ചെറുപുഴ: കോഴിച്ചാല്‍ ടൗണിനടുത്ത് സ്ഥിതി ചെയ്യുന്ന കുപ്പിവെള്ള കമ്പനിയുടെ ജലചൂഷണത്തിനെതിരെ ജനകീയ പ്രക്ഷോഭം ശക്തമാകുന്നു. ചെറുപുഴ ഗ്രാമപഞ്ചായത്തില്‍ റോഷി ജോസിന്റെ നേതൃത്വത്തിലുണ്ടായ മുന്‍ ഭരണസമിതി നല്കിയ അനുമതിയോടെയാണ് രണ്ട് വര്‍ഷം മുന്‍പ് കമ്പനി പ്രവര്‍ത്തനം ആരംഭിച്ചത്. പ്രതിദിനം വെറും 500 ലിറ്റര്‍ വെള്ളം മാത്രം ഉപയോഗിക്കുന്ന സോഡാ കമ്പനി എന്ന പേരില്‍ തുടങ്ങിയ സ്ഥാപനത്തിന് അനുമതി നല്‍കുന്നതിന് സമ്മതപത്രം നല്‍കിയ കന്യാസ്ത്രീമഠം ഉള്‍പ്പെടെയുള്ളവര്‍ ഈ അനുമതി പിന്‍വലിച്ചതായി പഞ്ചാത്ത് അധികൃതര്‍ക്ക് പരാതി നല്‍കി ജനകീയ സമരത്തിന് പിന്തുണ നല്‍കുകയാണ്. കൊടും വേനലിലും ജലസമൃദ്ധമായി നിലനിന്ന കട്ടപ്പള്ളി തോടിന്റെ കരയിലാണ് കമ്പനിയുടെ പ്രവര്‍ത്തനം. തുടക്കത്തില്‍ ഒരു കിണര്‍ ഉണ്ടായിരുന്നത് ഘട്ടംഘട്ടമായി മൂന്ന് കുഴല്‍ക്കിണര്‍ കുഴിച്ച് വിപുലപ്പെടുത്തി. സമീപകാലത്ത് 900 അടിയിലാണ് കിണര്‍ കുഴിച്ചത്. ഇതോടെ കട്ടപ്പള്ളി തോടും സമീപ പ്രദേശങ്ങളിലെ കിണറുകളും വറ്റി തുടങ്ങി. ഇപ്പോള്‍ പ്രതിദിനം എഴുപതിനായിരത്തിനും എണ്‍പതിനായിരം ലിറ്ററിനും ഇടയില്‍ കുപ്പിവെള്ളമാണ് ഇവിടെ നിന്നും കയറ്റി പോകുന്നത്. കാസര്‍ഗോഡ് മുതല്‍ കോഴിക്കോട് വരെയുള്ള പ്രദേശങ്ങളിലെ കുപ്പിവെള്ള വിതരണമാണ് നടക്കുന്നത്. നാല്‍പത്തഞ്ചോളം കുടുംബങ്ങളുടെയും കന്യാസ്ത്രീമഠമുള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്കും കുടിവെള്ളമില്ലാതായി. ജനകീയ കര്‍മ്മസമിതി രൂപീകരിച്ച് പഞ്ചായത്തധികൃതര്‍ക്ക് പരാതി നല്‍കിയിട്ടും നാളിതുവരെയായി നടപടി എടുത്തിട്ടില്ല. ഈ രീതിയില്‍ തുടര്‍ന്നാല്‍ സമീപത്തുള്ള അറുന്നൂറോളം കുടുംബങ്ങളുടെ കുടിവെള്ളമില്ലാതാകുന്ന അവസ്ഥയിലാണ് ജലചൂഷണം നടക്കുന്നത്. ഇതിനെതിരായി 45 അംഗ കമ്മിറ്റി രൂപീകരിച്ച് മൂന്ന് ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരുടെ പിന്തുണയോടെ ശക്തമായ പ്രക്ഷോഭത്തിനോരുങ്ങുകയാണ് കോഴിച്ചാല്‍ നിവാസികള്‍. എന്നാല്‍ കോണ്‍ഗ്രസിന്റെ ഐഗ്രൂപ്പ് നേതാവായ മുന്‍ പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം ഈ കമ്പനിക്കനുകൂലമായി ഒപ്പു ശേഖരണം നടത്തുന്നത് ആളുകളെ തെറ്റിദ്ധരിപ്പിച്ചാണെന്നും സമരസമിതി കണ്‍വീനര്‍ അറിയിച്ചു.
















