നൂറുയാഗം പൂര്‍ത്തീകരിക്കുക എന്ന ലക്ഷ്യത്തിലെത്തിയില്ലെങ്കിലും യജ്ഞമൂര്‍ത്തിയായ ഭഗവാന് ശ്രീഹരി പൃഥുമഹാരാജാവിനെ പ്രസാദിച്ചനുഗ്രഹിച്ചു. കാരണം സമചിത്തനായവന്റെ ചിത്തത്തിലാണ് ഭഗവാന് വസിക്കുക. അതാണ് വൈകുണ്ഠം. കുണ്ഠതയില്ലാത്ത സ്ഥാനം. ഭഗവാന് പറയുന്നു.
”നാഹം മഖൈര്‍വൈ സുലഭസ്തപോദിര്യോഗേന വായത് സമചിത്തവര്‍ത്തി”
യജ്ഞങ്ങള്‍ കൊണ്ടോ തപസ്സുകൊണ്ടോ യോഗകൊണ്ടോ അല്ല, എന്നെ ലഭ്യമാകുക. മറിച്ച് സമചിത്തത്തില്‍ വര്‍ത്തിക്കുന്നവനാണ് ഞാന്‍. അതുകൊണ്ട് ഹേ പൃഥു, ‘വരം വൃണീഷ്യ’- അങ്ങുവരം വരിച്ചുകൊള്ളൂ.
ഭഗവാനെ നമസ്കരിച്ച പൃഥുവിന് പ്രത്യേകിച്ച് യാതൊരു വരവും ചോദിക്കാനുണ്ടായിരുന്നില്ല. കഥം വൃണീതേ-എങ്ങനെയാണ് വരിക്ക. ഏതു വിഷയങ്ങള്‍ക്കാണ് ഭഗവാനില്നിന്നും വരിക്കാന്‍ പാകത്തിനുള്ള യോഗ്യതയുള്ളത്. അങ്ങ് കൈവല്യപതിയാണ്. വിഷയസുഖങ്ങള്‍ക്കൊന്നും അതിനുള്ള യോഗ്യതയില്ല. ഹീനയോനികളില്‍ ജനിച്ച മൃഗങ്ങള്‍ക്കുപോലും സുലഭമായി കിട്ടുന്നതാണ് വിഷയസുഖങ്ങള്‍. അവയെല്ലാം കൂടുതല്‍ കര്‍മവാസനകളുണ്ടാക്കി അടുത്ത ജന്മത്തിലേക്കുള്ള കടമായി ശേഷിക്കും.
കൈവല്യപതിയായ അങ്ങയില്‍നിന്നും കൈവല്യംപോലും എനിക്കുവേണ്ട. കാരണം കൈവല്യപ്രാപ്തിയില്‍ ഹൃദയത്തിലിരിക്കുന്ന ഭഗവാനെ പാദസേവ ചെയ്യാന്‍ എനിക്കാകില്ലല്ലോ? അങ്ങയുടെ ചരണാംബുജത്തില്‍നിന്ന് പ്രവഹിക്കുന്ന പവിത്രഗംഗയെ എങ്ങിനെയാസ്വദിക്കും. അതുകൊണ്ട് ”മഹത്തമാന്തര്‍ഹൃദയാന്മുഖച്യുതോ വിധല്‍സ്വ കര്‍ണായുതമേഷമേ വരം” അങ്ങയെ ഹൃദയത്തില്‍ പ്രതിഷ്ഠിച്ചിട്ടുള്ള മഹത്തുക്കളുടെ മുഖത്തുനിന്നൊഴുകുന്ന അങ്ങയുടെ പാദതീര്‍ത്ഥം സ്വീകരിക്കാനുള്ള പതിനായിരം കര്‍ണങ്ങള്‍ എനിക്ക് നല്കിയാലും. അങ്ങയുടെ ചരണാമൃതസേവനത്തില്‍ വ്യാപൃതയായിരിക്കുന്ന ലക്ഷ്മിദേവിയും ഞാനും തമ്മില്‍ ഒരു മാത്സര്യബുദ്ധിവരാത്തവിധം അനുഗ്രഹം നല്കിയാലും.
അധ്യാത്മരാമായണത്തില്‍ ശ്രീഹനുമാന് ആവശ്യപ്പെടുന്ന വരവും ഇത്തരുണത്തില്‍ സ്മരണീയം. ”സ്വാമിന്! പ്രഭോ! നിന്തിരുവടിതന്നുടെ നാമവും ചാരുചരിത്രവുമുള്ള നാള് ഭൂമിയില്‍ വാഴ്വാനനുഗ്രഹിച്ചീടണം രാമനാമം കേട്ടുകൊള്‍വാനനാരതം” എന്നാണ് എഴുത്തച്ഛന്റെ ഹനുമാന് സ്വാമി ശ്രീരാമനോട് വരം ചോദിക്കുന്നത്. അതനുസരിച്ച് ശ്രീരാമന് അനുഗ്രവും നല്കി. ‘മല്‍കഥയുള്ളനാള്‍ മുക്തനായി വാഴ്ക നീ.”
പൃഥു മഹാരാജാവിനെ ലക്ഷ്മിദേവിക്കു സമാനമായ ഐശ്വര്യങ്ങളോടെ രാജഭരണം നടത്തി ബഹുജനസേവ ഭഗവത് സങ്കല്പത്തില് ചെയ്യാന്‍ നിയോഗിച്ച് ശ്രീഹരി അപ്രത്യക്ഷനായി. ദേവന്മാര്, ഋഷിമാര്‍, പിതൃക്കള്‍, ഗന്ധര്‍വര്‍, മര്‍ത്യര്‍, പക്ഷികള്‍, ഭൂതാദികള് തുടങ്ങിയവരെയെല്ലാം യജ്ഞേശ്വര ബുദ്ധിയോടെ തന്നെ പൃഥുയാത്രയാക്കി.
ജ്ഞാനതൃഷ്ണയുള്ളവര്‍ക്ക് അത് പ്രദാനം ചെയ്യാനുള്ള മാര്‍ഗം ഭഗവാന് സ്വയം ഒരുക്കിവയ്ക്കും. പൃഥു മഹാരാജാവിന് ഭൂമിദേവി സ്വയം ജ്ഞാനോപദേശം നല്കി. തുടര്‍ന്ന് ബ്രഹ്മാവും ശ്രീമഹാവിഷ്ണുവും ഉപദേശിച്ചു. ഇതും പോരാഞ്ഞ് ആവശ്യമായ ഘട്ടത്തില്‍ വേണ്ട ജ്ഞാനമാര്‍ഗങ്ങള്‍ അരുളാന്‍ ശ്രീസനത്കുമാരാദി മഹര്ഷിമാരെയും ഭഗവാന് ചുമതലപ്പെടുത്തി. എല്ലാവരേയും എല്ലാത്തിനേയും ഭഗവത് സ്വരൂപത്തില്‍ കാണാനുള്ള അഭ്യാസമാണ് ഇതെല്ലാം. ഭാരതഭൂഖണ്ഡത്തിലെ തത്വശാസ്ത്രങ്ങളുടെ മുഴുവന്‍ തുക ഇതൊക്കെത്തന്നെയാണ്. ”പരോപകാരമേ പുണ്യം പാപമേ പരപീഡനം.”
വന്‍ വൃക്ഷമായ ആല്‍മരത്തേയും ചെറു സസ്യമായ തുളസിയെയും ആരാധിക്കാന്‍ പഠിപ്പിക്കുന്നതിലൂടെ എല്ലാ സസ്യലതാദികളെയും ബഹുമാനിക്കാനും ആരാധിക്കാനും അഭ്യസിപ്പിക്കുന്നു. സിംഹത്തിനേയും ഗോക്കളേയും ബഹുമാനിക്കുമ്പോള്‍ എല്ലാ ജന്തുക്കളേയും സ്നേഹിക്കാന്‍ പഠിപ്പിക്കുന്നു. മത്സ്യത്തിനേയും നാഗങ്ങളെയും പക്ഷികളെയും സ്നേഹിക്കാന്‍ പഠിപ്പിക്കുന്നതിലൂടെ എല്ലാ ജീവജാലങ്ങളെയും സ്നേഹിക്കാനാണ് പ്രേരിപ്പിക്കുന്നത്. പര്‍വതത്തെയും നദിയെയും സമുദ്രത്തെയും അഗ്നിയെയും വായുവിനെയും ആദരവോടെ കാണാന്‍ നിര്‍ദ്ദേശിക്കുന്നതിലൂടെ പ്രകൃതിയെ മുഴുവന്‍ ആരാധിക്കാന്‍ പഠിപ്പിക്കുകയാണ്. സര്‍വചരാചരങ്ങളിലും കുടികൊള്ളുന്നത് ഒരേ ഈശ്വരചൈതന്യം തന്നെയെന്ന് നമ്മെ ഓര്‍മിപ്പിക്കുന്നു. ഈ അറിവാണ് വിശുദ്ധവിജ്ഞാനം. എന്തിനെ അറിഞ്ഞാല്‍ എല്ലാത്തിനെയും അറിയാന്‍ കഴിയുന്നു, ആ അറിവാണ് യഥാര്‍ത്ഥ അറിവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: