അമ്മയെ ചിലർ ഹൈജാക്ക് ചെയ്യാൻ നടത്തിയ ശ്രമം കോടതി ഇടപെട്ട് തടയുകയും താൻ അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തു തുടരാൻ സമ്മതിക്കുകയും ചെയ്തതിന് നന്ദി അറിയിച്ച് നടി ശ്വേതാ മേനോൻ. മമ്മുക്കയുടെയും ലാലേട്ടന്റെയും സപ്പോർട്ട് തനിക്കുണ്ടെന്നും അവർ പറഞ്ഞു. ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല അമ്മയുടെ കാര്യം തീരുമാനിക്കേണ്ടതെന്നും അവർ പറഞ്ഞു.
കഴിഞ്ഞ ജൂൺ 21-ന് നടന്ന ജനറൽ ബോഡി യോഗത്തിലെ നാടകീയ രംഗങ്ങൾക്കൊടുവിലാണ് ശ്വേതാ മേനോൻ ഉൾപ്പെടെയുള്ള ഭരണമിതി അംഗങ്ങൾ രാജിവെക്കുന്നതായി പ്രഖ്യാപിച്ചത്. യോഗത്തിനുശേഷം മാധ്യമങ്ങളോട് ഇവർ രാജി പ്രഖ്യാപിച്ചെങ്കിലും ഔദ്യോഗികമായി സംഘടനയ്‌ക്ക് രാജിക്കത്ത് നൽകിയിരുന്നില്ല. ശ്വേതാ മേനോൻ, ജനറൽ സെക്രട്ടറി കുക്കു പരമേശ്വരൻ എന്നിവർ ഔദ്യോഗികമായി രാജി നൽകാതിരുന്നതാണ് ഇപ്പോൾ അഡ്ഹോക്ക് കമ്മറ്റിക്ക് തിരിച്ചടിയായത്.
















