കഴിഞ്ഞ ഓഗസ്റ്റില്‍ മേഘാലയയില്‍ നടന്ന കോണ്‍സ്റ്റബിള്‍ പരീക്ഷയില്‍ 45 % കുട്ടികളാണ് ഒഎംആര്‍ പരീക്ഷയില്‍ പുറന്തള്ളപ്പെട്ടത്. ഒഎംആര്‍ പരീക്ഷക്ക് പകരം കൂടുതല്‍ സുതാര്യവും കുറ്റമറ്റതുമായ ഓണ്‍ലൈന്‍ പരീക്ഷ നടത്തുവാന്‍ പിഎസ്സിയോട് നിര്‍ദ്ദേശിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ നല്കിയ പൊതുതാല്‍പ്പര്യ ഹര്‍ജിയില്‍, ഓണ്‍ലൈന്‍ പരീക്ഷ നടത്താന്‍ അസാദ്ധ്യമാണെന്നു പിഎസ്സി പറഞ്ഞപ്പോള്‍ പിഎസ്സിയിലെ വിദഗ്ദ്ധര്‍ അതേക്കുറിച്ചു പഠിക്കണമെന്നാണ് കോടതി നിദ്ദേശിച്ചത്. ഉദേ്യാഗാര്ത്ഥികളുടേതല്ലാത്ത കുറ്റംകൊണ്ട് അവര്‍ക്ക് മാര്‍ക്ക് ലഭിക്കാതെ വന്നാല്‍, അവര്‍ പിന്തള്ളപ്പെടുകയാണെങ്കില്‍, പിഎസ്സി എന്ത് സമാധാനമാണ് ഉദേ്യാഗാര്‍ഥികള്‍ക്ക് നല്‍കുന്നത്?
കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളായി ഓണ്‍ലൈന്‍ പരീക്ഷ നടത്തുകയും അതിന്റെ പേരില്‍ പണം ചെലവഴിക്കുകയും ചെയ്ത പിഎസ്സി എന്തുകൊണ്ടാണ് ഇത്രയധികം കുട്ടികളോട് ഒഎംആര്‍ പരീക്ഷ എഴുതാന്‍ പറയുന്നത്?
ഒഎംആര്‍ പരീക്ഷയിലെ യാന്ത്രിക പിഴവിനെക്കുറിച്ചു പിഎസ്സിയിലെ വിദഗ്ദ്ധര്‍ അന്വേഷിച്ചിട്ടുണ്ടോ? ഉണ്ടെങ്കില്‍ അതെത്രയാണ്? ഇതില്‍പ്പെട്ട് അവസരം നഷ്ടപ്പെടുന്ന ഉദേ്യാഗാര്‍ഥികള്‍ക്ക് വീണ്ടും പരീക്ഷ എഴുതാനുള്ള സൗകര്യം പിഎസ്സി ചെയ്തുകൊടുക്കുമോ? വിശേഷിച്ചു എസ്എസ്എല്സിക്കാര്ക്കുള്ള അവസാനത്തെ അവസരമാണ് ഇതെന്ന് പിഎസ്സി വ്യക്തമാക്കിയിട്ടുള്ള സാഹചര്യത്തില്‍?
പതിനെട്ട് ലക്ഷം കുട്ടികള്‍ അപേക്ഷിച്ചിട്ടുള്ള പിഎസ്സി എല്‍ഡി ക്ലാര്‍ക്ക് പരീക്ഷ നീതിയുക്തവും സത്യസന്ധവും സുതാര്യവുമായിരിക്കുമെന്ന് ഉദ്യോഗാര്‍ഥികളെ ബോധ്യപ്പെടുത്തേണ്ട ചുമതല കേരള പബ്ലിക് സര്‍വീസ് കമ്മീഷനുണ്ട്. പ്രത്യേകിച്ച് പിഎസ്സി പരീക്ഷയുടെ നടത്തിപ്പിനെക്കുറിച്ചും നിയമനത്തെ സംബന്ധിച്ചും ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവരുന്ന സാഹചര്യത്തില്‍.
തോറ്റയാളെ ജയിപ്പിക്കാന്‍ ജയില്‍ ഐജി പിഎസ്സിക്ക് കത്തെഴുതി എന്നുള്ളതാണ് ഉദേ്യാഗാര്‍ഥികളെ അമ്പരപ്പിച്ച വാര്‍ത്ത. ജയില്‍ വാര്ഡന് തസ്തികയിലേക്കുള്ള കായിക ക്ഷമതാ പരീക്ഷയില്‍ തോറ്റയാളെ ജയിപ്പിക്കാന്‍ എംഎല്‍എ നല്കിയ കത്തിന്റെ അടിസ്ഥാനത്തില്‍ ആദ്യത്തെ അഞ്ചിനങ്ങളില്‍ നാലിലും പരാജയപ്പെട്ട ഉദേ്യാഗാര്ഥിക്കുവേണ്ടിയാണ് ജയില്‍ ഐജി ശുപാര്‍ശക്കത്ത് നല്‍കിയത്. ജയില്‍ ഐജിയുടെ നടപടിയെക്കുറിച്ച് വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടിരിക്കുകയാണ്.
പിഎസ്സി പരീക്ഷക്ക് ചോദ്യങ്ങള്‍ തയ്യാറാക്കിയ ആള്‍തന്നെ ചോദ്യം ചോര്‍ത്തിക്കൊടുക്കുകയും ആള്‍മാറാട്ടം നടത്തി പരീക്ഷ എഴുതുകയും ചെയ്ത സംഭവം പുറത്തുവന്നിട്ട് അധികനാളാകുന്നില്ല. ചോദ്യം തയ്യാറാക്കിയവരില്‍ ഒരാള്‍ ആള്‍മാറാട്ടം നടത്തി മറ്റൊരാളുടെ രജിസ്റ്റര്‍ നമ്പരില്‍ പരീക്ഷ എഴുതിയത് കഴിഞ്ഞ ഡിസംബറില്‍ നടന്ന ലൈബ്രറേറിയന്‍ ഗ്രേഡ് 4 പരീക്ഷക്കാണ്. നിശ്ചിത യോഗ്യതയില്ലാത്ത ആളെ ചോദ്യകര്‍ത്താവായി പിഎസ്സി നിയമിച്ചതും ഇതോടെ പുറത്തായി. ഒഎംആര്‍ ഷീറ്റില്‍ പരീക്ഷാ ഫലം രേഖപ്പെടുത്തുമ്പോള്‍ അതില്‍ എഴുതുന്ന രജിസ്റ്റര്‍ നമ്പര്‍ ആരുടേതാണ് എന്നുള്ളത് ഉറപ്പുവരുത്താനും പിഎസ്സിക്ക് കഴിഞ്ഞില്ല എന്നുള്ളതും ഇതോടെ പുറത്തുവന്നു.
സ്വാധീനവും പണവും ഉള്ളവര്‍ക്ക് പിഎസ്സി പരീക്ഷയില്‍ എന്ത് തിരിമറിയും നടത്താന്‍ കഴിയുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് സാധാരണക്കാരനായ ഉദ്യോഗാര്‍ഥി ചിന്തിച്ചാല്‍ അവരെ കുറ്റംപറയാനാവില്ല. സര്‍ക്കാര്‍ നിയമനത്തില്‍ സ്വജനപക്ഷപാതം നടത്തിയതിന്റെ പേരില്‍ ഒരു മന്ത്രി രാജിവച്ച കഥയും മലയാളി മനസ്സില്‍നിന്ന് മാഞ്ഞിട്ടില്ല. സ്വന്തക്കാരയും ബന്ധുക്കളെയും നിയമ വിരുദ്ധമായി സര്‍ക്കാര്‍ ശമ്പളത്തില്‍ നിയമിക്കുന്നതിന് മന്ത്രിമാരും അനുയായികളും മത്സരിക്കുന്ന ഒരു സംസ്ഥാനത്താണ് നാം ജീവിക്കുന്നതെന്നും നമുക്കറിയാം. ഇത്തരമൊരു സാഹചര്യത്തിലാണ് 18 ലക്ഷം ഉദേ്യാഗാര്‍ഥികള്‍ക്ക് വേണ്ടി പരീക്ഷ നടത്താന്‍ പിഎസ്സി തീയതി നിശ്ചയിച്ചിരിക്കുന്നത്. ഈ പരീക്ഷ നീതിയുക്തവും സുതാര്യവും പക്ഷപാത രഹിതവും ആയിരിക്കുമെന്ന് ഉറപ്പുനല്‍കാന്‍ പിഎസ്സിക്ക് കഴിയുമോ?
കേരളത്തില്‍ ഏറ്റവും അധികം കുട്ടികള്‍ എഴുതുന്ന പരീക്ഷ എസ്എസ്എല്സിയുടേതാണ്. അഞ്ച് ലക്ഷത്തിലേറെ കുട്ടികളാണ് കഴിഞ്ഞ പരീക്ഷ എഴുതിയത്. അതിന്റെ മൂന്നിരട്ടിയിലേറെയാണ് പിഎസ്സി എല്‍ഡി ക്ലാര്‍ക്ക് പരീക്ഷക്ക് അപേക്ഷിച്ചിട്ടുള്ളത്- 17, 94,091 അപേക്ഷകര്‍. അതിനുള്ള പരീക്ഷാതീയതിയും നിശ്ചയിച്ചു കഴിഞ്ഞു. ഉദേ്യാഗ നിയമനകാര്യങ്ങളില്‍ കെടുകാര്യസ്ഥതയും സ്വജന പക്ഷപാതവും അഴിമതിയും വ്യാപകമായിരിക്കുന്ന കേരളത്തില്‍ ഇത്തരമൊരു പരീക്ഷ എത്രമാത്രം കാര്യക്ഷമമായി പിഎസ്സിക്ക് നടത്താന്‍ കഴിയും എന്നകാര്യത്തില്‍ ഉദേ്യാഗാര്‍ഥികള്‍ ആശങ്കാകുലരാണ്. ഒഎംആര്‍ രീതിയില്‍ നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന ഈ പരീക്ഷ എത്രമാത്രം സത്യസന്ധമായിരിക്കും? ഇതിന്റെ മാര്‍ക്കിടല്‍ നീതിപൂര്‍വ്വമായിരിക്കുമോ തുടങ്ങിയ ചോദ്യങ്ങള്‍ ഉദേ്യാഗാര്‍ഥികളെ അലട്ടുന്നു.
പിഎസ്സി പരീക്ഷയുടെ ചോദ്യക്കടലാസ് അത് തയ്യാറാക്കുന്നവര്‍തന്നെ ചോര്‍ത്തിക്കൊടുക്കുന്നു. ആള്‍മാറാട്ടത്തിലൂടെ ഒഎംആര്‍ പരീക്ഷ എഴുതുന്നു. വര്‍ഷങ്ങളുടെ അദ്ധ്യാപന പരിചയമുള്ളവരെയും, സത്യസന്ധമായി ചോദ്യങ്ങളുടെ രഹസ്യസ്വഭാവം സൂക്ഷിക്കുന്നവരെയുമാണ് ഇത്തരം ജോലികള്‍ ഏല്പ്പിക്കുന്നതെന്ന പിഎസ്സിയുടെ അവകാശവാദം സത്യമല്ലെന്ന് ലൈബ്രേറിയന്‍ പരീക്ഷയോടെ തെളിഞ്ഞുകഴിഞ്ഞു. സത്യസന്ധതയില്ലാത്തവരും തൊഴില്‍ സദാചാരം കാത്തുസൂക്ഷിക്കാത്തവരും പരീക്ഷാപേപ്പറില്‍ തിരിമറി നടത്തുന്നതും മാര്‍ക്കിടുന്നതും ഉത്തരക്കടലാസ് മാറ്റി എഴുതിപ്പിച്ചു വിജയിപ്പിച്ചെടുത്തിട്ടുള്ളതും നമ്മുടെ നാട്ടില്‍ സംഭവിച്ചിട്ടുള്ളതാണ്. സ്വന്തം കൈപ്പടയില്‍ ഉദേ്യാഗാര്‍ത്ഥി എഴുതിയ പരീക്ഷാ പേപ്പറില്‍ തിരിമറി നടത്തിയ ചരിത്രമുള്ള നാട്ടില്‍ ഒഎംആര്‍ ഷീറ്റില്‍ വൃത്തം കറുപ്പിച്ചു പരീക്ഷ നടത്തി മാര്‍ക്ക് നല്കാന് പിഎസ്സി തീരുമാനിച്ചത് ഉദേ്യാഗാര്‍ത്ഥികളെ ആശങ്കാകുലരാക്കുന്നു. 18 ലക്ഷം പരീക്ഷാര്‍ഥികള്‍ ഒഎംആര്‍ ഷീറ്റില്‍ വൃത്തം കറുപ്പിച്ചു ഉത്തരം നല്കുന്ന പരീക്ഷയില്‍ സ്കാനറിനുണ്ടാകുന്ന സ്വാഭാവിക പിശക് എത്രമാത്രമായിരിക്കും എന്ന കാര്യത്തിലാണ് ഉദേ്യാഗാര്‍ഥികളുടെ ഉറക്കംകെടുന്നത്. ഇത്തരമൊരു സാഹചര്യത്തിലാണ് ഡിജിറ്റല്‍ പരീക്ഷയുടെ പ്രസക്തി ഏറുന്നത്.
18 ലക്ഷം പേരുടെ രജിസ്ട്രേഷന് ഡിജിറ്റല്‍ സംവിധാനത്തിലൂടെ നടത്താന്‍ കഴിയുമെങ്കില്‍, അവരുടെ ഹാള്‍ ടിക്കറ്റ് ഡിജിറ്റല്‍ സംവിധാനത്തിലൂടെ വിതരണം ചെയ്യാന്‍ കഴിയുമെങ്കില്‍ എന്തുകൊണ്ട് ഡിജിറ്റല്‍ പരീക്ഷ നടത്തിക്കൂടാ? ഓണ്‍ലൈന്‍ പരീക്ഷ എന്നപേരില്‍ പിഎസ്സി എത്രമാത്രം പണം ചെലവഴിച്ചു? ഇപ്പോള്‍ ഒരു ഉദേ്യാഗാര്‍ഥിക്ക് 300 രൂപ വച്ച് ചെലവാകുമെന്നുപറയുമ്പോള് 54 കോടി രൂപയാണ് കടലാസിനും അച്ചടിക്കും പരീക്ഷാ നടത്തിപ്പിനും വേണ്ടി പിഎസ്സി ചെലവാക്കുന്നത്. 18 ലക്ഷം കുട്ടികള്‍ പങ്കെടുക്കുന്ന പരീക്ഷ കാര്യക്ഷമമാക്കുന്നതിനും സത്യസന്ധമാക്കുന്നതിനും ഡിജിറ്റല്‍ സംവിധാനം ഒരുക്കുന്നതിനും ഇത്രയും പണം ആവശ്യമായി വരില്ല എന്നതാണ് യാഥാര്‍ഥ്യം. പരീക്ഷ എഴുതുന്ന ഉദേ്യാഗാര്‍ഥിക്ക് ഡിജിറ്റല്‍ പരീക്ഷ പൂര്‍ത്തിയാകുമ്പോള്‍ത്തന്നെ മാര്‍ക്ക് അറിയാന്‍ കഴിയും എന്നതാണ് ഇതിലെ സുതാര്യത.
പിഎസ്സി ചില പരീക്ഷകള്‍ക്ക് നിലവിലുള്ള ഓണ്‍ലൈന്‍ സൗകര്യം ഉപയോഗിച്ചിട്ടുണ്ടെങ്കിലും 18 ലക്ഷം പേര് എഴുതുന്ന പരീക്ഷയില്‍ എന്തുകൊണ്ടാണത് നടപ്പാക്കാത്തത്?
പതിനെട്ടു ലക്ഷം കുട്ടികളോട് നീതിപുലര്‍ത്തണമെങ്കില്‍, സത്യസന്ധമായി അവര്‍ക്ക് മാര്‍ക്ക് ലഭിക്കണമെന്നുണ്ടെങ്കില്‍ ആധുനിക സൗകര്യങ്ങള്‍ ഉപയോഗിക്കണം. പരമാവധി പതിനായിരം പേര്‍ക്ക് ജോലിനല്‍കാന്‍ കഴിയുന്ന ഈ പരീക്ഷ സുതാര്യമായിരിക്കണം. അതിന് ഡിജിറ്റല്‍ സംവിധാനത്തിലൂടെ പരീക്ഷ നടത്തുകയും മാര്‍ക്കിടുകയും തെരഞ്ഞെടുപ്പ് നടത്തുകയും വേണം. അല്ലാത്തപക്ഷം 18 ലക്ഷം പേര് പങ്കെടുക്കുന്ന പരീക്ഷ പ്രഹസനമായി മാറും.
ഡീമോണിറ്റൈസേഷനിലൂടെ രാജ്യത്തിനുണ്ടായ ഏറ്റവും വലിയ നേട്ടം, കുറഞ്ഞ നാള് കൊണ്ട് ജനങ്ങള്‍ ‘ഡിജിറ്റല്‍’ യുഗത്തെക്കുറിച്ചു ബോധവാന്മാരായി എന്നുള്ളതാണ്. സാക്ഷരതാ പ്രസ്ഥാനം സജീവമാകുവാന്‍ വര്‍ഷങ്ങള്‍ വേണ്ടിവന്നെങ്കില്‍, ഇ- സാക്ഷരതയിലേക്ക് ജനങ്ങളെ എത്തിക്കുവാന്‍, അതിന്റെ കാലിക പ്രസക്തി മനസ്സിലാക്കി കൊടുക്കാന്‍, ഉള്‍ക്കൊള്ളുവാന്‍ ഏതാനും മാസങ്ങള്‍ മാത്രമേ എടുത്തുള്ളൂ.
ആധുനിക സൗകര്യങ്ങള്‍ നമ്മുടെ കുട്ടികളില്‍ എത്തിച്ചുകൊടുക്കാനും സര്‍ക്കാരിന് ബാധ്യതയുണ്ട്. ഡിജിറ്റല്‍ ലോകത്തേക്ക് അവരെ കൈപിടിച്ചുയര്‍ത്തണം. ഉദ്യോഗാര്‍ഥികളെ പരിഹസിക്കാന്‍ വേണ്ടിയാകരുത് പരീക്ഷ. നിയമനങ്ങളിലെ അഴിമതി ഇല്ലാതാക്കുകയും സ്വജനപക്ഷപാതം നടത്താതിരിക്കുകയും ചെയ്യുന്ന സംവിധാനത്തില്‍ മാത്രമേ സാധാരണക്കാരന് നീതി ലഭിക്കൂ. ഡിജിറ്റല്‍ സംവിധാനത്തോട് പുറംതിരിഞ്ഞു നില്‍ക്കുന്നവര്‍ക്ക് പുതിയ തലമുറയെ സംരക്ഷിക്കാനാവില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: