പരിയാരം: പാവപ്പെട്ടവന് ഉപകാരപ്രദമാകേണ്ട സഹകരണ സ്ഥാപനങ്ങള്‍ പാര്‍ട്ടി നേതൃത്വത്തിലുള്ള കോര്‍പ്പറേറ്റ് സ്ഥാപനങ്ങളാക്കുകയാണ് സിപിഎം ചെയ്യുന്നതെന്ന് ബിജെപി ദേശീയ സമിതിയംഗം പി.കെ.കൃഷ്ണദാസ്. രക്തസാക്ഷികളുടെ കൂത്തുപറമ്പില്‍ നിന്നും രക്തസാക്ഷിത്വം വിറ്റ പരിയാരത്തേക്ക് എന്ന മുദ്രാവാക്യമുയര്‍ത്തി യുവമോര്‍ച്ച സംസ്ഥാന അദ്ധ്യക്ഷന്‍ അഡ്വ.പ്രകാശ് ബാബു നയിച്ച പദയാത്രയുടെ സമാപന സമ്മേളനം പരിയാരം മെഡിക്കല്‍ കോളേജ് പരിസരത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെതിരെ സമരം നടത്തി കൂത്തുപറമ്പില്‍ അഞ്ച് രക്തസാക്ഷികളെ സൃഷ്ടിച്ച സിപിഎം അധികാരത്തിലെത്തിയപ്പോള്‍ എഴുപത്തിയഞ്ചിലധികം സ്വാശ്രയ സ്ഥാപനങ്ങളാണ് അനുവദിച്ചത്. സരസ്വതീ ക്ഷേത്രങ്ങളാകേണ്ട ഇത്തരം സ്ഥാപനങ്ങള്‍ ചില മുതലാളികള്‍ നടത്തുന്ന കാരാഗ്രഹങ്ങളായി മാറിയിരിക്കുന്നുവെന്നും കൃഷ്ണദാസ് പറഞ്ഞു.
പരിയാരത്ത് നടന്ന ചടങ്ങില്‍ യുവമോര്‍ച്ച ജില്ലാ പ്രസിഡണ്ട് കെ.പി.അരുണ്‍ അദ്ധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ പ്രസിഡണ്ട് പി.സത്യപ്രകാശ്, ദേശീയ സമിതി അംഗം പി.കെ.വേലായുധന്, യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രഫുല്‍ കൃഷ്ണ, കാസര്‍ഗോഡ് ജില്ലാ പ്രസിഡണ്ട് സുനില്‍, സംസ്ഥാന വൈസ് പ്രസിഡണ്ട്ബിജു ഏളക്കുഴി, കല്യാശ്ശേരി മണ്ഡലം പ്രസിഡണ്ട് വിജയന് മാങ്ങാട് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: