ടെഹ്റാൻ: മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ സംസ്കാര ചടങ്ങുകൾക്ക് മുന്നോടിയായി ഇറാൻ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ മുതിർന്ന കമാൻഡർ ജനറൽ അഹമ്മദ് വഹിദി പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടു. മാസങ്ങൾ നീണ്ട ഇടവേളയ്‌ക്ക് ശേഷമാണ് വഹിദിയുടെ ഈ പൊതുസാന്നിധ്യം.സംസ്കാര ചടങ്ങുകളുടെ ഒരുക്കങ്ങൾക്കിടെയാണ് അദ്ദേഹം ആദ്യമായി എത്തിയത്.
ഫെബ്രുവരി എട്ടിന് ശേഷം വഹിദിയെ പൊതുസ്ഥലങ്ങളിൽ കണ്ടിരുന്നില്ല. ഇറാനിൽ യുദ്ധം ആരംഭിക്കുന്നതിന് ആഴ്ചകൾക്ക് മുൻപായിരുന്നു അദ്ദേഹം അവസാനമായി പുറത്തെത്തിയത്. വ്യാഴാഴ്ച നടന്ന സംസ്കാര ചടങ്ങുകളുടെ ക്രമീകരണ യോഗത്തിലും, തുടർന്ന് ഖമേനിയുടെ വസതിക്ക് സമീപം നടന്ന സ്വകാര്യ വിലാപ ചടങ്ങിലും അദ്ദേഹം പങ്കെടുത്തു. ഖമേനിയുടെ മൃതദേഹം അടങ്ങിയ പേടകത്തിന് സമീപം അദ്ദേഹം ഇരിക്കുന്ന ചിത്രങ്ങൾ ഇറാനിയൻ സ്റ്റേറ്റ് മീഡിയ പുറത്തുവിട്ടിട്ടുണ്ട്.
ഖമേനിയുടെ വസതിയായ ഹുസൈനിയയിൽ നടന്ന ചടങ്ങുകളുടെ ദൃശ്യങ്ങൾ പുറത്തുവന്നു. ചുവന്ന ടുലിപ് പുഷ്പങ്ങൾ കൊണ്ട് അലങ്കരിച്ച വേദിയിലാണ് ഭൗതികദേഹം വെച്ചിരിക്കുന്നത്. 2025-ലെ 12 ദിവസത്തെ യുദ്ധത്തിലും സമീപകാല യുദ്ധത്തിലും വീരമൃത്യു വരിച്ചവരുടെ കുടുംബാംഗങ്ങൾ ഉൾപ്പെടെയുള്ളവർ ചടങ്ങിൽ പങ്കെടുത്തു.
തങ്ങളുടെ പ്രിയ നേതാവിനോടുള്ള ആദരസൂചകമായി ആളുകൾ വസ്ത്രങ്ങളും സ്‌കാർഫുകളും പേടകത്തിൽ സ്പർശിപ്പിച്ച ശേഷം തിരികെ വാങ്ങുന്ന പരമ്പരാഗത ആചാരങ്ങളും നടന്നു. കനത്ത സുരക്ഷയിലും വൈകാരികമായ അന്തരീക്ഷത്തിലുമാണ് ഇറാൻ തങ്ങളുടെ മുൻ നേതാവിനെ യാത്രയാക്കാൻ ഒരുങ്ങുന്നത്. വരും ദിവസങ്ങളിൽ രാജ്യത്ത് ഔദ്യോഗിക വിലാപ ചടങ്ങുകൾ തുടരും.
















