കൊൽക്കത്ത: തന്റെ പിഎ ചന്ദ്രനാഥ് രഥിന്റെ കൊലപാതകത്തിന് പിന്നിലെ ഒരേയൊരു കാരണം അദ്ദേഹം തന്റെ എക്സിക്യൂട്ടീവ് അസിസ്റ്റന്റ് ആയിരുന്നു എന്നതും ഭബാനിപൂരിൽ മമത ബാനർജിയെ പരാജയപ്പെടുത്തിയത് താൻ ആയതുകൊണ്ടെന്നുമാണെന്ന് ബിജെപി നേതാവ് സുവേന്ദു അധികാരി. കൊലപാതകത്തിന് ഒരു ദിവസത്തിന് ശേഷം വ്യാഴാഴ്ച മാധ്യമ പ്രവർത്തകരോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
കൂടാതെ ചന്ദ്രനാഥ് രഥിന്റെ കൊലപാതകം പോലീസ് പരിഹരിക്കുമെന്ന് അദ്ദേഹം നേരത്തെ ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു. അന്വേഷണ ഉദ്യോഗസ്ഥർ ശരിയായ ദിശയിലേക്കാണ് നീങ്ങുന്നത്. തൃണമൂൽ ഗുണ്ടകളെ വച്ചുവാഴിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“പോലീസ് പ്രവർത്തിക്കുന്നുണ്ട്. ഞാൻ ഡിജിപിയുമായി സംസാരിച്ചു; അവർക്ക് സൂചനകളുണ്ട്, ചിലരെ പിടികൂടിയിട്ടുണ്ട്. അക്രമികളെ അറസ്റ്റ് ചെയ്യാൻ പോലീസിന് കഴിയുമെന്ന് എനിക്ക് ഉറപ്പുണ്ട്. സിഐഡി, ഫോറൻസിക്, എസ്‌ഐടി എന്നിവർ നടപടിയെടുക്കുന്നുണ്ട്, പോലീസ് ശരിയായ ദിശയിലാണ് പോകുന്നത്,” – അധികാരി ആശുപത്രിക്ക് പുറത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
അതേ സമയം ചന്ദ്രനാഥ് രഥിന്റെ കാറിന്റെ ഡ്രൈവർ വെടിയേറ്റ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു. രഥിന്റെ കാർ ഓടിച്ചിരുന്ന ബുദ്ധദേബ് ബേരയ്‌ക്ക് വെടിയേറ്റതായും നിരവധി ശസ്ത്രക്രിയകൾക്ക് വിധേയനായതായും ആശുപത്രിയിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.
















