രാമപുരം: കൂത്താട്ടുകുളം- രാമപുരം റോഡില്‍ അമനകര ആനിച്ചുവട് ജംഗ്ഷനില്‍ റോഡിന് സംരക്ഷണഭിത്തി നിര്‍മ്മിക്കണമെന്ന ആവശ്യം ശക്തമാകുന്നു. നാലമ്പലദര്‍ശനം ആരംഭിക്കുന്ന കര്‍ക്കിടക മാസത്തിന് മുന്‍പ് സംരക്ഷഭിത്തി നിര്‍മ്മിക്കണമെന്നാണ് നാട്ടുകാര്‍ പറയുന്നത്.
വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നത് ഇവിടെ നിത്യസംഭവമാണ്. വളവും ഗര്ത്തവുമായതിനാല് അപകട സാധ്യത കൂടുതലാണ്. 60 മീറ്ററോളം ദൂരം സംരക്ഷണ ഭിത്തി നിര്‍മ്മിക്കേണ്ടത് അത്യാവശ്യമാണ്. ഇതില്‍ കുറച്ചുഭാഗം നാലമ്പല റോഡ് വികസനത്തില്‍ ഉള്‍പ്പെടുത്തി വശങ്ങള് കെട്ടിയിരുന്നു.
വളവ് നിവര്‍ത്തുന്നതിന് സൗജന്യമായി സ്ഥലം വിട്ടുനല്കുവാന് സ്വകാര്യ വ്യക്തി സന്നദ്ധനാണ്. തുടരെ അപകടങ്ങള്‍ ഉണ്ടാകുന്നതിനാല്‍ നാട്ടുകാര്‍ ആശങ്കയിലാണ്. നാലമ്പല തീര്‍ത്ഥാടന സമയത്ത് നിരവധി വാഹനങ്ങളാണ് ദിവസേന ഇതുവഴി കടന്നു പോകുന്നത്. തുടര്‍ച്ചയായുണ്ടാകുന്ന അപകടങ്ങള്‍ ചൂണ്ടിക്കാണിച്ച് നാലമ്പല ദര്‍ശന കമ്മിറ്റി മുഖ്യമന്ത്രിയ്ക്കും, ജില്ലാകളക്ടര്‍ക്കും, റവന്യൂ, പൊതുമരാമത്ത് വകുപ്പ് മന്ത്രിമാര്‍ക്കും കഴിഞ്ഞ വര്‍ഷം നാട്ടുകാര്‍ ഒപ്പുശേഖരണം നടത്തി അപേക്ഷ നല്‍കിയിരുന്നെങ്കിലും യാതൊരുവിധ നടപടിയുമുണ്ടായില്ലെന്നാണ് ആക്ഷേപം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: