ് ഷാബിര്‍ ഷായ്‌ക്ക് 70 ലക്ഷം രൂപയാണ് ഐഎസ്‌ഐ നല്‍കിയത്. സൈന്യത്തിനെതിരെ കല്ലെറിയുന്നതിനായി യുവാക്കള്‍ക്ക് വിതരണം ചെയ്യാനാണ് ഈ തുക ഉപയോഗിച്ചതെന്നും അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. റാവല്‍പിണ്ടിയിലെ ഐഎസ്‌ഐ ഏജന്റ് അഹമ്മദ് സാഗര്‍ ആണ് ഷാബിര്‍ ഷായ്‌ക്ക് പണമെത്തിച്ചതെന്നും വ്യക്തമായിട്ടുണ്ട്.
കശ്മീരില്‍ വിഘടനവാദ പ്രവര്‍ത്തനങ്ങള്‍ക്കായി ഹൂറിയത്തിന് മുഴുവന്‍ തുകയും എത്തിക്കുന്നത് ഐഎസ്‌ഐ ഏജന്റുമാരാണെന്ന് പിടിയിലായ ഐഎസ്‌ഐ ചാരന്മാരുടെ മൊഴികളില്‍ നിന്ന് വ്യക്തമാണ്. വിഘടനവാദികളുമായി ബന്ധപ്പെട്ട ബിസിനസുകാരെപ്പറ്റി ജമ്മു കശ്മീര്‍ പോലീസ് ഡിജിപി അന്വേഷണം തുടങ്ങിയിട്ടുണ്ട്.
















