കണ്ണൂര്‍: ചിറക്കല്‍ റെയില്‍വേ ഗേറ്റിന് സമീപം ജനവാസ കേന്ദ്രത്തില്‍ ബിവറേജസ് ഔട്ട്‌ലെറ്റ് ആരംഭിക്കാനുള്ള നീക്കം ജീവന്‍ നല്‍കിയും തടയാന്‍ പ്രദേശത്തെ ജനങ്ങള്‍. ബിവറേജസ് ആരംഭിക്കുന്നതിനെതിരെ ചിറക്കലില്‍ നടക്കുന്ന രാപ്പകല്‍ സമരം ഒന്‍പത് ദിവസം പിന്നിട്ടു. ചരിത്രപ്രസിദ്ധമായ നിരവധി ആരാധനാലയങ്ങളും സ്‌കൂളുകളും വായനശാലകളുമുള്ള ചിറക്കലില്‍ ബിവറേജസ് വേണ്ടെന്ന മുദ്രാവാക്യമുയര്‍ത്തിയുള്ള സമരത്തിന് നേതൃത്വം നല്‍കുന്നത് പ്രദേശത്തെ സ്ത്രീകളാണ്. രാപ്പകല്‍ സമരം ആരംഭിച്ചതോടെ സ്വന്തം ജോലിപോലും ഉപേക്ഷിച്ചാണ് പ്രദേശവാസികള്‍ സമരത്തില്‍ പങ്കെടുക്കുന്നത്. സമരത്തിന് ഐക്യദാര്‍ഡ്യവുമായി പ്രമുഖ രാഷ്‌ട്രീയകക്ഷി നേതാക്കളെല്ലാം തന്നെ സമരപ്പന്തലിലെത്തുന്നുണ്ട്. സുപ്രീം കോടതി നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ വളപട്ടണം ഹൈവേയില്‍ പ്രവര്‍ത്തിക്കുന്ന ഔട്ട്‌ലെറ്റാണ് ചിറക്കലിലേക്ക് മാറ്റുന്നത്. എണ്‍പത് വര്‍ഷമായി പ്രവര്‍ത്തിച്ച് വരുന്ന ഗാന്ധി റൂറല്‍ ലൈബ്രറിക്കും ഗാന്ധിപ്രതിമക്കും ജില്ലയിലെ തന്നെ പ്രമുഖമായ ശാസ്താം കോട്ടം ക്ഷേത്രത്തിന് സമീപവുമാണ് ഔട്ട് ലെറ്റ് ആരംഭിക്കുന്നത്. ഗാന്ധിപ്രതിമക്ക് സമീപം ബിവറേജസ് ആരംഭിക്കുന്നത് രാജ്യത്തോടു തന്നെയുള്ള വെല്ലുവിളിയാണ്.
ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്ത് ബിവറേജസ് വരുന്നതിനെതിരെ തുടക്കം മുതല്‍തന്നെ പ്രതിഷേധം ശക്തമായിരുന്നു. തുടര്‍ന്ന് ആക്ഷന്‍ കമ്മറ്റി രൂപീകരിച്ച് ഫെബ്രുവരി 12 മുതലാണ് ജനകീയ സമരം ആരംഭിച്ചത്. രാപ്പകല്‍ ഭേദമന്യേ സ്ത്രീകളും കുട്ടികളുമുള്‍പ്പടെ പ്രദേശത്തെ ആബാലവൃദ്ധം ജനങ്ങളും പങ്കെടുത്ത സമരത്തില്‍ നിന്നും ഭരണകക്ഷിയില്‍പ്പെട്ട പ്രബല സംഘടന മാത്രമാണ് മുഖം തിരിഞ്ഞ് നില്‍ക്കുന്നത്. സിപിഎമ്മിലെ പ്രമുഖനായ ഒരു എംഎല്‍എയുടെ അടുത്ത ബന്ധുവിന്റെ കെട്ടിടത്തലാണ് ഔട്ട് ലെറ്റ് പ്രവര്‍ത്തനമാരംഭിക്കുന്നത്. അടുത്ത കാലത്താണ് ഇയാള്‍ കെട്ടിടം വിലക്ക് വാങ്ങിയത്. ഉയര്‍ന്ന വാടക ലഭിക്കുമെന്നതിനാല്‍ ജനങ്ങളുടെ പ്രതിഷേധം പരിഗണിക്കാതെ ബിവറേജസിന് തന്നെ കെട്ടിടം വാടകക്ക് നല്‍കാനാണ് ഉടമയുടെ തീരുമാനം. എന്നാല്‍ ജനങ്ങളുടെ സൈ്വര്യജീവിതം നശിപ്പിക്കുന്ന ബിവറേജസ് ഔട്ട്‌ലെറ്റ് എന്ത് വിലകൊടുത്തും തടയുമെന്ന് ആക്ഷന്‍ കമ്മറ്റി ഭാരവാഹികളായ സി.കെ.സുരേഷ് വര്‍മ്മ, ടി.സുജിത കുമാര്‍, എം.കെ.ദേവാനന്ദ്, കെ.എം.പ്രമോദ്, ടി.പി.ജാബിത, മനോറാണി, കെ.വി.ശ്രീജ, സി.സൂര്യ എന്നിവര്‍ വ്യക്തമാക്കി.
















