കോട്ടയം: ജീവിക്കാനുള്ള അവകാശം നല്‍കുക, സിപിഎം-പോലീസ് കൂട്ടുകെട്ട് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ഏറ്റുമാനൂര്‍, കോട്ടയം നിയോജകമണ്ഡലങ്ങളിലെ ജനപ്രതിനിധികളും പാര്‍ട്ടി ഭാരവാഹികളും ബിജെപി ജില്ലാ പ്രസിഡന്റ്എന്‍. ഹരിയുടെ നേതൃത്വത്തില്‍ കളക്ടറുടെ ഓഫീസ് ഉപരോധിച്ച് നിവേദനം നല്‍കി. നഗരത്തിന്റെ പടിഞ്ഞാറന്‍ മേഖലയില്‍ ആഴ്ചകളായി സിപിഎം നേതൃത്വത്തില്‍ നടത്തിയ അതിക്രമങ്ങളുടെ വിശദവിവരങ്ങളും നേതാക്കള്‍ അധികൃതര്‍ക്ക് കൈമാറി.
കണ്ണൂര്‍ ജില്ലയ്‌ക്ക് സമാനമായ രീതിയില്‍ സിപിഎം അക്രമവും ഏകപക്ഷീയ പോലീസ് നടപടിയുംമൂലം കോട്ടയത്തെ വിവിധ പ്രദേശങ്ങളില്‍ ജനജീവിതം ദു:സഹമായി തീര്‍ന്നിരിക്കുകയാണെന്ന് ഉപരോധസമരത്തില്‍ പങ്കെടുത്തവര്‍ പറഞ്ഞു. കുമരകം, തിരുവാര്‍പ്പ് മേഖലകളില്‍ വീടുകള്‍ക്കുനേരെ 13ല്‍പ്പരം ആക്രമണങ്ങളാണ് അരങ്ങേറിയത്. കുടിവെള്ളവിതരണ വണ്ടിയുള്‍പ്പെടെ വിവിധ തരത്തിലുള്ള 11വാഹനങ്ങളാണ് സിപിഎം ക്രമിനലുകള്‍ തകര്‍ത്തത്. സംഘം ചേര്‍ന്നുള്ള ആക്രമണം 17 തവണയുണ്ടായി. ഇതില്‍ത്തന്നെ കണ്ടാത്ര മഹേഷ്, അപ്‌സര ബിജു, ആശാരിമറ്റം കോളനിയില്‍ മഹേഷ് എന്നിവരെ പലയിടങ്ങളില്‍വെച്ച് ഒന്നിലധികം തവണ മര്‍ദ്ദിച്ചു. വി.എന്‍.ജയകുമാറിനെ ഗവ.ആശുപത്രിയില്‍ ചികിത്സയിലിരിക്കേ അതിക്രമിച്ചു കയറി വധിക്കാന്‍ ശ്രമിച്ചു. ക്ഷേത്രദര്‍ശത്തിന് പോയ ഭക്തജനങ്ങളെ പോലീസിന്റെ സാന്നിദ്ധ്യത്തില്‍ മര്‍ദ്ദിക്കുകയും വാഹനം അടിച്ചു തകര്‍ക്കുകയും ചെയ്തു. സ്ത്രീകളെയും വെറുതെവിട്ടില്ല. മൊബൈല്‍ ഫോണ്‍പിടിച്ചുവാങ്ങി ഈ ഫോണ്‍ ഉപയോഗിച്ച് ബന്ധുക്കളെ വിളിച്ച് ഭീഷണിപ്പെടുത്തി. ഏറ്റവും അവസാനമായി കഴിഞ്ഞദിവസം രാത്രി 2മണിയോടെ തിരുവാര്‍പ്പ് അറുപറയില്‍ എ.പി.അരുണിന്റെ വീടിന് നേരെയും അക്രമം അരങ്ങേറി. മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ഇരുചക്രവാഹനങ്ങള്‍ പെട്രോള്‍ ഒഴിച്ച് കത്തിക്കാനും ശ്രമിച്ചു. ഈ നിലയില്‍ ക്രമസമാധാനം തകര്‍ന്നിട്ട് നാളുകളേറെയായെങ്കിലും ജില്ലാ ഭരണകൂടം ഒരുവിധ ഇടപെടലുകളും നടത്തിയില്ല. സിപിഎമ്മിന് അനുകൂലമായ നിലയിലുള്ള പോലീസിന്റെ പക്ഷപാതപരമായ നിലപാടും, ജില്ലാ മേധാവിയായ കളക്ടര്‍ വച്ചുപുലര്‍ത്തുന്ന നിസ്സംഗതയുമാണ് സിപിഎം അതിക്രമങ്ങളാല്‍ പൊറുതിമുട്ടിയവരെ പ്രത്യക്ഷസമരത്തിലേക്ക് എത്താന്‍ നിര്‍ബന്ധിതരാക്കിയത്.
ക്രിമിനല്‍ കേസുകളില്‍ പ്രതികളായ സിപിഎമ്മുകാര്‍ രാത്രികാലങ്ങളില്‍ മാരകായുധങ്ങളുമായി വീടുകള്‍ ആക്രമിക്കുന്നത് ഈ പ്രദേശങ്ങളില്‍ പതിവാണ്. കുമരകം അടക്കമുള്ള പോലീസ് സ്‌റ്റേഷനുകള്‍ ജാമ്യമില്ലാ കേസുകളിലെ പ്രതികളായവരാണ് നിലവില്‍ ഭരിക്കുന്നത്. ജില്ലയിലെ പോലീസ് സിപിഎം അക്രമ തേര്‍വാഴ്ച ഉടന്‍ അവസാനിപ്പിക്കണമെന്നും അല്ലാത്തപക്ഷം ജനാധിപത്യരീതിയില്‍ ബഹുജന പ്രക്ഷോഭം ആരംഭിക്കുമെന്നും ബിജെപി ജില്ലാ പ്രസിഡന്റ് എന്‍.ഹരി മുന്നറിയിപ്പ് നല്‍കി.
ഇത്രയും അക്രമങ്ങള്‍ അരങ്ങേറിയിട്ടും പോലീസ് കുറ്റവാളികള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുവാനോ അറസ്റ്റ് ചെയ്ത് നിയമത്തിന് മുന്നില്‍ കൊണ്ടുവരാനോ ശ്രമിക്കുന്നില്ല. ജനങ്ങളാകെ ഭയവിഹ്വലരായി കഴിയുമ്പോഴും പോലീസ് നിഷ്‌ക്രിയരാണ്. ഇതിനെതിരെ പരാതി നല്‍കിയാല്‍ പ്രതിചേര്‍ക്കപ്പെടുന്ന അവസ്ഥയാണ് നിലവില്‍. സൈ്വര്യജീവിതം ആഗ്രഹിക്കുന്ന ജനങ്ങള്‍ ഇവിടെനിന്ന് പാലായനം ചെയ്യേണ്ട അവസ്ഥയിലേക്കാണ് മാര്‍ക്‌സിസ്റ്റ്-പോലീസ് കൂട്ടുകെട്ട് വളര്‍ന്നുകഴിഞ്ഞിരിക്കുന്നത്. ഇതിനെതിരെയാണ് ഇന്നലെ ജില്ലാ കളക്ടറുടെ ഓഫീസിന് മുന്നില്‍ പ്രതിഷേധിച്ചത്. നീതിലഭ്യമാക്കിയില്ലെങ്കില്‍ ജനാധിപത്യ രീതിയിലുള്ള സമരം വ്യാപിപ്പിക്കുമെന്ന് ജില്ലാ പ്രസിഡന്റ് എന്‍.ഹരി പറഞ്ഞു. ജില്ലാ ജനറല്‍ സെക്രട്ടറി കെ.പി.സുരേഷ്, ജില്ലാ സെക്രട്ടറി എം.വി.ഉണ്ണികൃഷ്ണന്‍, ആര്‍എസ്എസ് നേതാക്കളായ പി.ആര്‍.സജീവന്‍, എസ്.ഹരി,ആര്‍.രാജേഷ്, എം.എസ്.മനു, നിയോജകമണ്ഡലം പ്രസിഡന്റുമാരായ കെ.ജി.ജയചന്ദ്രന്‍, പി.എസസ്.ഹരിപ്രസാദ്, നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറിമാരായ ആന്റണി അറയില്‍, അനീഷ്.വി.നാഥ്, രാജേഷ് വാകത്താനം, മഹിളാമോര്‍ച്ച പ്രസിഡന്റ് സുമ വിജയന്‍, സിന്ധു അജിത്ത്, യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് അഖില്‍ രവീന്ദ്രന്‍, ജനറല്‍ സെക്രട്ടറി ലാല്‍കൃഷ്ണ, ന്യൂനപക്ഷ മോര്‍ച്ച പ്രസിഡന്റ് തോമസ് കിഴക്കേടം, ഒബിസി മോര്‍ച്ച പ്രസിഡന്റ് കെ.കെ.മണിലാല്‍, മുന്‍സിപ്പല്‍ കൗണ്‍സിലര്‍മാരായ പുഷ്പലത, അജിശ്രീ, ഗണേശ് എറ്റുമാനൂര്‍, വിനു.ആര്‍.മോഹന്‍, കെ.ശങ്കരന്‍, ഗ്രാമപഞ്ചായത്തംഗങ്ങളായ ദേവകി അന്തര്‍ജ്ജനം, വി.എന്‍.ജയകുമാര്‍, എം.എസ്.ജയകുമാര്‍, അഡ്വ.ജോഷി ചീപ്പുങ്കല്‍ തുടങ്ങിയവര്‍ ഉപരോധസമരത്തിന് നേതൃത്വം നല്‍കി.
















