കൊച്ചി:സംസ്ഥാന സ്‌കൂള്‍ കലോത്സവങ്ങളുടെ നടത്തിപ്പ് അഴിമതികളുടേയും ക്രമക്കേടുകളുടേയും ഉത്സവം കൂടിയെന്ന് ഇതു സംബന്ധിച്ച ഓഡിറ്റ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ നാലുവര്‍ഷത്തെ കലോത്സവ നടത്തിപ്പിലും വന്‍ ക്രമക്കേടും അഴിമതിയുമാണ് ഓഡിറ്റ് വിഭാഗം കണ്ടെത്തിയിട്ടുള്ളത്. ഇതിന് ഉത്തരവാദികളായവര്‍ക്കെതിരെ നടപടി വേണമെന്ന ശുപാര്‍ശയും റിപ്പോര്‍ട്ടുകളിലുണ്ട്. എന്നാല്‍ ഒരു നടപടിയും സര്‍ക്കാര്‍ കൈക്കൊണ്ടിട്ടില്ല.
2010 ല്‍ കോഴിക്കോടും 2011 ല്‍ കോട്ടയത്തും 2012 ല്‍ തൃശ്ശൂരും 2013 ല്‍ മലപ്പുറത്തും നടന്ന കലോത്സവങ്ങളുടെ നടത്തിപ്പിലാണ് ഓഡിറ്റ് വിഭാഗം ക്രമക്കേട് കണ്ടെത്തിയിട്ടുള്ളത്.അഡ്വ ഡി.ബി ബിനു വിവരാവകാശ നിയമപ്രകാരം സമര്‍പ്പിച്ച അപേക്ഷക്കുള്ള മറുപടിയിലാണ് പൊതു വിദ്യാഭ്യാസ ഡയറക്ടറേറ്റിലെ ഓഡിറ്റ് വിഭാഗം ഇക്കാര്യങ്ങള്‍ അറിയിച്ചത്. സംസ്ഥാനത്തെ സ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ നിന്ന് പിരിക്കുന്ന ഫണ്ടാണ് കലോത്സവ നടത്തിപ്പിന് മുഖ്യമായും ഉപയോഗിക്കുന്നത്.
കലോത്സവത്തിന്റെ നടത്തിപ്പിനായി വിവിധ കമ്മിറ്റികള്‍ രൂപീകരിക്കുകയും ഈ ഫണ്ട് കമ്മിറ്റികള്‍ക്ക് കൈമാറുകയുമാണ് പതിവ്. കലോത്സവ മാനുവല്‍ പ്രകാരം ടെണ്ടര്‍ നടപടിക്രമങ്ങള്‍ പാലിച്ചുവേണം അതതു കമ്മിറ്റികള്‍ ഈ തുക വിനിയോഗിക്കാന്‍. എന്നാല്‍ പന്തല്‍ നിര്‍മ്മാണമടക്കം ഒരു ജോലിക്കും ഈ നടപടി ക്രമങ്ങള്‍ പാലിക്കാറില്ല.
മുന്‍കൂറായി ലഭിക്കുന്ന തുക യാതൊരു മാനദണ്ഡവും പാലിക്കാതെയാണ് കമ്മിറ്റികള്‍ ചെലവഴിച്ചിട്ടുള്ളത് എന്നും ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു.
കലോത്സവം കഴിഞ്ഞ ശേഷം ധനകാര്യകമ്മിറ്റിയുടെ സഹായത്തോടെ ജനറല്‍ കണ്‍വീനര്‍ വിവിധ കമ്മിറ്റികളുടെ വൗച്ചറുകളും ബില്ലുകളും പരിശോധിച്ച് ഒപ്പുവച്ച ശേഷം പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ നിര്‍ദ്ദേശിക്കുന്ന ചാര്‍ട്ടേഡ് അക്കൗണ്ടന്റിനെക്കൊണ്ട് ഓഡിറ്റ് ചെയ്യക്കണം. എന്നാല്‍ ഇത്തരം ഒരു നടപടി ക്രമവും ഈ വര്‍ഷങ്ങളില്‍ നടന്നിട്ടില്ല. ബില്ലുകളും വൗച്ചറുകളും ഇതുവരെ ആരും പരിശോധിച്ചിട്ടില്ലെന്നും ഓഡിറ്റ് റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിട്ടുണ്ട്. 2010 ല്‍ കോഴിക്കോട് നടന്ന കലോത്സവത്തിന്റെ ചെലവ് കണക്കുകള്‍ പോലും ഇപ്പോഴും പല സബ്ബ് കമ്മിറ്റികളും നല്‍കിയിട്ടില്ല. ഇവര്‍ക്കതിരെ നടപടിയെടുക്കാന്‍ ശുപാര്‍ശ ചെയ്‌തെങ്കിലും സര്‍ക്കാര്‍ അനങ്ങിയില്ല.
















