കൊച്ചി: രണ്ടായിരം രൂപയില്‍ താഴെ പ്രതിദിന വാടക ഈടാക്കുന്ന ബജറ്റ് ഹോട്ടലുകളെ ചരക്കു സേവന നികുതി നടപ്പാക്കുമ്പോള്‍ അഞ്ചു ശതമാനം സ്ലാബില്‍ ഉള്‍പ്പെടുത്തണമെന്ന് സംസ്ഥാന ധനമന്ത്രി ഡോ. തോമസ് ഐസക്കിനോട് ഫിക്കി ആവശ്യപ്പെട്ടു.
ചരക്കു സേവന നികുതി സംബന്ധിച്ച നിര്‍ണായക ചര്‍ച്ചകള്‍ മെയ് മൂന്നാം വാരം നടക്കാനിരിക്കെ ബന്ധപ്പെട്ട വ്യവസായ മേഖലകളുടെ പ്രതികരണവും ആശങ്കകളും അറിയിക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നു. നികുതിയില്‍ വരുന്ന വന്‍തോതിലുള്ള ഏതു വര്‍ധനവും അതു ജനങ്ങളിലേക്കു പകരാന്‍ ബജറ്റ് ഹോട്ടലുകളെ നിര്‍ബന്ധിതരാക്കും. അതുകൊണ്ടു തന്നെ 2000 രൂപയില്‍ താഴെ നിരക്കുള്ള ബജറ്റ് ഹോട്ടലുകളെ 5 ശതമാനം ചരക്കു സേവന നികുതി വിഭാഗത്തില്‍ ഉള്‍പ്പെടുത്തണമെന്ന് ഫിക്കി അഭ്യര്‍ത്ഥിച്ചു.
സാധാരണക്കാരെ സംബന്ധിച്ച് ഏക ആശ്രയം ഈ ബജറ്റ് ഹോട്ടലുകളാണ്. ആയിരം രൂപയില്‍ താഴെ വാടകയുള്ള ഹോട്ടല്‍ മുറികളെ 2012 ല്‍ ഇറക്കിയ വിജ്ഞാപന പ്രകാരം സേവന നികുതിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കേരളത്തില്‍ 200 രൂപ മുതല്‍ 500 രൂപ വരെ വാടകയുള്ള മുറികള്‍ക്ക് 7.5 ശതമാനവും 500 രൂപയ്ക്ക് മുകളിലുള്ളവയ്ക്ക് 12.5 ശതമാനവും ആഡംബര നികുതി ബാധകമാണ്. എന്നാല്‍ മറ്റു പല സംസ്ഥാനങ്ങളിലും ഇതില്ല എന്നും ഫിക്കി ചൂണ്ടിക്കാട്ടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: